ഇറാന്റെ മിന്നലാക്രമണവും യുഎസ് ചോര്‍ത്തി, 2 മണിക്കൂര്‍ മുമ്പേ സൈനികരെ മാറ്റി, എല്ലാവരും സുരക്ഷിതര്‍!!
Recommended Video
ബാഗ്ദാദ്: ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്ക. പ്രതീക്ഷിച്ച രീതിയില്‍ ഇറാന് തിരിച്ചടിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സൈന്യത്തിന്റെ ഓരോ നീക്കങ്ങളും യുഎസ് അറിയുന്നുണ്ടെന്നാണ് സൂചന. നേരത്തെ സുലൈമാനിയെ വധിക്കാന്‍ ചാരന്‍മാരുടെ സഹായത്തോടെയാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെയാണ് ഇറാന്റെ ഓരോ നീക്കങ്ങളും യുഎസ് അറിയുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം പുതിയ ഉപരോധങ്ങള്‍ക്ക് യുഎസ് തയ്യാറെടുക്കുന്നതും, യുദ്ധത്തിന് ആഹ്വാനമില്ലാത്തതും ഇറാന്റെ ഭാഗത്ത് നിന്ന് ഒരു നാശനഷ്ടവും യുഎസ്സിന് ഇല്ലാത്തത് കൊണ്ടാണ്. എന്നാല്‍ യുഎസ്സിന്റെ വാദങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ഇറാന്റെ ഭാഗത്തുള്ളവരും പ്രതികരിക്കുന്നത്. ഇറാഖിലെ ദേശീയ സുരക്ഷാ മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുഎസിനെ ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ചാരന്‍മാര്‍ സഹായിച്ചെന്നാണ് അറിയുന്നത്.
അല്‍ അസദ് എയര്‍ ബേസ്
സുലൈമാനി വധത്തിന് ശേഷം ഇറാഖിലെ അമേരിക്കന്‍ സൈന്യം, ഇറാന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചിരുന്നു. ഇറാഖിലെ അല്‍ അസദ് എയര്‍ ബേസില്‍ ഇറാന്‍ ആക്രമണം നടത്തുമെന്ന് അമേരിക്കയ്ക്ക് ഉറപ്പായിരുന്നു. ഈ വിവരങ്ങള്‍ നേരത്തെ തന്നെ അമേരിക്കയ്ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. മിസൈലാക്രമണം നടക്കുന്നതിന് രണ്ടരമണിക്കൂര്‍ സൈനികര്‍ ഈ ക്യാമ്പ് വിട്ട് സുരക്ഷിത സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഇത് അറിയാതെ ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുകയായിരുന്നു.
സമയം ഇങ്ങനെ
രാത്രി 11 മണിയോടെ ക്യാമ്പില്‍ നിന്ന് സൈനികര്‍ മാറിയിരുന്നു. 1.30നാണ് ആക്രമണം ആരംഭിച്ചത്. ഇത് രണ്ട് മണിക്കൂറോളം തുടര്‍ന്നു. ഈ മേഖലയിലെ യുഎസ്സിന്റെ സൈനിക ക്യാമ്പുകളെ മാത്രമാണ് ഇറാന്‍ ലക്ഷ്യമിട്ടത്. അതേസമയം ആളപായമില്ലാതിരുന്നത് അദ്ഭുതമാണെന്ന് യുഎസ് സമ്മതിക്കുന്നു. മിസൈലുകള്‍ പതിച്ച് യുഎസ് ബങ്കറുകളുടെ കുറച്ച് മീറ്ററുകള്‍ക്ക് അപ്പുറമായിരുന്നു. സുപ്രധാന പദവിയില്‍ ഇരിക്കുന്നവര്‍ ഈ സമയം പുറത്തുണ്ടായിരുന്നു. ഇവര്‍ ഒളിച്ച ബങ്കറിന് സമീപമായിരുന്നു മിസൈലുകള്‍ പതിച്ചത്.
