'കഴിഞ്ഞ 50 വർഷത്തിനിടയിൽ വരുത്തിയ നാശനഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണം';ട്രംപ്
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധന കരാർ സംബന്ധിച്ച് ഇറാൻ മുന്നോട്ട് വെച്ച നിബന്ധനകളിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇതുവരെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെങ്കിൽ അത് യു.എസിന് ഇറാൻ നൽകണമെന്ന് ട്രംപ് പറഞ്ഞു. സ്വന്തം നടപടികൾ മൂലമുണ്ടായ ആളപായത്തിന് ടെഹ്‌റാൻ തന്നെയാണ് ഉത്തരവാദികൾ എന്നും ട്രംപ് പ്രതികരിച്ചു.
'അവർ നഷ്ടപരിഹാരം ചോദിക്കുകയാണ്. ഞങ്ങൾ വരുത്തിയ നഷ്ടങ്ങൾക്ക് പണം നൽകണമെന്നാണ് അവരുടെ ആവശ്യം. ഞാൻ പറയുന്നത് അതൊരു നല്ല ഐഡിയ ആണെന്നാണ്. പക്ഷെ കഴിഞ്ഞ 50 വർഷമായി അവർ വരുത്തിയ നാശനഷ്ടങ്ങൾക്ക് ഞങ്ങളാണ് പണം ചോദിക്കേണ്ടത്. അതുകൊണ്ട് എന്തെങ്കിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെല്ലാം ഇറാൻ തന്നെയാണ് പണം നൽകേണ്ടത്', ട്രംപ് വൈറ്റ് ഹൌസിൽ പറഞ്ഞു.

യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് യു.എസ് ഭീമമായ തുക നഷ്ടപരിഹാരം നൽകണമെന്ന ഇറാൻ്റെ ആവശ്യം നേരത്തേ തന്നെ ട്രംപ് തള്ളിയിരുന്നു. സ്വന്തം നടപടികൾ മൂലം തന്നെയാണ് അവർക്ക് ആളപായം ഉണ്ടായതെന്നും അതിനാൽ എല്ലാ നഷ്ടത്തിനും അവർ തന്നെയാണ് ഉത്തരവാദികൾ എന്നുമായിരുന്നു ട്രംപിൻ്റെ മറുപടി.
ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി ഉണ്ടായ സംഘർഷത്തിലുണ്ടായ നാശനഷ്ടങ്ങൾക്കാണ് അവർ നഷ്ടപരിഹാരം ചോദിക്കുന്നത് എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. അതുകൊണ്ട് ഭാവിയിലെ നയതന്ത്ര ചർച്ചയിൽ ഇറാനിൽ നിന്ന് കൂടുതൽ നഷ്ടപരിഹാരം ഞങ്ങൾ ആവശ്യപ്പെടും എന്നും ട്രംപ് പോസ്റ്റിൽ പറഞ്ഞു.
ഇറാൻ്റെ സൈനിക കമാൻ്റർ ആയിരുന്ന കൊല്ലപ്പെട്ട ഖാസം സൊളൈമാനിയെ ട്രംപ് കുറ്റപ്പെടുത്തി. ആയിരക്കണക്കിന് ആളുകളുടെ മരണത്തിൽ ഇറാന് ഉത്തരവാദിത്തമുണ്ടെന്നും ട്രംപ് വിമർശിച്ചു. 2020 ൽ ഇറാഖിലെ ബാഗ്ദാദിൽ ട്രംപിന്റെ ഉത്തരവുപ്രകാരം നടത്തിയ യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് സൊളൈമാനി കൊല്ലപ്പെട്ടത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇറാൻ ഭരണകൂടം കൊലപ്പെടുത്തിയ പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ഇറാൻ തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 52,000 പേരാണ് കൊല്ലപ്പെട്ടതെന്നും ട്രംപ് അവകാശപ്പെട്ടു. ഭാവിയിൽ ഇറാനുമായി നടക്കാനിരിക്കുന്ന എല്ലാ നയതന്ത്ര ചർച്ചകളിലും ഇത്തരം ആവശ്യങ്ങൾ ഉയർത്തുമെന്നും ട്രംപ് വ്യക്തമാക്കി.


Click it and Unblock the Notifications