തങ്ങള്‍ ശ്രമിക്കുന്നത് മേഖലയില്‍ സ്ഥിരതയുണ്ടാക്കാന്‍; ജോര്‍ദാന്‍ രാജാവിനെ തള്ളി ഇറാന്
തെഹ്റാന്: ഇറാന് മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ജോര്‍ദാന്‍ രാജാവിന്റെ പ്രസ്താവനയ്ക്കെതിരേ ഇറാന് ശക്തമായി രംഗത്തുവന്നു. ഇറാന്റെ വിദേശനയത്തെ കുറിച്ചുള്ള ജോര്‍ദാന്‍ രാജാവിന്റെ പ്രസ്താവന നിലവിലെ യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തുപോകുന്നതല്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ബഹ്റാം ഖാസിമി പറഞ്ഞു.
സാമ്പത്തിക സര്‍വേ: മോദിയെ ട്വീറ്റിൽ പരിഹസിച്ച് രാഹുൽ, ഡോണ്ട് വറി ബി ഹാപ്പി വീഡിയോ!!
അത്തരം മോശമായ പ്രസ്താവനകള്‍ക്ക് മേഖലയില്‍ സ്ഥിരതയുണ്ടാക്കാന്‍ ഇറാന് നടത്തുന്ന ശ്രമങ്ങളെ നിഷേധിക്കാനാവില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരവാദ ശക്തികളെ ശക്തമായി ചെറുത്തുനിന്ന് മേഖലയ്ക്ക് സുരക്ഷ പ്രദാനം ചെയ്തത് ഇറാനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മേഖലയില്‍ കുഴപ്പവും അസമാധാനവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന ദുശ്ശക്തികള്‍ക്കും അധിനിവേശ ശക്തികള്‍ക്കും മാത്രമേ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് ഗുണമുണ്ടാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ മുഴുവന്‍ രാജ്യങ്ങളും ഒന്നിച്ചുനിന്ന് ഭീഷണികളെയും വെല്ലുവിളികളെയും നേരിടേണ്ട നിര്‍ണായ സന്ദര്‍ഭത്തിലാണ് ഇത്തരം പ്രസ്താവന ഉണ്ടായതെന്നത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലായിരുന്നു ഇറാനെ വിമര്‍ശിച്ചും സൗദിയെ പുകഴ്ത്തിയുമുള്ള ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ പ്രസ്താവന. ഇറാന് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്നും ഇറാന്റെ സ്വാധീനം കുറയ്ക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിറിയ, ലബനാന്, യമന്‍ എന്നിവിടങ്ങളില്‍ ഇറാന്റെ ഇടപെടലുകള്‍ വലിയ ഭീഷണികളാണ് മേഖലയില്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, ഇറാന്റെ മേഖലയിലെ സ്വാധീനം വര്‍ധിച്ചുവരുന്നതില്‍ സൗദിക്കുള്ള ആശങ്കയാണ് ജോര്‍ദാന്‍ രാജാവിന്റെ പ്രസ്താവനയിലൂടെ പ്രകടിപ്പിക്കപ്പെട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണികളെ നേരിടുന്നതില്‍ നിര്‍ണായക പങ്കാണ് ഇറാന് വഹിച്ചത്. യമനിലാവട്ടെ ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന സൈനിക നടപടി എവിടെയുമെത്തിയിട്ടില്ല. ഫലസ്തീന് വിഷയത്തില്‍ സൗദിയുമായി ഉടക്കിയ ജോര്‍ദാന്‍ രാജാവ്, സൗദി സുഖിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.