തലങ്ങും വിലങ്ങും ഇറാന്‍ മിസൈല്‍; മകന്റെ കല്യാണം മാറ്റിവെച്ച കഥ പറഞ്ഞ് നെതന്യാഹു: വിമർശിച്ച് ഇസ്രായേലികള്‍
ഇറാനുമായുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ തന്റെ മകന്റെ വിവാഹം മാറ്റിവെച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാകിയിരുന്നു. നെതന്യാഹുവിന്റെ മകൻ അവ്‌നർ നെതന്യാഹുവും അമിത് യാർദേനിയെന്ന യുവതിയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചത്. ഇറാനുമായുള്ള സംഘർഷത്തില്‍ വ്യക്തിപരമായി താന്‍ നേരിടേണ്ടി വന്നിട്ടുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ തരത്തിലുള്ള പരാമർശം ഇസ്രായേലില്‍ വലിയ വിമർശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
"നാം ഒരു യുദ്ധത്തിന്റെ മധ്യത്തിലാണ്. എല്ലാവർക്കും വ്യക്തിഗത നഷ്ടങ്ങൾ ഉണ്ട്, എന്റെ കുടുംബവും അതിൽനിന്ന് മുക്തമല്ല. എന്റെ മകൻ അവ്നറിന്റെ വിവാഹം മിസൈൽ ഭീഷണി കാരണം വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നു. ഇത് അവന്റെ വധുവിനും വലിയ നഷ്ടമാണ്. എന്റെ ഭാര്യ സാറയും ഈ നിരാശയെ ധീരമായി നേരിടുന്നു," എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.

അവ്നറിന്റെ വിവാഹം നേരത്തെ 2024 നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും, ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം മൂലമുണ്ടായ സുരക്ഷാ കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. പിന്നീട് 2025 ജൂൺ 16-ന് നിശ്ചയിച്ചിരുന്ന വിവാഹവും, ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും മാറ്റിവയ്ക്കപ്പെട്ടു. 2023 ഒക്ടോബർ 7-ന് ഹമാസ് ആക്രമണത്തിൽ ബന്ദികളായവരെ പൂർണ്ണമായും ഇതുവരെ മോചിപ്പിക്കാത്ത സാഹചര്യത്തില്‍ വിവാഹം നടത്താനുള്ള നീക്കം വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. ഈ സാഹചര്യം നിലനില്‍ക്കെ തന്നെയാണ് വൃക്തിഗത നഷ്ടമെന്ന പരാമർശവും ഉണ്ടാകുന്നത്.
പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രസ്താവന അനുചിതവും തികച്ചും വ്യക്തികേന്ദ്രീകൃതവും ആണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. 'എന്റെ കുടുംബവും ഈ ദുരിതത്തിൽനിന്ന് മുക്തമല്ല. 622 ദിവസമായി എന്റെ മകൻ ഗാസയിൽ തടവിലാണ്' എന്നായിരുന്നു ഹമാസ് ബന്ദിയാക്കിയ ഒരു യുവാവിന്റെ അമ്മ എക്സില്‍ കുറിച്ചത്.
'നെതന്യാഹു ഒരു നാർസിസിസ്റ്റാണ്. വിവാഹം മാറ്റിവച്ചവരല്ല, ഒരിക്കലും ആഘോഷിക്കാൻ കഴിയാത്ത കുടുംബങ്ങളാണ് യഥാർത്ഥ ദുരന്തം അനുഭവിക്കുന്നത്, സാറയെ ഹീറോ എന്ന് വിളിച്ചതും അനുചിതമാണ് എന്ന് ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നുള്ള ഗിലാദ് കരിവ് വിമർശിച്ചപ്പോള്‍ നെതന്യാഹുവിന്റെ വാക്കുകൾ അത്ഭുതപ്പെടുത്തുന്നില്ല. എല്ലാം തന്റെ വീക്ഷണകോണിൽ മാത്രമാണ് അദ്ദേഹം കാണുന്നത് എന്നതായിരുന്നു മാധ്യമപ്രവർത്തകന്‍ അമിർ ടിബോണിന്റെ പ്രതികരണം
ആയിരക്കണക്കിന് കുട്ടികൾ മരിക്കുമ്പോൾ, കുടുംബങ്ങൾ തകരുമ്പോൾ, വിവാഹം മാറ്റിവയ്ക്കലിനെ 'നഷ്ടം' എന്ന് വിളിക്കുന്നത് അപഹാസ്യമാണെന്ന തരത്തിലുള്ള വലിയ വിമർശനങ്ങള്‍ സോഷ്യല്‍ മീഡിയയിലും ശക്തമാണ്.
ജൂൺ 13-ന് "ഓപ്പറേഷൻ റൈസിംഗ് ലയൺ" എന്ന പേര് നൽകി ഇസ്രായേൽ ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. ഇറാനും ശക്തമായ രീതിയില്‍ തിരിച്ചടിച്ചു. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇസ്രായേലിൽ ഭീതി വിതച്ചു. സംഘർഷത്തില്‍ മേല്‍ക്കൈ നേടുന്നത് ഇസ്രായേല്‍ തന്നെയാണെങ്കിലും ഗാസയിലെ ഹമാസ് ബന്ദി പ്രശ്നവുമായി ചേർത്ത് ഈ യുദ്ധവും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
ഇറാൻ മിസൈൽ ആക്രമണങ്ങളില്‍ ഇസ്രായേലിന്റെ തെക്കൻ നഗരങ്ങളിൽ, പ്രത്യേകിച്ച് സൊറോക്ക ആശുപത്രിയിലടക്കം വലിയ നാശനഷ്ടമുണ്ടാക്കി. 24 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനിൽ 263 പൗരന്മാർ ഉൾപ്പെടെ 657-ലധികം പേർ മരിച്ചതായി മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴും ഇപ്പോഴും സംഘർഷം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.












Click it and Unblock the Notifications