ഇന്ത്യയേയും പാക്കിസ്ഥാനേയും ബന്ധപ്പെട്ട് സൗദി; മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ
പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ. ഇറാനെ സംബന്ധിച്ച് രണ്ടും സഹോദര രാജ്യങ്ങളാണെന്നും വെല്ലുവിളിയുടെ ഈ സമയത്ത് ഇടപെടാൻ ഇറാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി സെയിദ് അബ്ബാസ് അരഗ്ചി എക്സിൽ കുറിച്ചു.
' ഇന്ത്യയും പാക്കിസ്ഥാനും ഇറാന് സഹോദര രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളുമായി ഏറ്റവും ശക്തമായ ബന്ധമാണ് ഇറൻ പുലർത്തുന്നത്. മറ്റ് അയൽരാജ്യങ്ങളെ പോലെ തന്നെ ഇരുരാജ്യങ്ങളുടേയും കാര്യങ്ങൾ അങ്ങേയറ്റം പ്രാധാന്യത്തോടെയാണ് ഇറാൻ നോക്കിക്കാണുന്നത്. ഈ മോശം സമയത്ത് ഇസ്ലാമാബാദിലേയും ദില്ലിയിലേയും ബന്ധങ്ങൾ ഉപയോഗപ്പെടുത്തി പ്രശ്ന പരിഹാരം ഉണ്ടാക്കാൻ ഞങ്ങൾ സന്നദ്ധരാണ്', സെയിദ് കുറിപ്പിൽ പറഞ്ഞു.

പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത ഇറാനിയൻ കവിയായ സാദി ഷിരാസി എഴുതിയ പ്രശസ്തമായ പേർഷ്യൻ കവിത ബാനി ആദത്തിൽ നിന്നുള്ള വരികളും കുറിപ്പിനൊന്നും അരാഗ്ചി പങ്കുവെച്ചിട്ടുണ്ട്. എല്ലാമനുഷ്യരും ഈ ലോകത്തിന്റെ ഭാഗമാണെന്നും ഒരാൾക്ക് വേദനിക്കുമ്പോൾ മറ്റുള്ളവർക്ക് ആ വേദനയുടെ ഭാരം അനുഭവപ്പെടും എന്നുമാണ് വരികൾ പറയുന്നത്.
അതേസമയം സൗദിയും വിഷയത്തിൽ ഇരുരാജ്യങ്ങളേയും ബന്ധപ്പെട്ടു. വിദേശ കാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാക്കിസ്ഥാൻ ഉപമുഖ്യമന്ത്രി ഇഷാക് ദാറുമായും ഫോണിലൂടെ ബന്ധപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പഹൽഗാം വിഷയം ബിൻ ഫർഹാനുമായി സംസാരിച്ചതായി മന്ത്രി ജയശങ്കറും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. പാക്കിസ്ഥാനും ഇന്ത്യയും കടുത്ത നടപടികളാണ് പരസ്പരം സ്വീകരിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷ യോഗത്തിന് ശേഷം പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിക്കുകയാണെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. യുദ്ധകാലത്ത് പോലും പാക്കിസ്ഥാനോട് ഇത്തരമൊരു നിലപാട് ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇതുകൂടാതെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കുകയും പാക്ക് പൗരൻമാർക്കുള്ള വിസ നിർത്തിവെയ്ക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിലുള്ള പാക്ക് പൗരൻമാർ എത്രയും പെട്ടെന്ന് നാട് വിടണമെന്ന മുന്നറിയിപ്പും ഇന്ത്യ നൽകിയിട്ടുണ്ട്.
അതേസമയം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള ഷിംല കരാർ റദ്ദ് ചെയ്ത് കൊണ്ടായിരുന്നു ഇന്ത്യയുടെ നീക്കത്തോടുള്ള പാക്കിസ്ഥാന്റെ പ്രതികരണം. ഇരുരാജ്യങ്ങൾക്കുമിടയിലെ ശത്രുത അവസാനിപ്പിക്കാനും സമാധാനപരമായ ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ. കരാർ മരവിപ്പിച്ചതിന് പുറമെ ഇന്ത്യൻ പൗരൻമാർ ഉടൻ പാക്കിസ്ഥാൻ വിടണമെന്നും ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ എണ്ണം 45 ശതമാനം കുറച്ചതായും പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ പഹൽഗാം ആക്രമണത്തിൽ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. ഏത് അന്താരാഷ്ട്ര സംവിധാനങ്ങൾ അന്വേഷിച്ചാലും അന്വേഷണത്തോട് സഹകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. തെളിവോ കൃത്യമായ അന്വേഷണങ്ങളോ ഇല്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ തിരിയുന്നതെന്നും ആസിഫ് ആരോപിച്ചു. ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ തുടർന്ന് കൊണ്ടുപോകാൻ തങ്ങൾക്ക് താത്പര്യമില്ല. കാരണം ഈ സാഹചര്യം ഇരു വിഭാഗങ്ങൾക്കുമിടയിൽ മാത്രമല്ല മേഖലയിൽ തന്നെ വലിയ പ്രതിസന്ധി തീർക്കുമെന്നും ആസിഫ് പറഞ്ഞു.
രാജ്യത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഏപ്രിൽ 22 ന് പഹൽഗാമിൽ 28 പേരെ ഭീകരർ കൊലപ്പെടുത്തിയത്. മിനി സ്വിറ്റ്സർലാന്റ് എന്നറിയപ്പെടുന്ന ബൈസാരനിലെ പുൽമേട്ടിൽ എത്തിയ 26 വിനോദസഞ്ചാരികളും രണ്ട് കാശ്മീരികളുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഒളിച്ച് നിന്നിരുന്ന 7 പേരടങ്ങുന്ന ഭീകരസംഘം മതം ചോദിച്ച് സഞ്ചാരികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.












Click it and Unblock the Notifications