നെതന്യാഹുവിന്റെ ആരോപണം പച്ചക്കള്ളം; ലക്ഷ്യം അമേരിക്കന്‍ തീരുമാനത്തെ സ്വാധീനിക്കലെന്ന് ഇറാന്‍
തെഹ്‌റാന്‍: ഇറാന്‍ രഹസ്യമായി ആണവായുധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ ആരോപണം ആണവ കരാറുമായി ബന്ധപ്പെട്ട് മെയ് 12ന് അമേരിക്കന്‍ പ്രസിഡന്റ് കൈക്കൊള്ളാനിരിക്കുന്ന തീരുമാനത്തെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ഇറാന്‍ ഉപ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ച്ചി. ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞത് നേരത്തേ പറഞ്ഞുകൊണ്ടിരിക്കുന്ന കളവുകളുടെ ആവര്‍ത്തനം മാത്രമാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നരവധി തവണ പരിശോധനകള്‍ നടത്തി ഇല്ലെന്ന് തെളിയിച്ച കാര്യങ്ങളാണ് പുതിയ കാര്യങ്ങളായി ഇസ്രായേല്‍ എഴുന്നള്ളിച്ചിരിക്കുന്നത്. ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനമെടുത്താലും അത് നേരിടാന്‍ ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരായ ആരോപണങ്ങള്‍ വെറും നുണക്കെട്ടുകള്‍ മാത്രമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ബഹ്‌റാം ഖാസിമിയും മെഹര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2009ന് ശേഷം ഇറാന്‍ ആണവായുധവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നായ വരുന്നേ എന്നു പറഞ്ഞ് ആളുകളെ പറ്റിക്കുന്ന കുട്ടിയെ പോലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫും കുറ്റപ്പെടുത്തി.
അതേസമയം, താന്‍ പറഞ്ഞുകൊണ്ടിരുന്നത് 100 ശതമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നൈജീരിയന്‍ പ്രസിഡന്റിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപ് ഇങ്ങനെ പറഞ്ഞത്. ഇറാന്‍ രഹസ്യമായി അണ്വായുധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന കാര്യം നേരത്തേ അറിയാവുന്നതാണെന്നും ഇപ്പോള്‍ തെളിവ് സഹിതം അത് പുറത്തുവന്നിരിക്കുകയാണെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ആണവകരാര്‍ ഇറാന്‍ ലംഘിച്ചതിന് തെളിവായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലില്‍ ഒന്നുമില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ വിഭാഗം അധ്യക്ഷ ഫ്രെഡെറിക്ക മൊഗെറിനി അഭിപ്രായപ്പെട്ടു.