'ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാൻ ഇറാൻ പദ്ധതി'; ആരോപണവുമായി മൊസാദ് തലവന്‍ ഡേവിഡ് ബാര്‍നിയ
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാൻ ഇറാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന ആരോപണവുമായി ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍നി. ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആക്രമണം നടത്താനും റഷ്യയിലേക്കുള്ള നൂതന ആയുധങ്ങളുടെ വിതരണം വ്യാപിപ്പിക്കാനും ഇറാൻ പദ്ധതിയിടുന്നുണ്ടെന്നാണ് ബാർനിയ ആരോപിച്ചത്. ഇറാൻ തങ്ങളുടെ ആണവപ്രവർത്തനങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മൊസാദ് തലവൻ ആരോപിച്ചു.
'ഇറാന്റെ നീക്കത്തെ കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകുകയാണ്. ഇറാന്റെ ഭാവി ലക്ഷ്യങ്ങള്‍ തീര്‍ത്തും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതാണ്,റഷ്യയിലേക്കുള്ള നൂതന ആയുധങ്ങളുടെ വിതരണം കൂടുതൽ ശക്തമാക്കും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി വിപുലീകരിക്കാനും മേഖലയിലെ മുസ്ലീം രാജ്യങ്ങൾക്കെതിരായ ആക്രമണം ശക്തമാക്കാനുമാണ് ഇറാന്റെ പദ്ധതിയൊരുക്കുന്നത്', മൊസാദ് തലവൻ പറഞ്ഞു.
ഇറാന്റേത് ലജ്ജാകരമായ ഇരട്ടത്താപ്പാണെന്നും ഡേവിഡ് ബാർനിയ വിമർശിച്ചു. ഒരു വശത്ത് നിന്ന് വിയന്നയുമായി അനുരജ്ഞന ചർച്ചകൾക്ക് ശ്രമം നടത്തുകയും മറുവശത്ത് ലോകത്തെ സാധു ജനങ്ങളെ കൊന്നൊടുക്കാനായി ഭീരരെ അയക്കുകയാണെന്നും ബാർനിയ ആരോപിച്ചു.
യുക്രെയ്നിൽ റഷ്യൻ സേന വിന്യസിച്ചിരിക്കുന്ന അതേ സായുധ ഡ്രോണുകൾ ഉപയോഗിച്ചാണ് 2019 ല്‍ തങ്ങളുടെ എണ്ണ കേന്ദ്രങ്ങളിൽ ഇറാൻ അക്രമം അഴിച്ചുവിട്ടതെന്ന് നേരത്തേ സൗദി ആരോപിച്ചിരുന്നു. ഇറാൻ പിന്തുണയോടെയാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ സൗദിക്ക് ഹൂത്തികൾ നടത്തുന്നതെന്നും സൗദി ആരോപിച്ചിരുന്നു. അടുത്തിടെ ഹൂത്തികൾ അബുദാബിയിലും ആക്രമണം നടത്തിയിരുന്നു.
യുക്രെയിന്‍ യുദ്ധത്തില്‍ ഇറാന്‍ റഷ്യക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയതായി നേരത്തേ യുഎസ് ആരോപിച്ചിരുന്നു. ആയുധങ്ങൾ എത്തിച്ചുവെന്ന സമ്മതിച്ച ഇറാൻ പക്ഷേ യുക്രൈനിലെ അധിനിവേശത്തിന് മുൻപാണ് ആയുധങ്ങൾ അയച്ചതെന്നായിരുന്നു ആരോപണങ്ങളോട് പ്രതികരിച്ചത്. ഇറാനും റഷ്യയും തമ്മിൽ ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയ ഉപകരണങ്ങൾ പരസ്പരം കൈമാറുന്നുണ്ടെന്നും പ്രതിരോധ മേഖലയിൽ സഹകരണം വർധിപ്പിച്ചുവെന്നും യുഎസ് അടുത്തിടെ ആരോപിച്ചിരുന്നു. അതേസമയം ഇറാനും റഷ്യയും പ്രതിരോധ മേഖലയില്‍ സഹകരിക്കുന്നതില്‍ ഇടപെടാന്‍ മൂന്നാമതൊരു രാജ്യത്തിന് അവകാശമില്ലെന്നായിരുന്നു ഇത്തരം ആരോപണങ്ങളോട് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ മോസ്കോ നിലപാടെടുത്തത്. റഷ്യയുമായുള്ള ബന്ധം വിപുലീകരിക്കാൻ ആരുടെയും അനുമതി തങ്ങൾക്ക് തേടേണ്ടതില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
പ്രതിരോധം ഉൾപ്പെടെ വിവിധ മേഖലകളിൽ ഇറാനും റഷ്യയും തമ്മിലുള്ള സഹകരണം പൊതുതാൽപ്പര്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ വികസിക്കുകയാണ്. അത് മറ്റൊരു രാജ്യത്തിന് എതിരല്ല എന്ന് മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞിരുന്നു.
അടപടലം തകരുമോ ആസാദ്? കോൺഗ്രസിലേക്ക് മടങ്ങാൻ മുൻ ഉപമുഖ്യമന്ത്രി, കൂടുതൽ പേർ തിരിച്ചെത്തും?
ഭാരത് ജോഡോ യാത്ര ദില്ലിയില്‍, മാസ്ക് ഇല്ലാതെ രാഹുൽ, സ്നേഹത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപനം