ഇറാന് കഷ്ടകാലം!! അതിര്‍ത്തിയില്‍ വന്‍ ആക്രമണം, ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു, ഇറാന്‍ കപ്പല്‍ മുങ്ങി
Recommended Video
തെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ ഇറാന് കഷ്ടകാലമെന്ന് സൂചന. ജലാതിര്‍ത്തിയില്‍ അമേരിക്കയും ബ്രിട്ടനും സൈനികരെ തമ്പടിച്ച് നിര്‍ത്തിയിരിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ മേഖലയ്ക്ക് മൊത്തം ഭീഷണിയാണെന്ന് വരുത്താന്‍ അമേരിക്കയും ബ്രിട്ടനും കൊണ്ടുപിടിച്ച ശ്രമം തുടരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പങ്കെടുപ്പിച്ച് ജലസുരക്ഷാ കാര്യങ്ങള്‍ക്കായി പ്രത്യേക സേനയെ വിന്യസിക്കാന്‍ ബ്രിട്ടന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. പേര്‍ഷ്യന്‍ കടലില്‍ നിന്ന് മേഖലയിലെ രാജ്യങ്ങളല്ലാത്തവരെല്ലാം ഒഴിഞ്ഞുപോകണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു....
ഇത്തരത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ സങ്കീര്‍ണമായിരിക്കെയാണ് ഇറാന് രണ്ടുതരത്തില്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഒരുസംഘം ഇറാന്‍ സൈന്യവുമായി ഏറ്റുമുട്ടി. ഇറാന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഇറാന്റെ ചരക്കുകപ്പല്‍ കടലില്‍ മുങ്ങി. എന്താണ് കാരണം എന്ന് ഇതുവരെ വ്യക്തമല്ല. സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ....
ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന്...
ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ഇറാന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. സൈന്യം പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. കുര്‍ദിസ്താന്‍ പ്രവിശ്യയിലെ സര്‍വാബാദില്‍ വച്ചാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘം ചിതറിയോടി
ഇറാന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ സംഘം ചിതറിയോടി. ഒട്ടേറെ പേരെ സൈന്യം കൊലപ്പെടുത്തി. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. അക്രമി സംഘത്തിന്റെ ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു നശിപ്പിച്ചു.
അക്രമികള്‍ക്കായി വ്യാപക തിരച്ചില്‍
ആക്രമണം ഉണ്ടായതിന് പിന്നാലെ കൂടുതല്‍ സൈന്യം സര്‍വാബാദില്‍ എത്തി വ്യാപക തിരിച്ചില്‍ നടത്തി. ഇതോടെ ഒട്ടേറെ സംഘാംഗങ്ങള്‍ പ്രദേശം വിട്ടു. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ മേഖലയില്‍ വ്ച്ച് മുമ്പും ഇറാന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.
കുര്‍ദിസ്താനിലെ സായുധ സംഘങ്ങള്‍...
കുര്‍ദിസ്താന്‍ മേഖലയില്‍ ഇറാനെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ സജീവമാണ്. ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത് പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ കൂടെ നില്‍ക്കുന്നു. ഇറാനില്‍ മാത്രമല്ല, ഇറാഖിലും ഈ സംഘങ്ങള്‍ക്ക് ശക്തമായ വേരോട്ടമുണ്ട്. ഗള്‍ഫില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കവെയാണ് അതിര്‍ത്തി വെടിവയ്പ്പ് വിവരം പുറത്തുവന്നിരിക്കുന്നത്.
ഇറാന്‍ കപ്പല്‍ മുങ്ങി
അതിനിടെ, ഇറാന്റെ ചരക്കുകപ്പല്‍ കാസ്പിയന്‍ കടലില്‍ മുങ്ങി. അസര്‍ബൈജാനിലെ ലങ്കാറന്‍ തുറമുഖത്തോട് ചേര്‍ന്ന മേഖലിയലാണ് കപ്പല്‍ മുങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലില്‍ നിന്ന് രക്ഷ തേടി അസര്‍ബൈജാന്‍ നാവിക സേനയ്ക്ക് സിഗ്നല്‍ ലഭിച്ചിരുന്നു.
