ഇറാന്റെ ആക്രമണത്തിൽ അപലപിച്ച് ഇറാഖ് പ്രസിഡന്റ്: രാജ്യം പോരാട്ടവേദിയാക്കാൻ അനുവദിക്കില്ലെന്ന്
ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്. ഈ മേഖലയിലെ അപകടകരമായ നീക്കങ്ങളിൽ ഭയമുണ്ടെന്ന് പ്രതികരിച്ച പ്രസിഡന്റ് ഇറാഖ് അതിർച്ചിക്കുള്ളിൽ വെച്ച് നടന്ന ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നതായും കൂട്ടിച്ചേർത്തു.
യുഎസ്- ഇറാൻ സംഘർഷം: ഇന്ത്യയുടെ ഏത് സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് ഇറാൻ, വേണ്ടത് സമാധാനം
ഇറാൻ തുടർച്ചയായി ഇറാഖിന്റെ പരമാധികാരത്തിന് മേൽ കടന്നുകയറുന്നതിലുള്ള എതിർപ്പും ഇറാഖ് പ്രസിഡന്റ് രേഖപ്പെടുത്തി. അമേരിക്കയും ഇറാനും ഇറാഖിനെ യുദ്ധക്കളമാക്കി മാറ്റുന്നതിലുള്ള പ്രതിഷേധവും ബർഹാം സാലിഹ് രേഖപ്പെടുത്തി. ഇറാഖിനെ പോരാട്ടവേദിയാക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഇറാഖ് സ്പീക്കറും പ്രതികരിച്ചിരുന്നു.
ഇറാഖിലെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ഇറാഖ് പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ച ഇറാന്റെ നടപടിയെ വിമർശിച്ചുകൊണ്ടുള്ള ഇറാഖ് പ്രസിഡന്റിന്റെ പ്രതികരണം.
ഇറാൻ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് സേനയുടെ തലവനായ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ തിരിച്ചടിയായാണ് ഇറാന്റെ ആക്രമണം. 13 ഓളം മിസൈലുകൾ നടത്തിയ ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് ഇറാന്റെ അവകാശ വാദം. എന്നാൽ ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്.
സുലൈമാനിയെ വധിച്ച യുഎസ് നടപടിക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ആദ്യം തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ അൽ ഐൻ അൽ സദ്, എർബിൽ എന്നിവിടങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് ഷറീഫ് വ്യക്തമാക്കിയത്. ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.