'ഇറാൻ തകർച്ചയുടെ വക്കിൽ,ഹോർമുസ് തുറക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു'; ട്രംപ്
ഇറാൻ തകർച്ചയുടെ വക്കിലാണെന്നും ഹോർമുസ് കടലിടുക്ക് തുറക്കാൻ വൈറ്റ് ഹൗസിനോട് ഇറാൻ അഭ്യർത്ഥിച്ചുവെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ കടുത്ത നേതൃത്വപരമായ പ്രതിസന്ധി നേരിടുകയാണെന്നും ട്രംപ് ആവർത്തിച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.
'ഇറാൻ തകർച്ചയിലാണെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. നേതൃത്വപരമായ പ്രതിസന്ധി പരിഹരിക്കാൻ അവർ ശ്രമിക്കുകയാണ്. ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുതരാൻ അവർ ആവശ്യപ്പെടുന്നുണ്ട്', എന്നാണ് ട്രംപ് പറഞ്ഞു. ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് അടച്ച ഹോർമുസ് കടലിടുക്ക് ഇതുവരേയും തുറന്നിട്ടില്ല. ആഗോള വ്യാപാരത്തിൽ നിർണായകമായ പാതയാണ് ഈ കടലിടുക്ക്. യുദ്ധം രൂക്ഷമായതിന് പിന്നാലെ ഇറാൻ പാത അടക്കുകയായിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ വരുമാനം തടസ്സപ്പെടുത്തുന്നതിനായി ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം അമേരിക്കയും തടഞ്ഞിരിക്കുകയാണ്. ഈ ഉപരോധം നിലവിലുള്ളിടത്തോളം കാലം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്.

നാവിക സേനയെ ഉപയോഗിച്ച് 6,000 മൈനുകൾ സ്ഥാപിച്ചുകൊണ്ടാണ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് തടസ്സം സൃഷ്ടിക്കുന്നത് തങ്ങളാണെന്ന് അമേരിക്കയും അവകാശപ്പെടുന്നുണ്ട്. വാഷിംഗ്ടൺ തങ്ങളുടെ തുറമുഖങ്ങളിന്മേലുള്ള ഉപരോധം അവസാനിപ്പിക്കുന്ന പക്ഷം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഒരു ഇടക്കാല കരാറിന് ഇറാൻ ആഹ്വാനം ചെയ്തിട്ടുണ്ട് എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരേയും ഒരു സമാധാനക്കരാറിൽ എത്തിയിട്ടില്ല.
യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ഇറാനിയൻ വാഗ്ദാനം ട്രംപ് ഭരണകൂടം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ, ഏകദേശം 2,000 കപ്പലുകൾ ഈ മേഖലയിൽ സുരക്ഷിതമായ യാത്ര കാത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കടലിടുക്ക് തുറന്നാൽ പോലും സമുദ്ര ഗതാഗതത്തെ ബാധിക്കുന്ന മറ്റ് നിരവധി തടസ്സങ്ങൾ നിലവിലുണ്ട്. ഏപ്രിൽ 8-ലെ വെടിനിർത്തലിന് ശേഷം ആക്രമണങ്ങൾ കുറഞ്ഞെങ്കിലും, സംഘർഷം വീണ്ടും വഷളാകുമോയെന്ന ആശങ്ക ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇപ്പോഴും ശക്തമാണ്.
പാക്കിസ്ഥാൻ്റെ നേതൃത്വത്തിൽ ഇറാൻ-യുഎസ് ചർച്ചകൾക്കുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാക്കിസ്ഥാനിലെത്തിയിരുന്നു. യുഎസ് പ്രതിനിധികളും പാക്കിസ്ഥാനിലെത്തുമെന്നും സമാധാന ചർച്ചകൾ പുനഃരാരംഭിക്കുമെന്നുമാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ യുഎസ് സംഘം പാക്കിസ്ഥാനിലെത്തിയില്ല. യുദ്ധം അവസാനിപ്പിക്കാൻ ഇറാന് താത്പര്യമുണ്ടെങ്കിൽ അവർ തങ്ങളെ ഫോണിൽ ബന്ധപ്പെടട്ടെ എന്നാണ് ട്രംപിൻറെ നിലപാട്.












Click it and Unblock the Notifications