കാരണം വ്യക്തമല്ല
ഷാബഹാങ് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെടാനുണ്ടായ കാരണം വ്യക്തമല്ല. കപ്പല്‍ മുങ്ങുന്ന വേളയിലാണ് അസൈര്‍ബാജാനിലെ നാവിക വിഭാഗത്തിന് വിവരം ലഭിച്ചത്. സഹായം അഭ്യര്‍ഥിച്ച് കപ്പലില്‍ നിന്ന് കോള്‍ വന്ന കാര്യം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
രണ്ട് ഇന്ത്യക്കാരും
കപ്പലില്‍ ഒമ്പതു ജീവനക്കാരാണുണ്ടായിരുന്നത്. ഏഴ് പേര്‍ ഇറാന്‍കാരും രണ്ടു പേര്‍ ഇന്ത്യക്കാരുമാണ്. ഇവരെ അസര്‍ബൈജാന്‍ സൈന്യം ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഇറാനിലെ അന്‍സാലി തുറമുഖത്ത് നിന്നാണ് കപ്പല്‍ ടൈലുമായി പുറപ്പെട്ടത്. റഷ്യയിലെ മഖച്കാലയിലേക്ക് പോകുകയായിരുന്നു കപ്പല്‍.
ഞങ്ങള്‍ മുങ്ങുന്നു... രക്ഷിക്കണം
കപ്പലില്‍ നിന്ന് അസര്‍ബൈജാനിലേക്ക് വന്ന കോളില്‍ ഞങ്ങള്‍ മുങ്ങുന്നു... രക്ഷിക്കണം എന്ന വിവരമാണ് വന്നത്. ഉടനെ സൈന്യം മേഖലയിലേക്ക പുറപ്പെടുകയും കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തുകയുമായിരുന്നു. കപ്പലില്‍ ഈ വേളയില്‍ വെള്ളം കയറിയിരുന്നു. അസര്‍ബൈജാനിലെ അസ്താര തുറമുഖത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം.
കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെ
ഇറാന്‍ ഒരു ഭാഗത്തും അമേരിക്കയും ബ്രിട്ടനും സഖ്യരാജ്യങ്ങളും മറുഭാഗത്തുമായി മേഖലയില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍. മേഖലയിലെ സുരക്ഷയുടെ കാര്യത്തില്‍ ഇറാന്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പേര്‍ഷ്യന്‍ കടലില്‍ മേഖലയിലെ രാജ്യങ്ങളുടെ സാന്നിധ്യം മാത്രം മതിയെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാന്‍ ഇറാന് അറിയാം
അമേരിക്കയും യൂറോപ്പും മേഖലയില്‍ തമ്പടിച്ചിരിക്കുന്നതിനിടെയാണ് റൂഹാനിയുടെ മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇറാന് സാധിക്കും. കൂടാതെ മേഖലയിലെ മറ്റു രാജ്യങ്ങളുമുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും ആവശ്യമില്ല. ഈ സാഹചര്യത്തില്‍ വിദേശികള്‍ മേഖല വിട്ടുപോകണമെന്ന് റൂഹാനി പറഞ്ഞു.
വിപ്ലവ ഗാര്‍ഡിന് അഭിനന്ദനം
പേര്‍ഷ്യന്‍ കടലിലേക്ക് വിദേശ രാജ്യങ്ങള്‍ സൈന്യത്തെ അയക്കരുതെന്ന് റൂഹാനി ആവശ്യപ്പെട്ടു. മേഖലിയെ സുരക്ഷ ഉറപ്പുവരുത്താന്‍ മേഖലയിലെ രാജ്യങ്ങള്‍ തന്നെ ധാരാളമാണ്. ഹോര്‍മുസില്‍ നിന്ന് ബ്രിട്ടീഷ് കപ്പല്‍ പിടിച്ച വിപ്ലവ ഗാര്‍ഡിനെ റൂഹാനി അഭിനന്ദിക്കുകയും ചെയ്തു. ബ്രിട്ടന്‍ പിടിച്ച ഇറാന്‍ കപ്പല്‍ വിട്ടുനല്‍കിയാല്‍ ബ്രിട്ടന്റെ കപ്പലും വിട്ടുകൊടുക്കുമെന്നതാണ് ഇറാന്റെ നിലപാട്.
ചോദ്യങ്ങള്‍ മോദിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.. രൂക്ഷ വിമർശനവുമായി വിഎസ് അച്യുതാനന്ദന്‍!