ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ മിസൈല്‍ പരീക്ഷണം... യുഎസിനെ ഞെട്ടിക്കും... വിട്ടുകൊടുക്കില്ല!!
തെഹറാന്‍: ആണവക്കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത് കൊണ്ട് ഇറാനെ ഭയപ്പെടാത്താനാവില്ലെന്ന് പ്രഖ്യാപിച്ച് ഹസന്‍ റൂഹാനി. ഇരുരാജ്യങ്ങളും തമ്മില്‍ ഹോര്‍മുസ് കടലിടുക്കില്‍ വലിയൊരു ഏറ്റുമുട്ടല്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും ഇറാന്‍ നടത്തുകയുണ്ടായി. അമേരിക്കയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം തന്നെയാണ് ഇതിന് പിന്നിലുള്ളത്.
അതേസമയം അമേരിക്കയെ ഒറ്റപ്പെടുത്തുക എന്ന നയമാണ് ഇറാന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് യൂറോപ്പ്യന്‍ രാജ്യങ്ങളടക്കമുള്ളവരുടെ പിന്തുണ ഇറാനുണ്ട്. ഡൊണാള്‍ഡ് ട്രംപ് വിചാരിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്നാണ് വ്യക്തമാകുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് അന്താരാഷ്ട്ര എണ്ണവിപണിയെ മൊത്തത്തില്‍ താളം തെറ്റിക്കും. ഇത് ഗള്‍ഫ് രാജ്യങ്ങളെ വളരെയധികം ഭയപ്പെടുത്തുന്നുമുണ്ട്.
നാവിക അഭ്യാസം
ഹോര്‍മുസ് കടലിടുക്കിലെ നാവിക അഭ്യാസം ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ അത് നടക്കുകയും ചെയ്തു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഈ നാവിക അഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഇതിലാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചത്. കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇത്.
യുഎസ്സിന് മുന്നറിയിപ്പ്
യുഎസ്സിന് മുന്നറിയിപ്പ് നല്‍കുക എന്ന തന്ത്രമാണ് ഇതിലൂടെ ഇറാന്‍ സമര്‍ഥമായി നടപ്പിലാക്കിയിരിക്കുന്നത്. ഇക്കാര്യം യുഎസ്സ് കമാന്‍ഡര്‍ സമ്മതിക്കുന്നുമുണ്ട്. ഉപരോധത്തെ ഇത്തരം ഭീഷണികളിലൂടെ നേരിടാനാണ് അവര്‍ ശ്രമിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ കടലിലാണ് പതിച്ചത്. 125 മൈലുകള്‍ക്കിടയിലുള്ള ദൂരത്തിനുള്ളിലാണ് ഹ്രസ്വദൂര മിസൈലുകള്‍ പതിക്കുക.
ഈ വര്‍ഷം ആദ്യം
ആണവക്കരാറില്‍ ഒപ്പിട്ട ശേഷം പ്രകോപനപരമായ പല നടപടികളില്‍ നിന്നും ഇറാന്‍ പിന്നോക്കം പോയിരിന്നു. ഈ വര്‍ഷം ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിക്കുന്നത് തന്നെ ആദ്യമായിട്ടാണ്. അതേസമയം നാവിക അഭ്യാസത്തിന്റെ ഭാഗമായി മാത്രമാണ് മിസൈല്‍ പരീക്ഷിച്ചതെന്നാണ് ഇറാന്റെ വാദം. അതേസമയം ഇറാന്റെ നീക്കങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ് ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഒരുവര്‍ഷമായി യുഎസ് സേനകളുമായി നേരിട്ട് ഏറ്റുമുട്ടലിന് ഇറാന്‍ ഒരുങ്ങിയിരുന്നില്ല.
മൂന്നാം ലോക മഹായുദ്ധം
ട്രംപ് യുദ്ധത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. ഇറാന്‍ എല്ലാം കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതരുത്. പ്രകോപിപ്പിച്ചാല്‍ മൂന്നാം ലോക മഹായുദ്ധം ട്രംപിന് കാണേണ്ടി വരും. ട്രപിനെതിരെ ലോകം മുഴുവന്‍ ഒന്നായിക്കൊണ്ടിരിക്കുകയാണ്. ഈ സഖ്യമായിരിക്കും ഇനി അമേരിക്കയ്‌ക്കെതിരെ പടനയിക്കുകയെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് ഷരീഫ് പറഞ്ഞു. അതേസമയം തുര്‍ക്കിക്കെതിരായ ട്രംപിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഷരീഫ് വ്യക്തമാക്കി.
