ഇറാന്റെ ഹോര്‍മുസ് അനുബന്ധ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം; ട്രംപ് പറഞ്ഞിട്ടെന്ന് യുഎസ് സൈന്യം
ഇറാനെതിരെ ആക്രമണം ശക്തമാക്കി ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്ക് ഭീഷണിയായി ഉപയോഗിക്കുന്നു എന്ന് അവകാശപ്പെട്ട് തീരദേശ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, മറ്റ് സൈനിക ആസ്തികള്‍ എന്നിവ ലക്ഷ്യമിട്ട് ഇറാനെതിരെ അമേരിക്ക രണ്ടാം തരംഗ സൈനിക ആക്രമണം നടത്തി. ഏകദേശം 90 മിനിറ്റോളം ആക്രമണം നടത്തി എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്.
ഗ്രേറ്റര്‍ ടുണ്‍ബ് ദ്വീപിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. തീരദേശ പ്രതിരോധ സംവിധാനങ്ങള്‍, ക്രൂയിസ് മിസൈല്‍ സംഭരണ-വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തായിരുന്നു ആക്രമണം. അമേരിക്കയുമായി അസ്തിത്വപരമായ യുദ്ധം നടത്തുകയാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും പ്രാദേശിക ഊര്‍ജ്ജ കയറ്റുമതിയില്‍ തടസങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സംഘര്‍ഷം മൂര്‍ധന്യത്തിലെത്തി.

അതേസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ ദൗത്യം നടപ്പിലാക്കിയതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന നടപടികളുടെ പേരില്‍ ഇറാനെ പ്രതിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. നേരത്തെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്‍ തീരുമാനിച്ചിരുന്നു.
ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ആഗോള കപ്പല്‍ ഗതാഗതം ഗുരുതരമായി തടസപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഏറ്റവും പുതിയ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. സംഘര്‍ഷം രൂക്ഷമാകുന്നതിന് മുന്‍പ്, പേര്‍ഷ്യന്‍ ഗള്‍ഫിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയായിരുന്നു ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗത്തോളം കടന്നുപോയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കപ്പല്‍ ഗതാഗതം ഗണ്യമായി കുറയുകയും ഊര്‍ജ്ജ വിപണികള്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്തിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന അസ്ഥിരതയോട് വിപണി പ്രതികരിച്ചതോടെ, ആഗോള എണ്ണ വിലയുടെ മാനദണ്ഡമായ 'ബ്രെന്റ് ക്രൂഡ്' ബുധനാഴ്ച ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 84.95 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹോര്‍മുസ് കടലിടുക്കിന് സമീപം തന്ത്രപ്രധാനമായ സ്ഥാനത്തുള്ള മറ്റൊരു ദ്വീപായ ഹെംഗാം ദ്വീപിലെ ഒരു കേന്ദ്രത്തില്‍ അമേരിക്കന്‍ പ്രൊജക്‌റ്റൈലുകള്‍ പതിച്ചതായി ഇറാനിലെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ന്യായീകരിച്ച ഇറാനിലെ ഉന്നത ചര്‍ച്ചാ പ്രതിനിധിയും പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബഖര്‍ ഖാലിബാഫ് ആ ജലപാതയിലുള്ള ഇറാനിയന്‍ നിയന്ത്രണം നിലനിര്‍ത്തുന്നതിനെ ആശ്രയിച്ചാണ് രാജ്യത്തിന്റെ സുരക്ഷയെന്നും വ്യക്തമാക്കി.
'അമേരിക്കയുമായി നിര്‍ണായകവും നിലനില്‍പ്പിനായുള്ളതുമായ ഒരു യുദ്ധത്തിലാണ് ഞങ്ങള്‍,' ഖാലിബാഫ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ ടെഹ്റാന്‍ വിസമ്മതിച്ചാല്‍ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. 'ഊര്‍ജ്ജ മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളെ ഞാന്‍ അവസാനത്തേക്കായി മാറ്റിവെക്കും, എന്നാല്‍ ഒടുവില്‍ ഞങ്ങള്‍ അവയെ ആക്രമിക്കുക തന്നെ ചെയ്യും,' ട്രംപ് പറഞ്ഞു.
പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുന്നതിന് മുമ്പ് ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് എന്തെങ്കിലും സമയപരിധിയുണ്ടോ എന്ന ചോദ്യത്തിന് 'സമയപരിധി നിശ്ചയിക്കുന്നത് എനിക്കിഷ്ടമല്ല, പക്ഷേ അവര്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാം. അവര്‍ക്ക് സാഹചര്യം ബോധ്യമുണ്ട്. അവര്‍ മര്യാദയ്ക്ക് പെരുമാറുന്നതാണ് നല്ലത്', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.















Click it and Unblock the Notifications