യുഎസിന്റെയും ഇറാന്റെയും മോഹങ്ങള്‍ക്ക് തിരിച്ചടി; ഷിയാ നേതാവിന്റെ മുന്നേറ്റം, കൂടെ കമ്യൂണിസ്റ്റുകളും
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ ഫലം വന്നു. അമേരിക്കയുടെ ഓരോ നീക്കങ്ങളും ശക്തമായി എതിര്‍ക്കുന്ന ഷിയാ നേതാവ് നേതൃത്വം നല്‍കിയ കക്ഷിക്കാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയത്. ഷിയാ നേതാവായതിനാല്‍ ഇറാന്റെ പിന്തുണയുണ്ടെന്ന് കരുതരുത്. ഇറാന്‍ ശത്രുസ്ഥാനത്ത് നിര്‍ത്തിയ നേതാവ് കൂടിയാണിദ്ദേഹം.
അമേരിക്കയുള്‍പ്പെടെയുള്ള കക്ഷികള്‍ പിന്തുണച്ചിരുന്നവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറ്റവും മുന്നിലെത്തിയ ഷിയാ നേതാവിനൊപ്പം കമ്യൂണിസ്റ്റുകളുമുണ്ട്. വളരെ ആശ്ചര്യജനകമാണ് ഇറാഖിലെ തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. അവിടെയുള്ള ഓരോ മാറ്റങ്ങളും ഇന്ത്യയും ഉറ്റുനോക്കുകയാണ്...
മുഖ്തദ അല്‍ സദര്‍
മുഖ്തദ അല്‍ സദര്‍ നേതൃത്വം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് മികച്ച വിജയം നേടിയത്. അമേരിക്കയുള്‍പ്പെടെയുള്ളവര്‍ പിന്തുണച്ച പ്രധാനമന്ത്രി ഹൈദല്‍ അല്‍ അബാദിയുടെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ സദര്‍ പ്രധാമന്ത്രിയാകാന്‍ സാധ്യതയില്ല. കാരണം അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല.
ഇറാന്‍ പിന്തുണച്ചവര്‍ രണ്ടാംസ്ഥാനത്ത്
സദര്‍ നേതൃത്വം നല്‍കിയ മുന്നണി 54 സീറ്റ് നേടി. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഹാദി അല്‍ അമീരിയുടെ ഫതഹ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. 47 സീറ്റുകളാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ലഭിച്ചത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നസര്‍ മുന്നണിക്ക് 42 സീറ്റാണ് നേടാനായത്.
പ്രക്ഷോഭങ്ങളുടെ നേതാവ്
അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കിയ രണ്ട് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് സദര്‍. അമേരിക്കന്‍ അധിനിവേശ കാലത്ത് ഇറാഖിലെ മുന്‍നിര നേതാവായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇറാന്‍ അനുകൂലികളായ ഷിയാ വിഭാഗം ഇദ്ദേഹത്തെ ഒതുക്കുകയായിരുന്നു.
തിരിച്ചുവരവ് ഗംഭീരം
അമേരിക്കന്‍ സൈന്യം പിന്‍മാറിയ ശേഷം ഇറാഖില്‍ മേല്‍ക്കോയ്മ ലഭിച്ചത് ഇറാന്റെ പിന്തുണയുള്ള വിഭാഗത്തിനാണ്. പക്ഷേ, അമേരിക്കയെ പിന്തുണയ്ക്കുന്ന സംഘമാണ് അധികാരത്തിലെത്തിയത്. പിന്നീട് അവര്‍ ഭരണത്തില്‍ നിന്ന് അകലുന്ന കാഴ്ചയായിരുന്നു. ഇപ്പോള്‍ സദറിന്റെ കാലം തിരിച്ചുവരികയാണ് ഇറാഖില്‍.
കമ്യൂണിസ്റ്റുകള്‍ കൂടെ
ഇസ്ലാമിക പൈതൃകങ്ങളുടെ കേന്ദ്രമാണ് ഇറാഖ്. സംസ്‌കാര സമ്പന്നമായ അറബ് മേഖലയുടെ ആസ്ഥാനം. ഇവിടെയുള്ള ഭരണത്തിന്റെ നിയന്ത്രണം ഇനി സദറിന്റെ കക്ഷിക്കായിരിക്കും. മതനിരപേക്ഷ വിഭാഗവും കമ്മ്യൂണിസ്റ്റുകളും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്.
