ഖത്തറിനെതിരായ വാര്‍ത്ത കല്ലുവച്ച നുണ; വാദങ്ങളെല്ലാം പൊളിയുന്നു, പൊളിച്ചടുക്കി ഇറാഖ്!!
ഖത്തറില്‍ നിന്നുള്ള വേട്ട സംഘം ഇറാഖിലെ ഭീകരരുടെ പിടിയിലായിരുന്നു. ഇവരെ മോചിപ്പിക്കുന്നതിന് ഖത്തര്‍ കോടികള്‍ ഭീകരര്‍ക്ക് നല്‍കിയെന്നാിയിരുന്നു വാര്‍ത്ത.
ബഗ്ദാദ്: ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങള്‍ നയതന്ത്ര യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രധാനമാണ് ഭീകര സംഘങ്ങളുമായി ഖത്തറിനുള്ള ബന്ധം. ഇറാഖിലെ ഭീകര സംഘത്തിന് ഖത്തര്‍ മോചന ദ്രവ്യമായി കോടിക്കണക്കിന് ഡോളര്‍ കൈമാറിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നാണ് ഇപ്പോഴുള്ള വെളിപ്പെടുത്തല്‍.
ഖത്തറില്‍ നിന്നുള്ള വേട്ട സംഘം ഇറാഖിലെ ഭീകരരുടെ പിടിയിലായിരുന്നു. ഇവരെ മോചിപ്പിക്കുന്നതിന് ഖത്തര്‍ കോടികള്‍ ഭീകരര്‍ക്ക് നല്‍കിയെന്നാിയിരുന്നു വാര്‍ത്ത. അതാണ് സൗദിയെയും യുഎഇയെയും ബഹ്‌റൈനെയും പെട്ടെന്ന് ചൊടിപ്പിക്കാനുണ്ടായ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പണം നല്‍കിയത് ഇറാഖിന്
എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറയുന്നു. ഇറാഖിലെ സായുധ സംഘങ്ങള്‍ക്ക് ഖത്തര്‍ പണം നല്‍കിയിട്ടില്ലെന്നും ഇറാഖ് സര്‍ക്കാരിനാണ് പണം നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖത്തര്‍ നല്‍കിയ പണം ഇപ്പോഴും ഇറാഖിലെ സെന്‍ട്രല്‍ ബാങ്കിലുണ്ട്.

ഷിയാക്കളുടെ യോഗം
മോചന ദ്രവ്യം സ്വീകരിച്ചത് ഇറാഖ് സര്‍ക്കാരാണ്. ആ പണം ഇപ്പോഴും ഇറാഖ് സര്‍ക്കാരിന്റെ കൈവശം തന്നെയാണുള്ളത്. ഷിയാ സായുധ സംഘങ്ങളുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് ഇറാഖ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ്
ഇറാഖിലെ ഷിയാ സായുധ സംഘങ്ങളുടെ കൂട്ടായ്മയാണ് പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ്. ഈ കൂട്ടായ്മയുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ജിസിസി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഖത്തര്‍ തീവ്രവാദികളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന തെളിവിന് വേണ്ടിയാണ് ജിസിസി മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഐസിസ് വിരുദ്ധ പോരാട്ടം
ഇറാഖിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഷിയാ സായുധ സംഘങ്ങളുടെ കൂട്ടായ്മയാണ് പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ്. ഇറാഖ് സര്‍ക്കാരാണ് ഈ സംഘത്തിന് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നത്. ഐസിസ് വിരുദ്ധ പോരാട്ടത്തിന് മുന്നിലുണ്ടായിരുന്നു ഈ സംഘം.

മോചനദ്രവ്യ വാര്‍ത്ത
ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് സൗദിയുടെയെും മറ്റ് രണ്ട് ജിസിസി രാജ്യങ്ങളുടെയും ആരോപണം. ഈ ആരോപണം ഉന്നയിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച ഇവര്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. തൊട്ടുപിന്നാലെയായിരുന്നു ജിസിസി മാധ്യമങ്ങള്‍ മോചനദ്രവ്യ വാര്‍ത്ത പുറത്തതുവിട്ടത്.

