യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ദോഹ കൂടിക്കാഴ്ചാ വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ: വരും ദിവസങ്ങളിൽ അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ . ഖത്തറിലേക്കുള്ള ഇറാന്റെ ഉന്നതതല പ്രതിനിധി സംഘത്തിന്റെ സന്ദർശനം യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്ക് വേണ്ടിയാണെന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഇറാൻ പൂർണ്ണമായും തള്ളി.
അമേരിക്കൻ പക്ഷവുമായി ഒരു തലത്തിലുമുള്ള ചർച്ചകളും അജണ്ടയിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. യുഎസ് പ്രതിനിധികൾ ഖത്തർ സന്ദർശിക്കുന്നതുമായി ഇറാൻ പ്രതിനിധി സംഘത്തിന്റെ യാത്രയ്ക്ക് യാതൊരു ബന്ധവുമില്ല. ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെയുണ്ടാക്കിയ ധാരണാപത്രത്തിലെ പതിനൊന്നാം വകുപ്പ് ഉൾപ്പെടെയുള്ള വ്യവസ്ഥകളുടെ പുരോഗതി വിലയിരുത്താനാണ് ഇറാൻ സംഘം ദോഹയിലെത്തിയത്. ഒരു സമഗ്രമായ അന്തിമ കരാറിനായുള്ള ഔദ്യോഗിക ചർച്ചകളുടെ ഘട്ടത്തിലേക്ക് ഇരുരാജ്യങ്ങളും ഇതുവരെ കടന്നിട്ടില്ലെന്നും ബഗായി കൂട്ടിച്ചേർത്തു.

ഇരുപക്ഷവും ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം അമേരിക്ക മരവിപ്പിച്ച ഇറാന്റെ ഫണ്ടുകളും ആസ്തികളും പൂർണ്ണമായി ലഭ്യമാക്കുക അടക്കമുള്ള പ്രാഥമിക നടപടികളിൽ പുരോഗതിയുണ്ടായാൽ മാത്രമേ അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുകയുള്ളൂ എന്നാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെയുണ്ടായ സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നാലെ ഇറാൻ ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ചതായും ചൊവ്വാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമമായ 'ട്രൂത്ത് സോഷ്യൽ' വഴി അവകാശപ്പെട്ടിരുന്നു.ഇറാൻ്റെ അഭ്യർത്ഥന പ്രകാരമാണ് ചർച്ചയെന്നും ട്രംപ് കുറിച്ചു.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മുതിർന്ന ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവർ ചർച്ചകൾക്കായി ദോഹയിലേക്ക് തിരിക്കുമെന്നും പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇറാൻ യുഎസുമായി നല്ലൊരു കരാറിലെത്തുകയാണ് വേണ്ടതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം ഇറാൻ പൂർണ്ണമായി നിഷേധിച്ചു. ഈ ആഴ്ച അത്തരം സാങ്കേതിക വർക്കിങ് ഗ്രൂപ്പ് ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയും വ്യക്തമാക്കി.
ഖത്തർ വഴിയുള്ള നയതന്ത്ര ചർച്ചകൾ സാധാരണ രീതിയിൽ നടക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക കൂടിക്കാഴ്ചയുടെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തർക്ക പരിഹാരത്തിനായി ഇരുപക്ഷവും താല്ക്കാലികമായി സൈനിക നീക്കങ്ങൾ നിർത്തിവെച്ചതായി യുഎസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ചർച്ചകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്യമായ വാക്പോരും അനിശ്ചിതത്വവും തുടരുകയാണ്.












Click it and Unblock the Notifications