അമേരിക്കക്കും ഇറാനും കനത്ത തിരിച്ചടി
ഫലത്തില്‍ അമേരിക്കക്കും ഇറാനും കനത്ത തിരിച്ചടിയാണ് ഇറാഖ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം. അമേരിക്കയുടെത് മാത്രമല്ല, ഇറാനുള്‍പ്പെടെയുള്ള വിദേശ ശക്തികള്‍ക്ക് ഇറാഖില്‍ സ്ഥാനം കൊടുക്കരുത് എന്ന് വാദിക്കുന്നവരാണ് സദറിന്റെ അനുകൂലികള്‍. ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനമാണ് ഇവര്‍ പ്രചാരണ വേളയില്‍ ഊന്നിപ്പറഞ്ഞത്.
തകര്‍ന്ന രാജ്യം
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം, ആശുപത്രികളും സ്‌കൂളുകളും നിര്‍മിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. ഭീകരസംഘടനയായ ഐസിസുമായുള്ള ഏറ്റുമുട്ടലിന് ശേഷം രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖല പൂര്‍ണമായും തകര്‍ന്ന മട്ടാണ്. അതിര്‍ത്തി മേഖലയിലെ നഗരങ്ങളില്‍ എല്ലാ സ്‌കൂളുകലും ആക്രമണത്തില്‍ തകര്‍ന്നു. ഇതെല്ലാം പുനര്‍നിര്‍മിക്കുമെന്നാണ് സദറിന്റെ വാഗ്ദാനം.
ഇറാന്റെ ശത്രു
സദറിന്റെ കക്ഷി അധികാരത്തിലെത്തുന്നത് തടയുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഇറാന്റെ നിലപാട്. ഫലം വന്ന ശേഷം ഇറാന്‍ നിലപാട് അറിയിച്ചിട്ടില്ല. പരിഷ്‌കാരങ്ങള്‍ക്കുള്ള വിജയമാണിതെന്നും അഴിമതിയുടെ പതനമാണ് സംഭവിച്ചിരിക്കുന്നതെന്നും സദര്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ആര് പി്ന്തുണയ്ക്കും
വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സദറിന്റെ പാര്‍ട്ടിക്ക് പ്രധാനമന്ത്രി സ്ഥാനം കിട്ടുമെന്ന് കരുതാനാകില്ല. മറ്റു പാര്‍ട്ടികളുടെ പിന്തുണകൂടി ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സദറിന്റെ പാര്‍ട്ടിയെ ആര് പിന്തുണയ്ക്കുമെന്ന് വ്യക്തമല്ല. ഒന്ന് അമേരിക്കയെ പിന്തുണയ്ക്കുന്നവരും മറ്റൊന്ന് ഇറാനെ പിന്തുണയ്ക്കുന്നവരുമാണ്.
ഇറാന്റെ കളികള്‍
2010ലെ തിരഞ്ഞെടുപ്പില്‍ ഇയാദ് അല്ലാവിയുടെ വിഭാഗത്തിനായിരുന്നു കൂടുതല്‍ സീറ്റ്. പക്ഷേ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ സാധിച്ചില്ല. ഇറാന്‍ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ തടസമായിരുന്നു കാരണം. ഒരു പക്ഷേ, നിലവിലെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി തന്നെ പ്രധാനമന്ത്രിയായേക്കും. ഐസിസിനെ പോരാടുന്ന കാര്യത്തില്‍ ഇറാന്റെ പിന്തുണ ഇദ്ദേഹത്തിനുണ്ടായിരുന്നു.
ഇറാന്‍ അടിവലി ശക്തമാക്കി
സദ്ദാം ഹുസൈനെതിരെ ശക്തമായ ആക്രമണം നടത്തിയ വ്യക്തിയാണ് ഇറാന്‍ പിന്തുണയ്ക്കുന്ന ഹാദി അല്‍ അമീരി. അക്കാലത്ത് ഇദ്ദേഹം ഇറാനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഇറാന്‍ പ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും ഇറാഖിലെത്തി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തുകയാണിപ്പോള്‍. ഔദ്യോഗിക ഫലം വന്ന ശേഷം 90 ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ചട്ടം.