യുഎസ് ഉപരോധ ഭീഷണി നിലനില്‍ക്കെ ഇറാന്‍ റിയാല്‍ റെക്കോര്‍ഡ് താഴ്ചയില്‍; ഒരു ഡോളറിന് 111500 റിയാല്‍!
തെഹ്‌റാന്‍: ആണവ കരാറില്‍ നിന്നുള്ള പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരേ അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന്റെ ആദ്യഘട്ടം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ഇറാന്‍ റിയാലിന്റെ മൂല്യത്തില്‍ വന്‍ തകര്‍ച്ച. ഇതാദ്യമായി ഒരു ഡോളറിനു പകരമുള്ള ഇറാന്‍ കറന്‍സിയുടെ വ്യാപാര മൂല്യം ഒരു ലക്ഷത്തില്‍ താഴെയായി. ശനിയാഴ്ച 97,500 റിയാല്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് 111,500ലേക്ക് ഇറാന്‍ കറന്‍സി കൂപ്പുകുത്തിയത്. ചില വിദേശ വിനിമയ വെബ്‌സൈറ്റുകള്‍ ഇറാന്‍ റിയാലിന്റെ വ്യാപാര മൂല്യമായി രേഖപ്പെടുത്തിയത് 108,500 നും 116,000ത്തിനും ഇടയിലാണ്.
കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു; പിരിഞ്ഞുപോകാതെ അണികൾ; പോലീസ് ലാത്തി വീശി
ആഗസ്ത് ഏഴിന് ഇറാനെതിരായ ആദ്യഘട്ട ഉപരോധം നിലവില്‍ വരുമെന്ന് അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നവംബര്‍ നാലു മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് യു.എസ് അന്ത്യശാസനവും നല്‍കിയിട്ടുണ്ട്. ഇതിനു ശേഷവും ഇറാനുമായി എണ്ണ വ്യാപാരം തുടരുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനാണ് അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ നീക്കം.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഇറാന്‍ റിയാലിന്റെ മൂല്യം താഴേക്ക് വന്നുതുടങ്ങിയത്. ബലഹീനമായ സാമ്പത്തിക രംഗവും പ്രാദേശിക ബാങ്കുകളിലെ പ്രശ്‌നങ്ങളും ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടാനുള്ള ജനങ്ങളുടെ തിടുക്കവുമാണ് ഇറാന്‍ റിയാലിനെ പ്രതിസന്ധിയിലാക്കിയ പ്രധാന ഘടകങ്ങള്‍. കഴിഞ്ഞ ഏപ്രിലില്‍ വിപണന മൂല്യമായി 42,000 റിയാലായിരുന്നു ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കരിഞ്ചന്തയില്‍ വ്യാപാരം നടത്തുന്നവരെ ശക്തമായി നേരിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നത് ജനങ്ങള്‍ തുടരുകയായിരുന്നു.