ഹൂദികൾക്ക് മിസൈല്‍; സൗദി ആരോപണം നിഷേധിച്ച് ഇറാന്
Recommended Video
തെഹ്‌റാന്‍: യമന്‍ വിമതരായ ഹൂത്തി പോരാളികള്‍ക്ക് ഇറാനാണ് മിസൈലുകള്‍ എത്തിച്ചുനല്‍കുന്നതെന്ന സൗദി ആരോപണം ഇറാന്‍ നിഷേധിച്ചു. യമനിലെ യുദ്ധക്കുറ്റങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സൗദിയുടെ തന്ത്രമാണ് ആരോപണമെന്ന് ഇറാന്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാന്റര്‍ ബ്രിഗേഡിയര്‍ ജനറള്‍ യാദുല്ല ജവാനി പറഞ്ഞു.
യമനിലേക്കുള്ള എല്ലാ വഴികളും സൗദി സഖ്യം ഉപരോധിച്ച സാഹചര്യത്തില്‍ ഇറാന് എങ്ങനെയാണ് മിസൈലുകള്‍ അവിടേക്ക് എത്തിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. യമനികള്‍ക്ക് സ്വന്തമായി പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നും അവര്‍ തന്നെയാണ് പ്രാദേശികമായി മിസൈലുകള്‍ നിര്‍മിക്കുന്നതെന്നുമാണ് ഇറാന്‍ കമാന്ററുടെ വാദം.
സൗദി അറേബ്യയെ ലക്ഷ്യമാക്കി യമന്‍ തലസ്ഥാനമായ സനാ നഗരം നിയന്ത്രിക്കുന്ന ഹൂത്തി വിമതര്‍ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരേ പുതിയ ആരോപണവുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്. ഇറാനില്‍ നിര്‍മിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ എന്നവകാശപ്പെട്ട് ബാലിസ്റ്റിക് മിസൈലിന്റെ ഏതാനും ഭാഗങ്ങള്‍ സൗദി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്കെതിരേ ഹൂത്തികള്‍ ഉപയോഗിച്ചത് ഇറാന്‍ നിര്‍മിത മിസൈലുകളാണെന്ന് സൗദി സഖ്യത്തിന്റെ വക്താവ് തുര്‍ക്കി അല്‍ മല്‍ക്കി കഴിഞ്ഞ ദിവസം പറയുകയുമുണ്ടായി. ഇറാനെതിരേ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ആക്രമണം നടത്താന്‍ സൗദി സഖ്യത്തിന് അവകാശമുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അമേരിക്കയുടെയും ഇസ്രായേലിന്റെയും ചില പ്രാദേശിക കക്ഷികളുടെയും പിന്തുണയോടെ കഴിഞ്ഞ മൂന്നു വര്‍ഷമായി യമനിലെ പാവങ്ങളായ ജനവിഭാഗങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഇറാന്‍ സൈനിക കമാന്റര്‍ കുറ്റപ്പെടുത്തി. ഇവര്‍ യമനില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും അതിക്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതിനാണ് പുതിയ ആരോപണങ്ങളുമായി സൗദി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദിക്ക് യമനിലുണ്ടായ തിരിച്ചടികള്‍ മറച്ചുവയ്ക്കുന്നതിനാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യമന്‍ മനുഷ്യാവകാശ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 2015 മാര്‍ച്ചില്‍ ആരംഭിച്ച സൗദി സഖ്യത്തിന്റെ ആക്രമണങ്ങളില്‍ ആറു ലക്ഷത്തോളം യമനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.