മറുപടി കൊടുത്തിരിക്കും, അമേരിക്കയുടെ വെടിനിർത്തൽ ലംഘനത്തോട് പ്രതികരിച്ച് ഇറാൻ, ആശങ്ക
യുദ്ധം അവസാനിപ്പിക്കാനുളള ചർച്ചകൾ ഖത്തറിൽ നടക്കുന്നതിനിടെ വെടിനിർത്തൽ കരാർ ലംഘിച്ച അമേരിക്കയ്ക്ക് എതിരെ ഇറാൻ. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഹോർമുസ്ഗാൻ മേഖലയിൽ അമേരിക്ക കടുത്ത ആക്രമണം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. തങ്ങൾക്കെതിരെയുള്ള ഒരു ആക്രമണവും മറുപടിയില്ലാതെ വിടില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
പ്രകോപനം കൂടാതെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് തങ്ങൾ സൈനിക നടപടി സ്വീകരിച്ചതെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ ആക്രമണം എവിടെയൊക്കെയാണ് നടന്നതെന്ന കൃത്യമായ വിവരങ്ങൾ അവർ പുറത്തുവിട്ടില്ല. ബന്ദർ അബ്ബാസ്, ഖേഷ്ം ദ്വീപ് തുടങ്ങിയ തീരദേശ മേഖലകളിൽ അമേരിക്ക ബോംബാക്രമണം നടത്തിയതായാണ് ഇറാൻ പറയുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുഎസ് നാവികസേനാ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും, ഇതിന് മറുപടിയായാണ് ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തങ്ങളുടെ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഈ ആക്രമണങ്ങൾക്ക് ഇറാൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്നും ശത്രുവിന്റെ നീക്കങ്ങളെ തടഞ്ഞിട്ടുണ്ടെന്നും ഇറാൻ വ്യക്തമാക്കുന്നു. എങ്കിലും തങ്ങൾ ഇപ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപും, സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 8 മുതൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാറിനിടയിലാണ് ഈ പുതിയ ആക്രമണങ്ങൾ നടന്നിരിക്കുന്നത്.
നിലവിലെ വെടിനിർത്തൽ സമയത്ത് തങ്ങൾ പരമാവധി സംയമനം പാലിക്കുന്നുണ്ടെന്ന് യുഎസ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പ്രതികരിച്ചു. ഇന്ത്യ സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇതേ കാര്യം സ്ഥിരീകരിച്ചു. ആഗോളതലത്തിൽ എണ്ണയും ഗ്യാസും കടന്നുപോകുന്ന പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും, അത് ഏത് വിധേനയും തുറന്നു കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പൂർത്തിയാകാൻ ഇനിയും ഏതാനും ദിവസങ്ങൾ എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 8ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പൂർണ്ണമായ സമാധാനം ഇതുവരെ ഉണ്ടായിട്ടില്ല. സമാധാന കരാറിന് തടസ്സമാകുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇറാന്റെ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും അടങ്ങുന്ന സംഘം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ എത്തിയിട്ടുണ്ട്.
സമാധാന ചർച്ചകളുടെ ഭാഗമായി സൗദി അറേബ്യ, ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന 'എബ്രഹാം ഉടമ്പടിയിൽ' ഒപ്പുവെക്കണമെന്ന നിബന്ധനയും ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ സ്വതന്ത്ര ഫലസ്തീൻ രാജ്യം യാഥാർത്ഥ്യമായാൽ മാത്രമേ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കൂ എന്നാണ് അറബ് രാജ്യങ്ങളുടെ നിലപാട്.













Click it and Unblock the Notifications