യുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവും
ദുബായ്: അമേരിക്കയ്ക്ക് കഷ്ടകാലമാണ്. കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി ഒരു ഭാഗത്ത്. ഒട്ടേറെ പേര് മരിച്ചുകൊണ്ടിരിക്കുന്നു. ഈ രംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ അമേരിക്കക്ക് സാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതിദിനം ഉയരുന്ന മരണസംഖ്യ. മറ്റൊരു ഭാഗത്ത് അമേരിക്കന്‍ സാമ്പത്തിക രംഗം കൂടുതല്‍ വഷളാകുകയാണ്. ഒട്ടേറെ അമേരിക്കന്‍ എണ്ണ കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുന്നു.
സൗദി അറേബ്യയും റഷ്യയും തുടരുന്ന പോരിനിടെ എണ്ണവില കുറഞ്ഞതാണ് അമേരിക്കന്‍ എണ്ണ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അതേസമയം, മറ്റൊരു അറബ് രാജ്യം കൂടി അമേരിക്കക്ക് ഭീഷണി സൃഷ്ടിച്ച് രംഗത്ത് വന്നിരിക്കുന്നു. ഈ പ്രതിസന്ധികളില്‍ നിന്ന മറികടക്കാന്‍ പ്രസിഡന്റ് ട്രംപ് ഒരു വെളിപ്പെടുത്തല്‍ നടത്തി. അടുത്താഴ്ച സുപ്രധാന കരാര്‍ നിലവില്‍ വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....
പ്രശ്നം തുടങ്ങിയത് ഇങ്ങനെ
കൊറോണ വൈറസ് ഭീതി വ്യാപിച്ചതോടെ ലോക രാജ്യങ്ങളില്‍ മിക്കതും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയുള്‍പ്പെടെ പ്രധാന എണ്ണ ഉപഭോക്തൃരാജ്യങ്ങള്‍ നിശ്ചലമായതോടെ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞു. ഇതോടെ വില ഇടിയാന്‍ തുടങ്ങി. പക്ഷേ, ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറായില്ല.
പോരിന് തുടക്കം
വില സമീപകാല ചരിത്രത്തില്‍ ആദ്യമായി 30 ഡോളറില്‍ താഴെ വന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് സൗദി ആവശ്യപ്പെട്ടെങ്കിലും റഷ്യ അംഗീകരിച്ചില്ല. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ഈ സാഹചര്യത്തില്‍ സൗദി നിലപാട് കടുപ്പിച്ചു.
ട്രംപിന്റെ ഇടപെടല്‍
ഏപ്രില്‍ മുതല്‍ കൂടുതലായി എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ ഇതോടെ ഇനിയും വില കുറയുമെന്ന് ഉറപ്പായി. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ ഇല്ലാതാകുമെന്ന് അമേരിക്കയിലെ എണ്ണ കമ്പനികള്‍ പ്രസിഡന്റ് ട്രംപിനെ അറിയിച്ചിരിക്കുകയാണ്. ഇതോടെ പ്രശ്നപരിഹാരത്തിന് അദ്ദേഹം ചില നീക്കങ്ങള്‍ നടത്തുകയാണ്.
ട്രംപിന് മുന്നില്‍ രണ്ടു മാര്‍ഗങ്ങള്‍
രണ്ട് മാര്‍ഗങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. സൗദി-റഷ്യ തര്‍ക്കം പരിഹരിക്കുകയാണ് ഒന്ന്. മറ്റൊന്ന് സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയില്‍ താരിഫ് വര്‍ധിപ്പിക്കുക എന്നതാണ്. രണ്ടാമത്തെ നീക്കം സൗദിയുമായുള്ള പിണക്കത്തിലുമെന്ന കാര്യത്തില്‍ സംശയമില്ല.
ട്രംപിന്റെ വെളിപ്പെടുത്തല്‍
ഈ സാഹചര്യത്തിലാണ് സൗദിയും റഷ്യയും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് അമേരിക്ക ശ്രമിച്ചത്. തുടര്‍ന്ന് ട്രംപിന്റെ ട്വീറ്റ് വന്നു. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദിയും റഷ്യയും തീരുമാനിച്ചിരിക്കുന്നുവെന്നാണ് ട്രംപ് നല്കുന്ന വിവരം. ഇതേ തുടര്‍ന്ന് എണ്ണയ്ക്ക് വിപണിയില്‍ വില ഉയരാന്‍ തുടങ്ങി.
