ഇറാനുമായുള്ള ധാരണാപത്രം അന്തിമമല്ല; വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സൈനിക നടപടിയെന്ന് ട്രംപ്
ഫ്രാൻസ്: ഇറാനുമായി ഒപ്പുവെച്ച ധാരണാപത്രം അന്തിമ കരാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടാൽ വീണ്ടും സൈനിക നടപടി ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനുമായി വളരെ ശക്തമായൊരു ചട്ടക്കൂടുള്ള കരാർ തന്നെയാണ് ഉണ്ടാക്കിയത്. എന്നാൽ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ ധാരണയിലേക്ക് എത്താനുള്ള നടപടികൾ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. 'ഇത് ഒരു ധാരണാപത്രം മാത്രമാണ്. എനിക്ക് ഇത് തൃപ്തികരമല്ലെന്ന് തോന്നിയാൽ വീണ്ടും അവർക്കെതിരെ വെടിയുതിർക്കാനും ബോംബാക്രമണം നടത്താനും ഞങ്ങൾ മടിക്കില്ല," ട്രംപ് പറഞ്ഞു.

ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന കാര്യത്തിൽ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും ആണവായുധം വികസിപ്പിക്കുന്നതിൽ നിന്നും അവരെ തടയാൻ 99.99 ശതമാനവും തങ്ങൾക്ക് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ധാരണാപത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള ധനവിപണികളിൽ അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും ഓഹരി വിപണികൾ നേട്ടമുണ്ടാക്കിയതും എണ്ണവില താഴ്ന്നതും അതിന്റെ തെളിവാണെന്നും ട്രംപ് പറഞ്ഞു.
'വാക്കുകളേക്കാൾ ശക്തമായി സംസാരിക്കുന്നത് വിപണിയുടെ പ്രതികരണമാണ്',ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണമായും തുറക്കപ്പെടുമെന്ന പ്രതീക്ഷയും ട്രംപ് പ്രകടിപ്പിച്ചു.
ഇറാന്റെ പുനർനിർമാണത്തിനായി 300 ബില്യൺ ഡോളർ ധനസഹായം നൽകുമെന്ന റിപ്പോർട്ടുകളും ട്രംപ് തള്ളി. അമേരിക്ക ഇറാന് സാമ്പത്തിക സഹായമോ പ്രത്യേക നിക്ഷേപ ഫണ്ടോ നൽകില്ല.ഇറാനിൽ നിക്ഷേപം നടത്താൻ ഗൾഫ് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു തീരുമാനം അവരവരുടെ താൽപര്യപ്രകാരമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
2015-ലെ ഇറാൻ ആണവ കരാർ ഉറപ്പാക്കാൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകൂടം സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണവും ട്രംപ് വീണ്ടും ഉന്നയിച്ചു.
തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു
അതേസമയം യുഎസ്-ഇറാൻ ധാരണയെത്തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം കുറയ്ക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലും തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ തുടരുകയാണ്.മൻസൂരി, അസിയ്യെ, ബറാചിത് എന്നീ പട്ടണങ്ങളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നബാത്തിയ അൽ-ഫൗഖ, കഫർ ടെബ്നിത്, അൻസാരിയെ എന്നിവിടങ്ങളിലും വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനിടെ ലെബനൻ പ്രദേശത്ത് 90-ലേറെ ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയതായി ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച യുഎസ്-ഇറാൻ ധാരണ പ്രഖ്യാപിച്ചതിന് ശേഷം മേഖലയിൽ ഏറ്റുമുട്ടലുകൾ കുറഞ്ഞെങ്കിലും തെക്കൻ ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ധാരണ പ്രഖ്യാപിച്ചതിന് ശേഷം മാത്രം അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷാ സാഹചര്യം ഇപ്പോഴും അതീവ ആശങ്കാജനകമാണെന്നാണ് ലെബനൻ സൈന്യം പൌരൻമാർക്ക് മുന്നറിയിപ്പ് നൽകുന്നത്. അതുകൊണ്ട് തന്നെ സംഘർഷത്തെ തുടർന്ന് ഒഴിഞ്ഞുപോയ ജനങ്ങൾ ഉടൻ വീടുകളിലേക്ക് മടങ്ങരുതെന്നും സൈന്യം അറിയിച്ചു.
അതേസമയം ലെബനനിലെ ഇസ്രയേൽ സൈനിക നടപടി തുടരുകയാണെങ്കിൽ അത് തെഹ്റാനും വാഷിങ്ടണും തമ്മിൽ കൈവരിച്ച ധാരണാപത്രത്തിന്റെ ലംഘനമായി കണക്കാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറഖ്ചി വ്യക്തമാക്കി. എന്നാൽ "ആവശ്യമായിടത്തോളം കാലം" ഇസ്രയേൽ സൈന്യം ലെബനനിൽ തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചത്.












Click it and Unblock the Notifications