3,000 പേർ മരിച്ചേക്കാം; ആയത്തുള്ള ഖമേനിയുടെ വിലാപയാത്രയ്ക്കിടെ വൻ ദുരന്തം ഉണ്ടായേക്കും
അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ രാജ്യത്തിന്റെ ശക്തിപ്രകടനമാക്കി മാറ്റാൻ ഇസ്ലാമിക് ഭരണകൂടം ശ്രമിക്കുമ്പോഴും, തിരക്കിലും കടുത്ത ചൂടിലും പെട്ട് വൻ ദുരന്തമുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. വിലാപയാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള അപകടങ്ങളിൽ പെട്ട് 1,500 മുതൽ 3,000 വരെ മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ഇറാനിലെ ആഭ്യന്തര ഉദ്യോഗസ്ഥർ അനുമാനിക്കുന്നതെന്നാണ് ജർമ്മൻ മാധ്യമമായ 'വെൽറ്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ടെഹ്‌റാനിൽ നിന്നുള്ള അജ്ഞാതനായ ഒരു മാധ്യമപ്രവർത്തകനെ ഉദ്ധരിച്ചാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ റെഡ് ക്രെസന്റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ ആരിഫിന് അയച്ച അതീവ രഹസ്യ കത്തിലാണ് ഈ ആശങ്കയുള്ളത്.
ആയിരക്കണക്കിന് പുതിയ കല്ലറകൾ; വൻ സജ്ജീകരണങ്ങൾ
സാധാരണയായി ഇത്തരം ചടങ്ങുകളിൽ ജനക്കൂട്ടം നിയന്ത്രണം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ടെഹ്‌റാനിലെ പ്രശസ്തമായ 'ബെഹെഷ്ത്-ഇ സഹ്ര' സെമിത്തേരിയിൽ ആയിരക്കണക്കിന് പുതിയ കല്ലറകൾ ഇതിനകം തന്നെ വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മരണപ്പെടുന്നവരെയും കാണാതാകുന്നവരെയും കൈകാര്യം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കടുത്ത ചൂടും ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തവും കാര്യങ്ങൾ കൈവിട്ടുപോകാൻ കാരണമായേക്കാം. ചടങ്ങുകളിൽ 2 കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടുന്നത്.

ശനിയാഴ്ച ടെഹ്‌റാനിൽ ആരംഭിച്ച വിലാപയാത്ര കോം, ഇറാഖിലെ നജാഫ്, കർബല എന്നീ പുണ്യനഗരങ്ങൾ പിന്നിട്ട് വ്യാഴാഴ്ച ഖമേനിയുടെ ജന്മനാടായ മഷാദിൽ അവസാനിക്കും. അവിടെയാണ് മൃതദേഹം അടക്കം ചെയ്യുക. വൻ സുരക്ഷാ-ലോജിസ്റ്റിക്സ് സജ്ജീകരണങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങൾ, താൽക്കാലിക അടുക്കളകൾ, സ്കൂളുകളും പള്ളികളും കേന്ദ്രീകരിച്ചുള്ള താൽക്കാലിക അഭയകേന്ദ്രങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്.
ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ശവസംസ്കാരം
ടെഹ്‌റാൻ നഗരസഭയുടെ നേതൃത്വത്തിൽ മാത്രം 11,000 ബസുകളാണ് സർവീസ് നടത്തുന്നത്. മെട്രോ, ബിആർടി സർവീസുകൾ ദിവസേന 24 മണിക്കൂറും സൌജന്യമാക്കി. വിലാപയാത്രയ്ക്കായി ടെഹ്‌റാനിൽ മാത്രം ഏകദേശം 15 മില്യൺ യൂറോയും (ഏകദേശം 140 കോടി രൂപ) കോം, മഷാദ് എന്നീ നഗരങ്ങൾക്ക് 5 മില്യൺ യൂറോ വീതവും ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം. ഇറാഖിലെ ചടങ്ങുകൾ കൂടി ചേരുമ്പോൾ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ശവസംസ്കാര ചടങ്ങുകളിലൊന്നായി ഇത് മാറും.
പഴയ ദുരന്തങ്ങളുടെ ഭീതിയിൽ ജനങ്ങൾ
വലിയ വിലാപയാത്രകൾ വൻ ദുരന്തത്തിൽ കലാശിച്ച ചരിത്രം ഇറാന് മുൻപിലുണ്ട്. 2020-ൽ സൈനിക തലവൻ ഖാസിം സുലൈമാനിയുടെ ശവസംസ്കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേർ മരിക്കുകയും ഇരുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1989-ൽ അയത്തുള്ള റൂഹുള്ള ഖൊമേനിയുടെ ശവസംസ്കാര ചടങ്ങും സമാനമായ രീതിയിൽ അക്രമാസക്തമാവുകയും എട്ടുപേർ മരിക്കുകയും ചെയ്തിരുന്നു.
ഇതിനൊപ്പമാണ് ഇറാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ശവസംസ്കാര ചടങ്ങുകൾക്കായി കോടികൾ ധൂർത്തടിക്കുന്നതിലുള്ള പൊതുജനങ്ങളുടെ അമർഷം. രാത്രികാലങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ യോഗങ്ങൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും വേദിയാകുന്നുണ്ട്. അമേരിക്കയുമായുള്ള ചർച്ചകളെ പിന്തുണയ്ക്കുന്ന വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അടക്കമുള്ള നേതാക്കൾക്കെതിരെ കടുത്ത തീവ്രവാദ നിലപാടുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ യുദ്ധം തുടരണമെന്നാണ് ഇവരുടെ ആവശ്യം.












Click it and Unblock the Notifications