ഒരുകോടി ബാരല്‍ വെട്ടിച്ചുരുക്കും
ഓരോ ദിവസവും ഒരുകോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനാണ് പുതിയ തീരുമാനമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഒപെക്-ഒപെക് ഇതര രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയായെന്നും ട്രംപ് പറയുന്നു. ഒകെപ് രാജ്യങ്ങളുടെ മേധാവി സൗദിയാണ്. അല്ലാത്ത 11 രാജ്യങ്ങളുടെത് റഷ്യയും.
നിര്‍ണയാക ചര്‍ച്ച തിങ്കളാഴ്ച
ട്രംപിന്റെ പുതിയ വെളിപ്പെടുത്തലിന്റെ ആശ്വാസത്തിലാണ് അമേരിക്കയിലെ എണ്ണ കമ്പനികള്‍. ഇന്ന് ആഗോള വിപണിയില്‍ വില അല്‍പ്പം ഉയര്‍ന്നു. ബാരലിന് 30 ഡോളറിന് മുകളിലെത്തി. അടുത്ത തിങ്കളാഴ്ചയാണ് എണ്ണ മേഖലയില്‍ കരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍
നിലവിലെ പശ്ചാത്തലത്തില്‍ സൗദി-റഷ്യ ചര്‍ച്ച വിജയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കരാര്‍ നടപ്പില്‍ വരുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ സൗദിയും റഷ്യയും വിട്ടുവീഴ്ചയ്ക്ക് പതിവ് പോലെ തയ്യാറായില്ലെങ്കില്‍ ചര്‍ച്ച പൊളിയും. കരാര്‍ നടപ്പാകുകയുമില്ല.
മറ്റൊരു അറബ് രാജ്യം
അതേസമയം, സൗദി ഉല്‍പ്പാദനം കൂട്ടുന്നത് മാത്രമല്ല ഇപ്പോള്‍ എണ്ണ വിപണി നേരിടുന്ന പ്രശ്നം. ഇറാഖ് ഉല്‍പ്പാദനം കൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. ഇറാഖ് ഇനിയും ഉല്‍പ്പാദനം കൂട്ടിയാല്‍ വില പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിയും.
ട്രംപിന് തലവേദ തീരുന്നില്ല
ഈ മാസം ഉല്‍പ്പാദനം കൂട്ടുമെന്നാണ് ഇറാഖ് സര്‍ക്കാര്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ദിവസവും രണ്ട്് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇറാഖിന്റെ തീരുമാനം. ഇതോടെ അമേരിക്കക്ക് അടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. സൗദി റഷ്യ തര്‍ക്കം മാത്രമല്ല, ഇറാഖിനെ കൂടി വരുതിയിലാക്കാനുള്ള നീക്കം നടത്തേണ്ടിവരും. കൊറോണ ഇതുവരെ ഭീഷണി സൃഷ്ടിക്കാത്ത രാജ്യമാണ് ഇറാഖ്.
ഇറാഖിന്റെ കാര്യം ഇങ്ങനെ
നിലവില്‍ 36 ലക്ഷം ബാരല്‍ എണ്ണയാണ് ഇറാഖ് ഓരോ ദിവസവും അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നത്. ഇനി 38 ലക്ഷം ബാരല്‍ എത്തിക്കുമെന്നാണ് ഇറാഖിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇറാഖിലെ എണ്ണ കൂടുതലും എത്തുന്നത് ഏഷ്യയിലേക്കും യൂറോപ്പിലേക്കുമെന്നാണ്. അമേരിക്കയിലേക്കും ഇറാഖ് എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്.
ചൈനയാണ് പ്രധാന ശക്തി
ഇറാഖില്‍ നിന്ന് എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചൈനയാണ്. മാര്‍ച്ചില്‍ ചൈന ഓരോ ദിവസവും ഇറാഖില്‍ നിന്ന് വാങ്ങിയത് ഒമ്പത് ലക്ഷം ബാരലാണ്. കൊറോണ വൈറസ് ചൈനയെ പിടിമുറുക്കിയ വേളയിലാണ് ഇത്രയും വാങ്ങിയത്. ചൈന കൊറോണയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ ഇനിയും കൂടുതല്‍ വാങ്ങുമെന്നാണ് സൂചനകള്‍.
കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി