Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവ പദ്ധതി പുനരാരംഭിക്കാന്‍ ഇറാന് മണിക്കൂറുകള്‍ മാത്രം മതി: അമേരിക്കയ്ക്ക് പ്രസിഡന്റ് റൂഹാനിയുടെ ഭീഷണി

തെഹ്‌റാന്‍: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആണവ പദ്ധതി പുനരാരംഭിക്കാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഭീഷണി. എന്നു മാത്രമല്ല, പദ്ധതി നിര്‍ത്തിവച്ച 2015ലേതിനേക്കാള്‍ ഉയര്‍ന്ന തലങ്ങളിലേക്ക് അത് വികസിപ്പിക്കാനുള്ള കരുത്ത് ഇറാന് ഇപ്പോഴുണ്ടെന്നും പാര്‍ലമെന്റിനോട് നടത്തിയ അഭിസംബോധനയില്‍ അദ്ദേഹം വ്യക്തമാക്കി. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വ്യാപിപ്പിക്കുന്നതിനും റവല്യൂഷണറി ഗാര്‍സിന് കൂടുതല്‍ വിദേശ പരിശീലനം ലഭ്യമാക്കുന്നതിനുമായി പ്രതിരോധച്ചെലവില്‍ വന്‍ വര്‍ധന വരുത്തിയ പാര്‍ലമെന്റ് തീരുമാനത്തിനു പിന്നാലെയാണ് അതിശക്തമായ മുന്നറിയിപ്പുമായി റൂഹാനി രംഗത്തെത്തിയിരിക്കുന്നത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും അതിന് സഹായം ചെയ്യുന്നവര്‍ക്കും അവരുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കുമെതിരേ ഉപരോധം ശക്തമാക്കിക്കൊണ്ട് അമേരിക്ക പാസാക്കിയ നിയമനിര്‍മാണത്തിന് മറുപടിയായാണ് ഇറാന്റെ പുതിയ നീക്കം. ഇറാനെതിരേ ഭീഷണിയും ഉപരോധവും തുടരുന്ന പക്ഷം നിര്‍ത്തിവച്ച ആണവ പദ്ധതി പുനരാരംഭിക്കുമെന്ന് റൂഹാനി വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഉപരോധം പിന്‍വലിക്കാമെന്ന നിബന്ധനയില്‍ യുറാനിയം സമ്പുഷ്ടീകരണമടക്കമുള്ള ആണവ പദ്ധതികള്‍ ഇറാന്‍ നിര്‍ത്തിവച്ചത്.

rouhani

യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സെന്‍ട്രിഫ്യൂജുകള്‍ കൈവശമുള്ള ഇറാന് ആണവ പദ്ധതി പുനരാരംഭിക്കാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര കരാറില്‍ ഒപ്പുവച്ച ശേഷം ഇറാന്റെ റിയാക്ടര്‍ ഇന്ധനങ്ങള്‍ക്കും ആരോഗ്യ ഗവേഷണങ്ങള്‍ക്കും ആവശ്യമായ അളവില്‍ കുറഞ്ഞ തോതില്‍ മാത്രമേ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുള്ളൂ. എന്നാല്‍ ആണവായുധത്തിനാവശ്യമായ തലത്തിലേക്ക് സമ്പുഷ്ടീകരണം വികസിപ്പിക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധിക്കും. ആണവ ശേഷിയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ റൂഹാനി കഴിഞ്ഞ ഡിസംബറില്‍ നിര്‍ദേശം നല്‍കിയിരുന്നു. ആണവ കരാര്‍ പ്രകാരം ഇതിന് വിലക്കുണ്ടായിരുന്നില്ല.

ട്രംപ് ഭരണകൂടത്തിന്റെ പ്രകോപനപരമായ നടപടികളാണ് നിലപാട് കര്‍ക്കശമാക്കാന്‍ റൂഹാനിയെ പ്രേരിപ്പിച്ചതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്കയുടെ പുതിയ ഉപരോധം 2015ലെ ആണവ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്ക നല്ലൊരു പങ്കാളിയോ വിശ്വസിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന രാജ്യമോ അല്ലെന്ന് വ്യക്തമായതായി റൂഹാനി പ്രസ്താവനയില്‍ പറഞ്ഞു. ഭീഷണിയുടെയും ഉപരോധത്തിന്റെയും ഭാഷയിലേക്ക് തിരിച്ചുപോവാന്‍ ശ്രമിക്കുന്നവര്‍ ഭൂതകാല വ്യാമോഹങ്ങളുടെ തടവുകാര്‍ മാത്രമാണ്. സമാധാനത്തിനുള്ള മുന്‍തൂക്കം അവര്‍ തന്നെ വേണ്ടെന്നു വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+