ചൈന ലോകത്തെ ചതിച്ചു... 5 രാജ്യങ്ങളുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, രഹസ്യം ചോര്‍ന്നു, പറയുന്നത് ഇങ്ങനെ
ബെയ്ജിംഗ്: കൊറോണവൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചുവെച്ച് അന്താരാഷ്ട്ര ലോകത്തെ ചതിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് രാജ്യങ്ങളുടെ ഇന്റലിജന്‍സ് സഖ്യമായ ഫൈവ ഐയ്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇവരുടെ റിപ്പോര്‍ട്ട് ആരോ ചോര്‍ത്തിയ ശേഷം പുറത്തുവിടുകയായിരുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുന്ന കാര്യം അറിയില്ലെന്നാണ് ചൈന പറഞ്ഞത്. ഇത് വലിയ കള്ളമായിരുന്നു. ഇക്കാര്യം അറിഞ്ഞ് കൊണ്ട് ലോകരാജ്യങ്ങളോട് കള്ളം പറയുകയായിരുന്നു ചൈന. ഇത് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സ് അപ്രത്യക്ഷരായി. വൈറസിന്റെ സാമ്പിളുകള്‍ വാക്‌സിന്‍ നിര്‍മിക്കാനായി പോലും നല്‍കിയില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചൈനയ്‌ക്കെതിരെയുള്ള വളരെ നിര്‍ണായക റിപ്പോര്‍ട്ടാണിത്. 15 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ വന്‍ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഇന്റലിജന്‍സ് പറയുന്നു. ഇത് ഗൂഢാലോചന സിദ്ധാന്തമാണെന്ന് നേരത്തെ പല ശാസ്ത്രജ്ഞരും പറഞ്ഞിരുന്നു. വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്നാണ് ഈ വൈറസ് വന്നതെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വുഹാനിലെ ലാബിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയടക്കം ഉന്നയിക്കുന്ന വാദങ്ങളാണ് ഇത്.
അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗമാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്. ചൈന കൊറോണ വൈറസിനെ പ്രതിരോധ രീതി അന്താരാഷ്ട്ര സുതാര്യതയ്ക്ക് മേലുള്ള ആക്രമണമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ചൈന കൊറോണയെ വിലകുറച്ചാണ് കണ്ടത്. ആഗോള രാജ്യങ്ങളോട് ഇതിനെ കുറിച്ച് പേടിക്കാനില്ലെന്നാണ് പറഞ്ഞത്. ചൈനയില്‍ നിന്നാണ് ഈ രോഗം ഉണ്ടായതെന്ന എല്ലാ തെളിവുകളും അവര്‍ നശിപ്പിച്ചു. വെറ്റ് മാര്‍ക്കറ്റ് കേന്ദ്രങ്ങള്‍ ശുചീകരിച്ച് വൃത്തിയാക്കുക വരെ ചെയ്തു. ഇതോടെ കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ പോലും സാധിക്കാതെയായെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
Recommended Video
ചൈന രോഗലക്ഷണങ്ങളില്‍ ഇല്ലാത്തവരില്‍ രോഗം കണ്ടെത്തിയ കാര്യങ്ങള്‍ മറച്ചുവെച്ചു. സാമ്പിള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ അവര്‍ തയ്യാറായില്ല. വാക്‌സിനിലൂടെ നേട്ടമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഇന്റര്‍നെറ്റ് സെര്‍ച്ച എഞ്ചിനുകള്‍ക്ക് ചൈന ഡിസംബറില്‍ തന്നെ പൂട്ടിട്ടു. ഇതോടെ ഇന്റര്‍നെറ്റ് നിരോധനവും നിലവില്‍ വന്നു. ലോകാരോഗ്യ സംഘടനയും ചൈനയുടെ വാദങ്ങളെ വിശ്വസിച്ചു. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നത് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയും പറഞ്ഞത്. ഡിസംബറില്‍ തന്നെ ഇക്കാര്യം ചൈനയ്ക്ക് അറിയായാമായിരുന്നു. ഇത് പടര്‍ന്ന് ഭീഷണിയാവുന്നത് വരെ ചൈന നോക്കിനിന്നു. ഒടുവില്‍ ജനുവരി 20നാണ് അവര്‍ വൈറസ് പടരുന്നതാണെന്ന് പുറത്തുവിട്ടതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.