ഇറാനില്‍ 106 പേരെ വെടിവച്ചുകൊന്നു; 21 നഗരങ്ങള്‍ പ്രക്ഷുബ്ദം, ഞെട്ടിക്കുന്ന കണക്കുമായി ആംനസ്റ്റി
ടെഹ്റാന്: ഇറാനില്‍ ഭരണകൂടത്തിനെതിരെ വന്‍ സമരം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സമരക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതായി വിവരം. 106 പേര് വെടിയേറ്റു മരിച്ചു. 21 നഗരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പ്രക്ഷുബ്ദമാണ്. ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരം എന്ന് വ്യക്തമാക്കി കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ധന വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയാണ് ഇറാനില്‍ ജനം ഇളകാന്‍ കാരണം. അമേരിക്കയുടെ ഉപരോധം മൂലം കടുത്ത പ്രതിസന്ധിയിലാണ് ഇറാന്. ഇത് മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. തങ്ങള്‍ക്ക് ലഭിച്ച കണക്കിനേക്കള്‍ അധികമാണ് യഥാര്‍ഥത്തില്‍ മരിച്ചവരുടെ കണക്ക് എന്ന് ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു....
മിക്ക നഗരങ്ങളിലും പ്രക്ഷോഭം
ഹസന് റൂഹാനി സര്‍ക്കാരിനെതിരെ രാജ്യത്തിന്റെ മിക്ക നഗരങ്ങളിലും ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്. ഇവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പിലാണ് കൂടുതല്‍ പേര് കൊല്ലപ്പെട്ടത്. കൂടാതെ പ്രക്ഷോഭകരുടെ ആക്രമണത്തില്‍ പോലീസുകാരും മരിച്ചിട്ടുണ്ട്.
യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍...
സമരക്കാര്‍ക്ക് നേരെ ആയുധം പ്രയോഗിച്ചതാണ് മരണത്തിന് കാരണമെന്ന് ആംനസ്റ്റി പറയുന്നു. 21 നഗരങ്ങളിലായി 106 പേര് കൊല്ലപ്പെട്ടുവെന്നാണ് ലഭിച്ച വിവരം. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരുമെന്നും 200ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാതെ ഇറാന് സര്‍ക്കാര്‍
11 പേര് മരിച്ച വിവരം ലഭിച്ചിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന് സര്‍ക്കാര്‍ വിരുദ്ധ സമരം തുടങ്ങിയത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണ സംഖ്യ ഉയരുകയാണ്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ആര്‍ക്കും ലഭിച്ചിട്ടില്ല.
എങ്ങനെ വിവരം ലഭിച്ചു
ഇറാനിലെ സമരക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ 106 പേര് മരിച്ചെന്ന് പറയുന്നതെന്ന് ആംനസ്റ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഒട്ടേറെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ സംസ്കരിക്കാന്‍ കുടുംബങ്ങളെ പോലീസ് നിര്‍ബന്ധിക്കുകയാണെന്നും ആംനസ്റ്റി പറയുന്നു.
ഇറാന് പ്രതിസന്ധിയില്‍
അമേരിക്കയുടെ ഉപരോധമാണ് ഇറാന് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എണ്ണവില കൂട്ടുകയായിരുന്നു ഹസന് റൂഹാനി ഭരണകൂടം. പലയിടത്തും പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. സിര്‍ജാനിലുണ്ടായ വെടിവയ്പ്പിലാണ് കൂടുതല്‍ പേര് കൊല്ലപ്പെട്ടത്.
സര്‍ക്കാര്‍ തീരുമാനം
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ഇറാന് എണ്ണവില വര്‍ധിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ സമരക്കാര്‍ ഉപരോധിച്ചു. എണ്ണവില 50 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കൂടാതെ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
വന്‍ രക്തച്ചൊരിച്ചിലിന് സാധ്യത
അമേരിക്കന്‍ ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന് ഭരണകൂടം പുതിയ നടപടി കൈക്കൊണ്ടത്. പ്രക്ഷോഭകരെ നേരിടാന്‍ ഇറാനിലെ വിപ്ലവ ഗാര്‍ഡും രംഗത്തുണ്ട്. പ്രക്ഷോഭം തുടര്‍ന്നാല്‍ വന്‍ രക്തച്ചൊരിച്ചിലുണ്ടാകുമോ എന്നാണ് ആശങ്ക.
എണ്ണ വാങ്ങുന്നതിന് പരിധി നിശ്ചയിച്ചു
സ്വകാര്യ വാഹനങ്ങള്‍ക്ക് നല്കുന്ന പെട്രോള്‍ മാസത്തില്‍ 60 ലിറ്ററായി പരിമിതപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അതേസമയം ഒരു ലിറ്റര്‍ പെട്രോളിന് 50 ശതമാനം വില വര്‍ധിപ്പിച്ചു. ഇപ്പോള്‍ 15000 ഇറാനിയല്‍ റിയാല്‍ നല്‍കണം ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടാന്‍. പരിധി വിട്ട് വാങ്ങുന്നവര്‍ ലിറ്ററിന് 3000 റിയാല്‍ അധികമായി നല്‍കേണ്ടി വരുമെന്നാണ് പുതിയ നിബന്ധന.
സൈനികരും കൊല്ലപ്പെട്ടു
പോലീസ് നടപടിക്കിടെ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിലെ വിപ്ലവ ഗാര്‍ഡിലെ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍പ്പെടും. ഇറാന് തലസ്ഥാനമായ ടെഹ്റാനിലും ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാഖിന്റെ നീക്കം
ഇറാനോട് ചേര്‍ന്ന അതിര്‍ത്തി ഇറാഖ് അടച്ചു. ഇരുരാജ്യങ്ങളിലേക്കുള്ള യാത്ര അതിര്‍ത്തി വഴി ഇനി സാധ്യമല്ല. ചരക്കു കടത്തും നടക്കുന്നില്ല. ഇറാഖുമായി അടുത്ത ബന്ധം ഇറാന് നിലനിര്‍ത്തുന്നുണ്ട്. ഇറാന് ഭരണകൂടത്തിന്റെ അനുമതിയോടെയാണ് അതിര്‍ത്തി അടച്ചത് എന്നാണ് വിവരം.
രണ്ടുരാജ്യങ്ങളില്‍ സമരം
ഇറാഖിലും സര്‍ക്കാരിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. അഴിമതിയില്‍ മുങ്ങിയ ഭരണകൂടം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഇറാഖില്‍ യുവാക്കള്‍ സമരം ചെയ്യുന്നത്. ഇതിന് പിന്നില്‍ സുന്നികളാണ് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലും സമരം നടക്കുന്നുണ്ട്. തൊട്ടടുത്ത രണ്ടു രാജ്യങ്ങളില്‍ ജനങ്ങള്‍ ഇളകിയതാണ് ഭരണകൂടങ്ങളെ ആശങ്കയിലാക്കുന്നത്.