ഖാസിം സുലൈമാനിയെ വധിക്കാന്‍ നീക്കം.....ഇസ്രയേലിനെതിരെ വിരല്‍ ചൂണ്ടി ഇറാന്!!
തെഹറാന്: ഇറാന് സൗദി അറേബ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് ശക്തമാകുന്നതിനിടെ, പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷത്തിന് കളമൊരുങ്ങുന്നു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ജനറല്‍ ഖാസിം സുലൈമാനിക്കെതിരെ വധശ്രമം ഉണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇറാന്. സംഭവുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം ഇസ്രയേലിനെയാണ് ഇറാന് ഇതില്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
നേരത്തെ ഹൂത്തികള്‍ക്ക് ധനസഹായം നല്‍കുന്നുവെന്ന പേരില്‍ ഇറാനും സൗദിയും തമ്മില്‍ വലിയ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് സമാധാനാന്തരീക്ഷത്തിലേക്ക് പോകുമെന്ന സൂചനയ്ക്ക് പിന്നാലെയാണ് ഇത്തരമൊരു ശ്രമം നടന്നിരിക്കുന്നത്. ഇറാനില്‍ സാമുദായിക കലാപങ്ങള്‍ കൂടിയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നാണ് ആരോപണം. അതേസമയം തിരിച്ചടിക്ക് റെലൂഷണറി ഗാര്‍ഡ്സ് ശ്രമിച്ചേക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് സൂചന.
പശ്ചിമേഷ്യയിലെ യുദ്ധഭീതി
പശ്ചിമേഷ്യയില്‍ സൗദിയും ഇറാനും തമ്മിലുള്ള യുദ്ധസമാന സാഹചര്യത്തില്‍ നില്‍ക്കവെയാണ് ഇസ്രയേലും കൂടി ഇതിന്റെ ഭാഗമായിരിക്കുന്നത്. ഇവര്‍ തങ്ങളുടെ സൈനിക മേധാവിക്കെതിരെ വധശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടാണ് ഇറാന് പുറത്തുവിട്ടിരിക്കുന്നത്. വിദഗ്ദമായി ഇത് പൊളിച്ചെന്ന് പറഞ്ഞെങ്കിലും, പ്രശ്നങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് പോകുമെന്നാണ് സൂചന. നിരവധി തവണ ഇസ്രയേലും ഇറാന്റെ ശത്രുക്കളും ചേര്‍ന്ന് ഖാസിം സുലൈമാനിയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇറാന് ആരോപിക്കുന്നു.
ആരാണ് സുലൈമാനി
ഇറാന്റെ റെവഷ്യൂണറി ഗാര്‍ഡ്സിന്റെ എലൈറ്റ് ക്വ്യൂഡസിന്റെ തലവനാണ് ജനറല്‍ ഖാസിം സുലൈമാനി. ഇറാന്റെ എല്ലാ നീക്കങ്ങളും സുലൈമാനിയാണ് നിയന്ത്രിക്കുന്നത്. എല്ലാ തന്ത്രങ്ങളും അദ്ദേഹത്തില്‍ നിന്നാണ് തയ്യാറാവുന്നത്. സുലൈമാനിയെ ഇല്ലാതാക്കിയാല്‍ ഇറാന് ദുര്‍ബലമാവുമെന്ന വാദം ശത്രുരാജ്യങ്ങള്ക്കുണ്ട്. അമേരിക്കയും ഇസ്രയേലും സൗദി അറേബ്യയുമെല്ലാം സുലൈമാനിയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇറാന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
മൂന്ന് പേര് പിടിയില്‍
സുലൈമാനിക്കെതിരെയുള്ള വധശ്രമം തയ്യാറാക്കിയ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പേ തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തതെന്ന് ഇറാന് ഇന്റലിജന്‍സ് അധ്യക്ഷന്‍ ഹുസൈന് തയ്യീബ് പറഞ്ഞു. വര്‍ഷങ്ങളായി ഇസ്രയേലിന്റെ സംഘം ഇത് നടപ്പാക്കാനായി ശ്രമിക്കുകയായിരുന്നു. അതിനുള്ള സമയമായെന്ന് അവര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും അറസ്റ്റ് ചെയ്യാന്‍ സാധിച്ചതായും ഇറാന് അവകാശപ്പെട്ടു.
ശ്രമം ഇങ്ങനെ
മുഹറത്തിന്റെ സമയത്ത് സുലൈമാനി അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിലെത്തുമ്പോള്‍ വധിക്കാനായിരുന്നു ശ്രമം. കൊല്ലാനായി എത്തിയവര്‍ ഒരു മതകേന്ദ്രത്തിന്റെ തുരങ്കം വഴി ഈ സ്മൃതി മണ്ഡപത്തിലെത്തുകയും, പിന്നീട് സുലൈമാനി ഇവിടെ എത്തുമ്പോള്‍ ഈ കെട്ടിടം ബോംബ് വെച്ച് തകര്‍ക്കാനുമായിരുന്നു ലക്ഷ്യമിട്ടത്. അതേസമയം വിശുദ്ധ മാസമായതിനാല്‍ ഇത് വര്‍ഗീയ കലാപത്തിലേക്ക് നയിക്കുമെന്ന് ഇറാന് പറയുന്നു. ഇസ്രയേലിന്റെ നേതൃത്വത്തില്‍ കൊല്ലാനെത്തിയവര്‍ ലക്ഷ്യമിട്ടത് അത് തന്നെയാണ്.
അറബ് രാജ്യങ്ങള്‍
അറബ് രാജ്യങ്ങള്‍ക്ക് പങ്കുണ്ടെന്ന പ്രത്യക്ഷമായി തെളിവില്ലെന്ന് ഇറാന് പറയുന്നു. പക്ഷേ ഇസ്രയേല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അറബ് രാജ്യങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിന് ഇതിനുള്ള സൂചനയാണെന്ന് ഇറാന് സംശയിക്കുന്നുണ്ട്. സുലൈമാനിയെ കൊല്ലാനെത്തിയ സംഘം 500 കിലോ വെടിമരുന്നുകള്‍ നിര്‍മിച്ചതായും ഹുസൈന് തയ്യീബ് പറയുന്നു. അതേസമയം സൈനിക മേഖലയില്‍ സൗദിയും ഇസ്രയേലും തമ്മില്‍ ശക്തമായ സഖ്യമുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ സൗദി ഇറാന് സമാധാന ചര്‍ച്ചകള്‍ പാതി വഴിയില്‍ ഉപേക്ഷിക്കാനാണ് സാധ്യത.
തിരിച്ചടിക്ക് സാധ്യത
റെവലൂഷണറി ഗാര്‍ഡ്സ് ഹൂത്തികളെ ഉപയോഗിച്ചുള്ള പോരാട്ടം ശക്തമാക്കുമെന്നാണ് സൂചന. സൗദിക്കും ഇസ്രയേലിനും കൂടുതല്‍ തിരിച്ചടി വന്നാല്‍, യുദ്ധത്തിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. നേരത്തെ രണ്ടാം ലെബനന് യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യം തന്നെയും ഹിസ്ബുള്ള തലവന്‍ ഹസന് നസ്രല്ലയെയും വധിക്കാന്‍ ശ്രമിച്ചതായി സുലൈമാനി പറഞ്ഞിരുന്നു. നേരത്തെ ഹൂത്തികള്‍ സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണം അടക്കമുള്ള രീതികളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്.
സൗദിയെ തകര്‍ത്തതായി ഹൂത്തികള്‍... 500 സൈനികരെ വധിച്ചെന്ന് വാദം, തെളിവായി ഫോട്ടോകളും വീഡിയോകളും