Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുന്നി' താലിബാന് 'ഷിയാ' ഇറാന്റെ വക ആശ്വാസ നീക്കം; വിലക്കുകള്‍ മറികടക്കാന്‍ താലിബാന്‍

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ കടുത്ത പ്രതിസന്ധികളാണ് അരങ്ങേറുന്നത്. അവശ്യവസ്തുക്കളുടേയും ഭക്ഷ്യവസ്തുക്കളുടേയും വില കുതിച്ചുകയറുകയാണ്. ഇന്ധനവിലയിലും വലിയ വര്‍ദ്ധനയുണ്ടായി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമം ആകാത്തതുകൊണ്ട് ആളുകളുടെ കൈവശം പണമില്ലാത്ത അവസ്ഥയും ഉണ്ട്.

ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു നീക്കം നടന്നിരിക്കുന്നത്. അഫ്ഗാനിലേക്കുള്ള ഇന്ധന കയറ്റുമതി ഇറാന്‍ പുനരാരംഭിച്ചു എന്നുള്ളതാണത്. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ ഇന്ധനം വാങ്ങിയിരുന്നില്ല. അതിലും ശ്രദ്ധയാകര്‍ഷിക്കുന്ന വേറെ ചില ഘടകങ്ങളും ഇതിലുണ്ട്. ഷിയാ- സുന്നി സംഘര്‍ഷങ്ങളുടെ ചരിത്ര പശ്ചാത്തലത്തില്‍ കൂടി വേണം ഇതിനെ വിലയിരുത്താന്‍.

1

ഇന്ധന ഇറക്കുമതി സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടം ഇറാനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നാണ് വിവരം. എന്തായാലും ഈ അഭ്യര്‍ത്ഥന ഇറാന്‍ ചെവിക്കൊണ്ടിരിക്കുകയാണ്. ഇറാനില്‍ നിന്നുള്ള ഇന്ധനം അഫ്ഗാനിസ്ഥാനില്‍ എത്താനും തുടങ്ങി. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാനരാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ഇറാന്‍. ഒരുപക്ഷേ, സാര്‍വ്വദേശീയമായി നോക്കിയാല്‍ അമേരിക്കയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന മറ്റൊരു ഇസ്ലാമിക രാഷ്ട്രവും.

2

ഒബാമ ഭരണകൂടത്തിന്റെ അവസാനകാലത്താണ് ഇറാനെതിരെയുള്ള കര്‍ശന നിലപാടുകളില്‍ അമേരിക്ക അയവുവരുത്തിയത്. തുടര്‍ന്ന് ഇറാന് ഏര്‍പ്പെടുത്തിയിരുന്ന പല ഉപരോധങ്ങളും പിന്‍വലിക്കപ്പെടുകയും ചെയ്യും. എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങള്‍ കൊണ്ട് സമ്പന്നമായ ഇറാനെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ ഒന്നായിരുന്നു അത്. എന്നാല്‍ ട്രംപ് ഭരണകൂടം അധികാരത്തിലേറിയതിന് പിറകെ ഇറാനുമായുള്ള ഉടമ്പടി റദ്ദ് ചെയ്യപ്പെട്ടു. ഇതോടെ ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധം പുന:സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു.

3

അമേരിക്കന്‍ സൈന്യം പിന്‍മാറുന്നതിന്റെ ആത്മവിശ്വാസത്തിലാണ് താലിബാന്റെ ഈ നീക്കം. ഇത് അമേരിക്കയെ ഏതെങ്കിലും വിധത്തില്‍ ചൊടിപ്പിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല. അഫ്ഗാനിസ്ഥാനിലെ സൈനിക പിന്‍മാറ്റത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും, ആ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അമേരിക്ക ചെയ്തത്. അഫ്ഗാനില്‍ ഇനിയും സൈന്യം തുടരുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.

4

താലിബാന്‍ ഒരു സുന്നി മുസ്ലീം ഗ്രൂപ്പ് ആണ്. ഇസ്ലാമിക ലോകത്ത് പരസ്പരം വലിയ ശത്രുത പുലര്‍ത്തുന്നവരാണ് സുന്നികളും ഷിയാകളും. ഇറാന്‍ ആണെങ്കില്‍ ഷിയാ ഭൂരിപക്ഷ രാഷ്ട്രവും. പല അറബ് രാഷ്ട്രങ്ങളും ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതിന്റെ പ്രധാന കാരണവും ഈ സുന്നി- ഷിയാ കുടിപ്പക തന്നെ ആണ്. ഐസിസിനെതിരെ പോരാടാന്‍ സിറിയയ്ക്ക് ആളും അര്‍ത്ഥവും ഇറാന്‍ നല്‍കിയതിന് പിന്നിലും ഇതേ സുന്നി- ഷിയ വിരോധം തന്നെ ആയിരുന്നു. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ആണ് ഇപ്പോഴും ചതാലിബാന്‍ - ഇറാന്‍ സഹകരണം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

5

വ്യാപാരികള്‍ക്കായി അതിര്‍ത്തി തുറന്നിടണം എന്ന ആവശ്യമാണ് താലിബാന്‍ ഇറാനോട് ഉന്നയിച്ചത്. ഇറാനിലെ വ്യാപാരി സമൂഹത്തിനും ചേംബര്‍ ഓഫ് കൊമേഴ്‌സിനും ആയിരുന്നു താലിബാന്‍ സന്ദേശം കൈമാറിയത്. ഇതോടെയാണ് ഇറാന്റെ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ വിലക്ക് നീക്കിയത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് ആയിരുന്നു അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതികള്‍ വിലക്കിയത്. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായി തുടരുന്ന സമയമായിരുന്നു അത്.