50 കോടി ഡോളര്‍ നല്‍കി
50 കോടി ഡോളര്‍ നല്‍കിയാണ് ഖത്തറില്‍ നിന്നുള്ള വേട്ട സംഘത്തെ ഇറാഖിലെ സായുധ സംഘങ്ങളില്‍ നിന്നു മോചിപ്പിച്ചതെന്നായിരുന്നു വാര്‍ത്ത. ഇക്കാര്യം അന്ന് തന്നെ ഖത്തര്‍ നിഷേധിച്ചിരുന്നു. ഖത്തറില്‍ നിന്നെത്തിയ പ്രത്യേക പ്രതിനിധി സംഘമാണ് ഇറാഖില്‍ വച്ച് പണം കൈമാറിയതെന്നും വാര്‍ത്തയുണ്ടായിരുന്നു.

ഇറാഖ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്
കഴിഞ്ഞ ഏപ്രിലിലാണ് മോചനദ്രവ്യം നല്‍കി ഖത്തര്‍ പൗരന്‍മാരുടെ മോചനം നടന്നത്. പണം നല്‍കിയതിന്റെ ഉദ്ദേശം അറിയില്ലെന്നായിരുന്നു അന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അബാദി പറഞ്ഞ കാര്യങ്ങള്‍ ചോര്‍ന്നിരുന്നു. ഖത്തര്‍ പ്രതിനിധി സംഘത്തില്‍ നിന്നു പണം പിടിച്ചെടുക്കുകയായിരുന്നുവെന്നും അബാദി പറഞ്ഞിരുന്നു.

വാക്കുകള്‍ ആശ്ചര്യപ്പെടുത്തുന്നു
എന്നാല്‍ ഇറാഖ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ എതിര്‍ത്ത് കഴിഞ്ഞ ഏപ്രില്‍ 26ന് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി രംഗത്തെത്തി. ഇറാഖ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഖത്തര്‍ രാജകുടുംബാംഗങ്ങള്‍
2015 ഡിസംബറിലാണ് ഖത്തറില്‍ നിന്നുള്ള സംഘത്തെ ഇറാഖില്‍ വച്ച് കാണാതായത്. നിയമപ്രകാരം ഇറാഖില്‍ പ്രവേശിച്ച സംഘത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഏറെ നാള്‍ക്ക് ശേഷം ഇവര്‍ സായുധ സംഘങ്ങളുടെ പിടിയിലാണെന്ന് അറിഞ്ഞു. ഖത്തര്‍ രാജകുടുംബാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

ഖത്തര്‍ വിശദീകരിക്കുന്നു
ഏറെ കാലം ഖത്തര്‍ ഭരണകൂടം ഇറാഖ് സര്‍ക്കാരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. ഈവര്‍ഷം തുടക്കത്തിലാണ് ചില പ്രതികരണങ്ങള്‍ ഉണ്ടായത്. പിന്നീടാണ് ഖത്തറുകാരുടെ മോചനം സാധ്യമായത്-ഖത്തര്‍ വിദേശകാര്യമന്ത്രി വിശദീകരിച്ചു.

ഇറാഖ് പണം മടക്കിത്തരും?
എന്നാല്‍ ഇറാഖ് സര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമായാണ് മോചനം സാധ്യമായത്. മോചനദ്രവ്യമായി കൊടുക്കാന്‍ തീരുമാനിച്ച പണവുമായി ഖത്തര്‍ പ്രതിനിധികള്‍ ഇറാഖിലെത്തി. ഈ പണം വേണ്ടെന്നാണ് ഇറാഖ് ഭരണകൂടം അറിയിച്ചത്. പണം ഇപ്പോഴും ഇറാഖിലാണ്. അവര്‍ അത് മടക്കി തരുമെന്ന് അറിയിച്ചിട്ടുണ്ട്- ഖത്തര്‍ വിദേശകാര്യ മന്ത്രി പറയുന്നു.












Click it and Unblock the Notifications