ആക്രമണം പ്രതീക്ഷിച്ചിരുന്നു
ഇറാനില്‍ നിന്ന് ആക്രമണം ഉണ്ടാവുമെന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും, ഏത് തരം ആക്രമണമാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ലായിരുന്നുവെന്ന് അമേരിക്കന്‍ സൈനികര്‍ പറയുന്നു. അതേസമയം ഇറാന്‍ നേരത്തെ തന്നെ ഇറാഖിനെ ആക്രമണമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സൂചന. അതേസമയം അറബ് നയതന്ത്രജ്ഞന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖ് നേരത്തെ തന്നെ യുഎസ് ട്രൂപ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
ചരിത്രം ഇങ്ങനെ
ഇറാഖിലെ ഏറ്റവും പഴക്കം ചെന്ന അമേരിക്കയുടെ സൈനിക ബേസാണ് അല്‍ അസദ് എയര്‍ ബേസ്. അന്‍ബാര്‍ പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2014-2017 വര്‍ഷങ്ങളില്‍ ഐസിസ് കേന്ദ്രം കൂടിയായിരുന്നു ഇത്. 2018ല്‍ ഡൊണാള്‍ഡ് ട്രംപ് അല്‍ അസദ് സന്ദര്‍ശിച്ചിരുന്നു. അതേസമയം ഇത്ര വലിയ സാന്നിധ്യം ഉള്ളത് കൊണ്ടാണ് ഇറാഖില്‍ നിന്ന് പോകില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ തിരിച്ചടി പുലര്‍ച്ചെയാണ് പൂര്‍ണ തോതില്‍ സൈനികര്‍ തിരിച്ചറിഞ്ഞത്. ഇതിന്റെ റിപ്പോര്‍ട്ട് കൈമാറിയെന്നാണ് സൂചന.
ഇറാഖിന് പ്രതിസന്ധി
യുഎസ്സ് സുലൈമാനി വധത്തില്‍ ഇറാഖിനെ ശരിക്കും സമ്മര്‍ദത്തിലാക്കുന്നുണ്ട്. സൈന്യത്തെ എല്ലാ രാജ്യങ്ങളും പിന്‍വലിക്കണമെന്ന ഇറാഖ് പാര്‍ലമെന്റിന്റെ ആവശ്യം പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹദിക്ക് നടപ്പാക്കാന്‍ സാധിക്കില്ല. ഇറാഖിന്റെ സെന്‍ട്രല്‍ ബാങ്കിന് ഉള്ള സുപ്രധാന അക്കൗണ്ട് ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കിലാണ് ഉള്ളത്. ഈ അക്കൗണ്ടിലേക്കുള്ള പ്രവേശം അമേരിക്ക നിഷേധിച്ചാല്‍ സാമ്പത്തികമായി ഇറാഖ് തകരും. ഇറാഖിന്റെ എണ്ണയില്‍ നിന്നുള്ള വരുമാനവും, മൊത്തം സാമ്പത്തിക ഭദ്രതയും ഈ അക്കൗണ്ടിന്റെ ബലത്തിലാണ് നില്‍ക്കുന്നത്.
ട്രംപും പ്രതിരോധത്തില്‍
യുഎസ് കോണ്‍ഗ്രസില്‍ ട്രംപിനെ യുദ്ധത്തിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കാന്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെ വന്ന സര്‍വേ റിപ്പോര്‍ട്ടുകളില്‍ ട്രംപിന്റെ നടപടിയെ ജനങ്ങള്‍ വ്യാപകമായി എതിര്‍ത്തിരിക്കുകയാണ്. ട്രംപിന്റെ എടുത്ത് ചാട്ടം കാരണം അമേരിക്കക്കാര്‍ സുരക്ഷിതരല്ലെന്ന ബോധമാണ് ഉണ്ടായിരിക്കുന്നത്. ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ട്രംപിനോട് 56 ശതമാനം പേര്‍ വിയോജിച്ചു. എബിസി ന്യൂസും ഇപ്‌സോസും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഖാസിം സുലൈമാനിയെ വധിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ 52 ശതമാനമാണ് എതിര്‍ത്തിരിക്കുന്നത്.
യുഎസ്സിന്റെ നാല് എംബസികള്‍ സുരക്ഷിതമല്ലെന്ന് ട്രംപ്... ഇറാന്‍ ഏത് സമയത്തും ആക്രമിക്കാം!!