യുഎസ്സിനെയും സൗദിയെയും വെല്ലുവിളിച്ച് ഇറാന്‍; എണ്ണ വ്യാപാരം തടയാനാവില്ലെന്ന് ഭീഷണി
തെഹ്‌റാന്‍: ഇറാന്റെ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെയും സൗദി അറേബ്യയുടെയും ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഇറാന്‍. ഇതിന്റെ ഭാഗമായി എണ്ണ കയറ്റമതി ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാംഗീരി ഔദ്യോഗിക ടെലിവിഷനില്‍ അറിയിച്ചു. അന്താരാഷ്ട്ര കമ്പോളത്തില്‍ ഇറാന്റെ എണ്ണയ്ക്ക് പകരം നില്‍ക്കാന്‍ സൗദി അറേബ്യയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ എണ്ണ കയറ്റുമതി തടയാനുള്ള നടപടികള്‍ ഇറാന്‍ തീര്‍ച്ചയായും കൈക്കൊള്ളുമെന്നും അദ്ദേം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇറാന്‍ ഭരണകൂടത്തിന് ഒരു വ്യക്തമായ പദ്ധതിയുണ്ട്. ദൈവം സഹായിച്ചാല്‍ ആവശ്യമായത്ര അളവില്‍ എണ്ണ വില്‍ക്കാന്‍ രാജ്യത്തിന് സാധിക്കും- അദ്ദേഹം പറഞ്ഞു.
ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജഹാംഗീരിയുടെ മുന്നറിയിപ്പ്. നവംബര്‍ നാലിന് മുമ്പായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കമ്പോളത്തിലെ എണ്ണ വില നിയന്ത്രിക്കുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യം സൗദി അറേബ്യ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇറാന്റെ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കന്‍ ശ്രമങ്ങളെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജഹാംഗീരി വ്യക്തമാക്കി. നിലവില്‍ 60,000 ബാരല്‍ ക്രൂഡോയില്‍ പ്രതിദിനം ഇറാന്‍ കയറ്റി അയക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇറാന്റെ എണ്ണക്കമ്പോളത്തില്‍ കൈകടത്താന്‍ ഏത് രാഷ്ട്രം നടത്തുന്ന ശ്രമവും ഇറാനെതിരായ വഞ്ചനയായി മാത്രമേ കാണാനാവൂ എന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന കമ്പനികള്‍ക്കെതിരേ നിലവില്‍ വരുന്ന ഉപരോധത്തില്‍ നിന്ന് ഇളവ് കിട്ടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് സമ്മതിക്കില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.