ഐസിസുമായുള്ള യുദ്ധം ഇറാഖ് അവസാനിപ്പിച്ചു; ഇറാഖ്-സിറിയ അതിര്‍ത്തിയുടെ നിയന്ത്രണം സൈന്യത്തിന്!
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടം അവസാനിച്ചെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു. സിറിയയില്‍ ഐഎസിനെതിരെയുള്ള തങ്ങളുടെ പോരാട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് രണ്ടു ദിവസം മുമ്പ് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇറാഖ്-സിറിയ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും അദ്ദേഹം ബാഗ്ദാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു.
നീണ്ട പോരാട്ടത്തിനൊടുവില്‍ ഇറാഖ് സൈന്യം ഈ വര്‍ഷം ജൂലായില്‍ മൊസൂളും സിറിയന്‍ സൈന്യം കഴിഞ്ഞ മസാം റാഖയും പിടിച്ചെടുത്തിരുന്നു. ഐഎസ് തീവ്രവാദികളില്‍ ചിലര്‍ സിറിയയിലെ കുഗ്രാമങ്ങളിലേക്കും തുര്‍ക്കി അതിര്‍ത്തി വഴിയും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഐസിസുമായുള്ള നേരിട്ടുള്ള യുദ്ധം തങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കുകയാണ്. എന്നാല്‍ ഐഎസ് ഗ്രൂപ്പിന്റെ ആശയങ്ങളോടുള്ള പോരാട്ടം തുടരുകയും ചെയ്യുമെന്ന് ഹൈദര്‍ അൽ അബാദി പറഞ്ഞു.
2014 മുതല്‍ ഐഎസ് ഇറാഖിലും സിറിയയിലുമായി വിവിധ പ്രവിശ്യകള്‍ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തി വരികയായിരുന്നു. അതേസമയം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ഇസ്രായേല്‍ സൈന്യം പൊതുശത്രുവിനെതിരേ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകൾ വനിനരുന്നു. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനുണ്ടായ പരാജയത്തെ തുടര്‍ന്ന് ഇറാന്റെ സ്വാധീനം ശക്തമാവുകയും തങ്ങളുടെ ബദ്ധവൈരികളായ ഹിസ്ബുല്ലയ്ക്ക് അത് അനുകൂലമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഐസിസും ഇസ്രായേലും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.