ഇറാന് വന്‍ സൈനിക നേട്ടം; അമേരിക്കന്‍ ചാരക്കണ്ണുകള്‍ വെട്ടിച്ച് ഉപഗ്രഹം!! അമ്പരന്ന് ട്രംപും സഖ്യവും
ടെഹ്റാന്: അമേരിക്കന്‍ ഉപരോധം നിലനില്‍ക്കെ വന്‍ സൈനിക നേട്ടം കൈവരിച്ച് ഇറാന്. രാജ്യത്തിന്റെ പ്രഥമ സൈനിക ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഭ്രമണപഥത്തിലെത്തി. കൊറോണരോഗ വ്യാപന പ്രതിസന്ധി ഒരു ഭാഗത്ത് ശക്തമായി തുടരുന്നതിനിടെയാണ് ഇറാന് സൈന്യം വിജയം നേടിയത് എന്നതാണ് അമേരിക്കയെ ആശങ്കയിലാക്കുന്നത്. തങ്ങളുടെ നാവിക സേനാ കപ്പലുകളെ ഇറാന് ഭീഷണിപ്പെടുത്തിയെന്ന് അമേരിക്ക കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇറാന് അമേരിക്കന്‍ ചാരക്കണ്ണുകള്‍ വെട്ടിച്ച് ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്. ഇതോെട ഇറാനെതിരെ അമേരിക്ക കൂടുതല്‍ പ്രതികാര നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍ ഏറെ ചര്‍ച്ചയാകുന്ന ഇറാന്റെ സൈനിക വിജയത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ....
ബുധനാഴ്ച രാവിലെ
ബുധനാഴ്ച രാവിലെയാണ് ഇറാന് സൈന്യം തങ്ങളുടെ പ്രഥമ മിലിറ്ററി സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചത്. ഉപഗ്രഹ വിക്ഷേപണത്തിന് തങ്ങള്‍ ഒരുങ്ങുന്നുവെന്ന് ഇറാന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഉപഗ്രഹ പദ്ധതി മിസൈല്‍ നിര്‍മാണത്തിനുള്ള ഒരു മറയാണ് എന്നാണ് അമേരിക്ക ആരോപിക്കുന്നത്.
സൈന്യത്തിന്റെ വന്‍ വിജയം
ഉപഗ്രഹ വിക്ഷേപനം സൈന്യത്തിന്റെ വന്‍ വിജയമാണെന്ന് ഇറാന് വിപ്ലവ ഗാര്‍ഡ് അറിയിച്ചു. നൂര്‍ അഥവാ പ്രകാശം എന്നാണ് ഉപഗ്രഹത്തിന് ഇറാന് നല്കിയ പേര്. മര്‍ക്കസി മരുഭൂമിയിലെ ഖാസിദ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ബഹിരാകാശ ദൗത്യത്തിന് വേഗത നല്കുന്ന വിജയമാണ് നേടിയതെന്നു ഇറാന് പറയുന്നു.
ആഴ്ചകള്‍ക്ക് മുമ്പ്
ആഴ്ചകള്‍ക്ക് മുമ്പ് ഇറാന് വിക്ഷേപിച്ച ഒരു ഉപഗ്രഹം ലക്ഷ്യം കണ്ടിരുന്നില്ല. ഇറാന്റെ സൈനിക ദൗത്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുകയും സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും കടുത്ത ശത്രുതയില്‍ നില്‍ക്കെയാണ് ഇറാന്റെ സൈനിക വിജയം.
സാമ്പത്തിക ഭീകരവാദം
ഇറാനില്‍ കൊറോണ രോഗം വ്യാപിച്ച പശ്ചാത്തലത്തിലും ഉപരോധം പിന്‍വലിക്കാത്ത അമേരിക്കയുടെ നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയുടേത് സാമ്പത്തിക ഭീകരവാദമാണ് എന്നാണ് ഇറാന് ആരോപിച്ചത്. എന്നാല്‍ ഉപരോധം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അമേരിക്ക.
സംശയ നിഴലില്‍
ഇറാന്റെ ഉപഗ്രഹ വിക്ഷേപണം അമേരിക്ക സംശയത്തോടെയാണ് കാണുന്നത്. ഇതിന് മറവില്‍ ഇറാന് മിസൈലുകള്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്ക പറയുന്നു. ഇറാനെ നിരീക്ഷിക്കാന്‍ അമേരിക്കയുടെ നാവിക സേനാ കപ്പലുകള്‍ പേര്‍ഷ്യന്‍ കടലില്‍ റോന്തു ചുറ്റുന്നുണ്ട്. ഇതെല്ലാം മറികടന്നാണ് ഇറാന്റെ വിക്ഷേപണം.
