ദുബായില്‍ ഞെട്ടിച്ച് ഇന്ത്യക്കാര്‍, റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശികളെ പിന്നിലാക്കി മുന്നേറ്റം
ദുബായ്: കൊവിഡ് ഭീഷണി ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടിയില്‍ ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖല പിടിച്ചു നിന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് സ്വദേശികളേക്കാള്‍ വലിയ പങ്കാണ് ഉള്ളതെന്നും വ്യക്തമാവുന്നത്. കഴിഞ്ഞ വര്‍ഷം ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കിയവരില്‍ ഇന്ത്യക്കാര്‍ക്കാണ് ആദ്യ സ്ഥാനം ഉള്ളത്. സ്വദേശി പൗരന്മാർ രണ്ടാം സ്ഥാനത്തേക്കും സൗദിക്കാരെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ഇന്ത്യക്കാര്‍ ഒന്നാമതെത്തിയത്.
ദുബായ്
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ വിവരം ഉള്ളത്. 5246 ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റിൽ മുതൽമുടക്കിയത്. 5172 പേരുമായി യുഎഇ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും 2198 പേരുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തും ഉണ്ട്. ചൈന (2096), യുകെ (2088), പാക്കിസ്ഥാൻ (1913) എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യക്കാര്‍ തന്നെ ഒന്നാമത്
ഈജിപ്ത് (955), ജോർദാൻ (855), അമേരിക്ക (682), കാനഡ (678) എന്നിവരും ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. നിക്ഷേപിച്ച തുകയുടെ വലുപ്പമനുസരിച്ചും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. 10.89 ബില്യൺ ദിർഹം (ഇരുപതിനായിരം കോടിയിലധികം രൂപ)ആണ് ഇന്ത്യക്കാർ കഴിഞ്ഞ വര്‍ഷം ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുടക്കിയത്.
സ്വദേശികള്‍
സ്വദേശികള്‍ 8.1 ബില്യണും സൗദി പൗരന്‍മാര്‍ 4.90 ബില്യണും കഴിഞ്ഞ വര്‍ഷം മേഖലയില്‍ മുതല്‍ മുടക്കി. ബ്രിട്ടൻ (3.97), ചൈന (3.97), പാക്കിസ്ഥാൻ (2.79) എന്നിങ്ങനെയാണ് മറ്റ് നിക്ഷേപക്കണക്ക്. ഭരണകൂടത്തിന്‍റെ ശക്തമായ നടപടികളും സമയോചിതമായ ഇടപെടലുകളും മൂലമാണ് കൊവിഡ് പ്രതിസന്ധിയുടെ കാലത്തും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങള്‍ നിലനിര്‍ത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ആദ്യ നാലു മാസങ്ങളിൽ
ഈ വർഷം റിയൽ എസ്റ്റേറ്റ് രംഗം ആദ്യ നാലു മാസങ്ങളിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളര്‍ച്ച രേഖപ്പെടുത്തി. 2019 ല്‍ ഇതേ കാലയളവില്‍ 3.09 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്കെങ്കില്‍ ഇത്തവണ അത് 3.66 % ആണ്. രാജ്യത്തിന്റെ മൊത്തം സമ്പ ദ്ഘടനയ്ക്ക് ഇതു കാര്യമായ സംഭാവന നൽകി.
Recommended Video
ദുബായ് മറീന
ദുബായ് മറീനയാണ് നിക്ഷേപങ്ങളില്‍ മുന്നില്‍. 3920 നിക്ഷേപങ്ങളാണ് ഇവിടെ നടന്നത്. ബിസിനസ് ബേ(3508), അൽ ഖെയ്റൻ (3142), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഗാർഡൻസ്(2833) എന്നിവിടങ്ങളിലും വലിയ തോതില്‍ നിക്ഷേപം നടന്നു. ബുര്‍ജ് ഖലീഫയില്‍ 2721 നിക്ഷേപങ്ങളാണ് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പകുതിയിൽ ഇതുവരെ 14 പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.