6

താലിബാന്‍ മറ്റൊരു തന്ത്രവും ഇതിനിടെ പയറ്റിയിട്ടുണ്ട്. ഇറാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയില്‍ വലിയ ഇളവ് നല്‍കിയിരിക്കുന്നു എന്നതാണത്. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ ആണിത്. ഗ്യാസോലൈന്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ഇറക്കുമതി തീരുവയില്‍ 70 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അയല്‍ രാജ്യങ്ങളെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട് താലിബാന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍.

7

സുന്നി- ഷിയ തര്‍ക്കമോ വൈരുദ്ധ്യങ്ങളോ ഒന്നും ഇറാന്‍ - അഫ്ഗാനിസ്ഥാന്‍ ഇടപാടുകളില്‍ ഉണ്ടാവില്ല എന്ന് തന്നെ വിലയിരുത്തേണ്ടി വരും. രണ്ട് കൂട്ടര്‍ക്കും ലാഭമുള്ള കയറ്റുമതി, ഇറക്കുമതികള്‍ക്കാണ് ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. നേരത്തേ അഷ്‌റഫ് ഗാനി സര്‍ക്കാരിന്റെ കാലത്ത് ഇറാനുമായുള്ള സഹകരണങ്ങള്‍ നിയന്ത്രിതമായ അളവില്‍ മാത്രമായിരുന്നു. അമേരിക്കയുടെ ഉപരോധം തന്നെ ആയിരുന്നു അതിന് കാരണം. ഇനി അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുകയും താലിബാന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്താല്‍, ആ ഉപരോധത്തിന് പുല്ലുവില ആയിരിക്കും.

8

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എണ്ണ ശേഖരം ഉള്ള രാജ്യമാണ് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഇപ്പോഴും പിടിച്ചുനില്‍ക്കാന്‍ ഇറാനെ സഹായിക്കുന്നത് ഈ പ്രകൃതിവിഭവം തന്നെയാണ്. എന്നാല്‍ 2018 ല്‍ ട്രംപ് ഭരണകൂടം ഉപരോധം വീണ്ടും ശക്തമാക്കിയതോടെ ഇറാന്റെ എണ്ണ കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു. എന്തായാലും ഇക്കാലത്തും അഫ്ഗാനിസ്ഥാനിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ ഇറാന്‍ കയറ്റി അയച്ചിരുന്നു.2020 മെയ് മുതല്‍ 2021 മെയ് വരെ ഏതാണ്ട് നാല് ലക്ഷം ടണ്‍ ഇന്ധനം ആണ് ഇറാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തത് എന്നാണ് കണക്ക്. പ്രധാനമായും ഗ്യാസോലിനും ഗ്യാസോയിലും ആയിരുന്നു ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

9

ഇറാന്‍ കഴിഞ്ഞാല്‍ പെട്രോളിയം ഇന്ധനങ്ങള്‍ക്കായി അഫ്ഗാന്‍ പ്രധാനമായും ആശ്രയിക്കുന്നത് തുര്‍ക്കെമെനിസ്ഥാനേയും ഉസ്‌ബെക്കിസ്ഥാനേയും ആണ്. ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള ഇറക്കുമതിയുടെ മൂല്യം 367 ദശലക്ഷം ഡോളര്‍ ആണെന്ന് അഫ്ഗാന്‍ ധനമന്ത്രാലയം തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. തുര്‍ക്കെമെനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി 257 ദശലക്ഷം ഡോളറിന്റേയും ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ളത് 236 ദശലക്ഷം ഡോളറിന്റേയും ആയിരുന്നു. പ്രതിദിനം ശരാശരി 20,000 ബാരല്‍ ഇന്ധനം ആണ് ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്- ഒരു വര്‍ഷത്തില്‍ ശരാശരി പത്ത് ലക്ഷം ടണ്‍! എന്നാല്‍ യുദ്ധഭീഷണി നിലനിന്നിരുന്ന കഴിഞ്ഞ വര്‍ഷത്തില്‍ ഇത് നാല് ലക്ഷത്തില്‍ ഒതുങ്ങി. ഇറാനില്‍ നിന്നുള്ള ഇന്ധനത്തിന്റെ വരവ് നിലച്ചതോടെ ഗ്യാസോലിന്റെ വില ഒരു ടണ്ണിന് 900 ഡോളര്‍ വരെ ആയി കുതിച്ചുയര്‍ന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+