ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; എണ്ണവില കുതിച്ചുയരാൻ സാധ്യത!
ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്കുകപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തു. ലോകത്തെ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സി (MSC) യുടേതടക്കം രണ്ട് വലിയ കപ്പലുകളാണ് ഇറാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്. ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായുള്ള യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നടന്ന ഈ സംഭവം മേഖലയെ വീണ്ടും കലുഷിതമാക്കിയേക്കും.
ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ നൽകുന്ന വിവരങ്ങൾ പ്രകാരം 'എംഎസ്സി ഫ്രാൻസെസ്ക' (MSC Francesca), 'എപ്പാമിനോണ്ടാസ്' (Epaminondas) എന്നീ കപ്പലുകളാണ് ഇപ്പോൾ ഇറാൻ്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ എംഎസ്സി ഫ്രാൻസെസ്കയ്ക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്നാണ് ഇറാന്റെ ആരോപണം. ആവശ്യമായ അനുമതികളില്ലാതെ സഞ്ചരിച്ചു, നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാട്ടി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇറാൻ ഈ കപ്പലുകൾ പിടിച്ചെടുത്തത്. ഇതിനുപുറമെ 'യൂഫോറിയ' (Euphoria) എന്ന മൂന്നാമതൊരു കപ്പലിന് നേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിൽ കപ്പലിന് നാശനഷ്ടങ്ങൾ
ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ നൽകുന്ന വിവരങ്ങൾ പ്രകാരം, പിടിച്ചെടുക്കുന്നതിന് മുൻപായി കപ്പലുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്തിരുന്നു. വെടിവെപ്പിൽ ഒരു കപ്പലിൻ്റെ ബ്രിഡ്ജിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും പരിസ്ഥിതിക്ക് മറ്റ് ദോഷങ്ങൾ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎസ് പ്രഖ്യാപിച്ച വെടിനിർത്തൽ കാലാവധി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഇറാൻ്റെ ഈ പ്രകോപനം എന്നത് ശ്രദ്ധേയമാണ്.

ആഗോള ആഘാതം
ലോകത്തിലെ ക്രൂഡ് ഓയിൽ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണിത്. ഇറാൻ്റെ ഈ നടപടി എണ്ണവിലയിൽ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായേക്കാം. ചരക്കുനീക്കത്തിൽ ഉണ്ടാകുന്ന തടസ്സം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ നൂറിലധികം കപ്പലുകൾ സുരക്ഷാ കാരണങ്ങളാൽ കടലിടുക്കിന് പുറത്ത് യാത്ര തുടരാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ്.
മേഖലയിൽ യുഎസ് സൈന്യത്തിൻ്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാൻ്റെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ 'റെഡ് ലൈൻ' ആണെന്നും തങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി തുടരുമെന്നും ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്.












Click it and Unblock the Notifications