യുഎസ്സുമായി ചര്‍ച്ചയില്ല
ഉപരോധവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഷരീഫ് പറഞ്ഞു. മൈക്ക് പോമ്പിയോയുമായി ചര്‍ച്ച നടത്തുമെന്ന വാദങ്ങളെയും അദ്ദേഹം തള്ളി. ഉപരോധത്തിനെതിരെയുള്ള കാര്യങ്ങള്‍ ഇറാന്‍ വ്യക്തമാക്കിയതാണ്. അതിനി സംസാരിക്കേണ്ടതുമില്ല. ആദ്യം അമേരിക്ക തങ്ങള്‍ക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കട്ടെ. അതിന് ശേഷം ചര്‍ച്ചയാവാമെന്നും ഷരീഫ് പറഞ്ഞു. അതേസമയം അമേരിക്കയുമായുള്ള ചര്‍ച്ച കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് ഇറാന്‍ കരുതുന്നുണ്ട്.
ഇറാന് പിന്തുണയേറുന്നു
ട്രംപിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ട്രംപിന്റെ നടപടികളെ തുറന്നെതിര്‍ക്കുമെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും യുഎസ്സിന്റെ നീക്കങ്ങള്‍ക്കെതിരെ മറുപടി നല്‍കണമെന്ന് അഭിപ്രായമുണ്ട്. റഷ്യയും ചൈനയും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ ഏറ്റവും സത്യസന്ധമായിട്ടാണ് ആണവക്കരാറില്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ അമേരിക്കയുടേത് ഏകപക്ഷീയ നിലപാടാണെന്നും യൂറോപ്പ്യന്‍ യൂണിയന്‍ പറഞ്ഞു.
ദീര്‍ഘകാലമായ ബന്ധം
എന്തൊക്കെ നടപടികള്‍ വന്നാലും ഇറാനൊപ്പം നില്‍ക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ഷി ജിന്‍ പിങും ഹസന്‍ റൂഹാനിയും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്നാണിത്. ഉപരോധത്തെ പിന്തുണയ്ക്കാന്‍ ചൈനയ്ക്കാവില്ല. ദീര്‍ഘകാലമായ ബന്ധമാണ് ഇറാനുമായുള്ളത്. അവരില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതും ഊര്‍ജാവശ്യത്തിനുള്ള കാര്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും തുടരും. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചടങ്ങള്‍ക്ക് ഉള്ളില്‍ നിന്നു കൊണ്ടായിരിക്കും എല്ലാ നടപടികളെന്നും ചൈന വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെ തള്ളി
ഗള്‍ഫ് രാജ്യങ്ങളുടെ ബലത്തിലാണ് ഇറാനെതിരെ യുഎസ് നടപടികള്‍ കടുപ്പിച്ചത്. ഇറാന്റെ നടപടികള്‍ക്ക് കടുത്ത പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് മനസ്സിലാക്കണമെന്ന് യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ പറഞ്ഞു. എന്തായിരിക്കും നടപടികളെന്ന് ഞങ്ങള്‍ തീരുമാനിച്ച് കൊണ്ടിരിക്കുകയാണ്. തീവ്രവാദ സംഘടനകളുമായി ഇറാന് ബന്ധമുണ്ട്. അവര്‍ ഗള്‍ഫ് മേഖലയില്‍ സ്വാധീനത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഹൂത്തികള്‍ അടക്കമുള്ള ഭീകരര്‍ക്ക് സാമ്പത്തിക സഹായം ഇറാന്‍ നല്‍കുന്നുണ്ടെന്ന് ഒതൈബ ആരോപിച്ചു. ബഹറൈനും സൗദി അറേബ്യയും ഇറാനെതിരെയുള്ള നടപടികളെ ന്യായീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ദുരിതബാധിതർക്ക് സൂര്യയുടേയും കാർത്തിയുടേയും വക 25 ലക്ഷം.. 'അമ്മ'യുടെ വക 10 ലക്ഷം
തുര്‍ക്കിക്കെതിരെ വ്യാപാര യുദ്ധവുമായി യുഎസ്... സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് വര്‍ധിപ്പിച്ചു!!