കപ്പലുകള്‍ നേര്‍ക്കുനേര്‍
കടലില്‍ കഴിഞ്ഞാഴ്ച ഇറാന്-അമേരിക്ക സൈനിക കപ്പലുകള്‍ നേര്‍ക്കുനേര്‍ എത്തിയത് വിവാദമായിരുന്നു. ഇറാന് കപ്പലുകള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് അമേരിക്ക ആരോപിച്ചത്. അമേരിക്കയുടെ 6 യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഇറാന് 11 കപ്പലുകളാണ് അയച്ചത്. പിന്മാറാന് ആവശ്യപ്പെട്ടിട്ടും ഇറാന് സൈനികര്‍ മുഖവിലക്കെടുത്തില്ല.
ആ സംഭവം ഇങ്ങനെ
അമേരിക്കന്‍ നാവിക സേനയുടെയും തീര സേനയുടെയും കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ റോന്തുചുറ്റുന്നുണ്ട്. ഈ കപ്പലുകളെയാണ് ഇറാന് സൈന്യത്തിന്റെ കപ്പലുകള്‍ ഭീഷണിപ്പെടുത്തിയത്. ഇറാന് വിപ്ലവ ഗാര്‍ഡിന്റെ 11 കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകളെ വളയുകയായിരുന്നു. ആറ് അമേരിക്കന്‍ കപ്പലുകളാണ് ഗള്‍ഫ് മേഖലയിലുണ്ടായിരുന്നത്. ഇവര്‍ക്ക് സുരക്ഷയൊരുക്കി സൈന്യത്തിന്റെ ഹെലികോപ്റ്ററുകളുമുണ്ടായിരുന്നു.
അലാറം മുഴക്കി
അന്താരാഷ്ട്ര ജലാതിര്‍ത്തിയിലാണ് അമേരിക്കന്‍ സൈനികരുണ്ടായിരുന്നതെന്ന് അവര്‍ പറയുന്നു. അമേരിക്കന്‍ കപ്പലുകളുടെ 10 വാര അകലെ വരെ ഇറാന് കപ്പലുകള്‍ എത്തിയത്രെ. അലാറം മുഴക്കി അമേരിക്കന്‍ കപ്പല്‍ മുന്നറിയിപ്പ് നല്കി. പിന്തിരിയണമെന്ന് റേഡിയോ സന്ദേശം നല്‍കുകയും ചെയ്തു. എന്നിട്ടും ഇറാന് കപ്പലുകള്‍ അടുത്തേക്ക് വന്നുവെന്ന് യുഎസ് സൈന്യം പ്രസ്താവനയില്‍ പറയുന്നു.
മണിക്കൂറോളം ഭീതി സൃഷ്ടിച്ചു
അമേരിക്കന്‍ സേനാ കപ്പല്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി. ഒരു മണിക്കൂറോളം ഭീതി സൃഷ്ടിച്ച ശേഷം ഇറാന്റെ കപ്പലുകളും പിന്‍വാങ്ങിയത്രെ. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചാണ് ഇറാന് സൈന്യം പ്രവര്‍ത്തിച്ചതെന്ന് അമേരിക്കന്‍ സൈന്യം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.തങ്ങള്‍ക്കെതിരായ നീക്കം അമേരിക്ക അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
മിസൈല്‍ വിന്യാസം
ഇറാന് സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ സായുധരായ പട്ടാളത്തെയും മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകരാജ്യങ്ങളുടെ ചരക്ക് കടത്തിന്റെ പ്രധാന പാതയാണ് ഹോര്‍മുസ്. ഈ മേഖലയില്‍ ഇറാന് തടസം സൃഷ്ടിക്കാന്‍ ഇറാന് സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ ലോക ചരക്കുകടത്ത് പ്രതിസന്ധിയിലാകും.
പണം തടയുമെന്ന് അമേരിക്ക
കൊറോണ രോഗം കാരണം ഇറാന്റെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. 5300 പേരാണ് രാജ്യത്ത് മരിച്ചത്. അടിയന്തര സഹായമായി 500 കോടി ഡോളര്‍ വായ്പ നല്കാന് ഇറാന് ഐഎംഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തടയുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പണം ഇറാന് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് അമേരിക്കയുടെ കുറ്റപ്പെടുത്തല്‍.