സൗദിയും ഇറാനും ഒരുമിച്ചിരുന്നു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇറാനിലേക്ക് സൗദിയുടെ സഹായമെത്തി
റിയാദ്/ബഗ്ദാദ്: അറബ് ലോകത്തെ ബദ്ധവൈരികളാണ് സൗദി അറേബ്യയും ഇറാനും. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ ചില അപൂര്‍വ നിമിഷങ്ങള്‍ക്കാണ് ഗള്‍ഫ് മേഖല സാക്ഷിയായത്. ഇറാന്റെയും സൗദിയുടെയും പ്രതിനിധികള്‍ ഒരുമിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയത് ഇറാഖ് ആണ് എന്നതാണ് പ്രത്യേകത. ഇറാഖ് ഗള്‍ഫ് മേഖലയില്‍ പുതിയ മുന്നേറ്റത്തിന് തുടക്കമിടുന്നുവെന്നാണ് വിവരം.
അതിനിടെ, ഇറാനിലേക്ക് സൗദിയുടെയും യുഎഇയുടെയും സഹായമെത്തി എന്നതും എടുത്തുപറയേണ്ടതാണ്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന ഇറാന് കോടികളുടെ അവശ്യവസ്തുക്കളാണ് സൗദിയും യുഎഇയും എത്തിച്ചിട്ടുള്ളത്. പുതിയ ചില മാറ്റങ്ങളാണ് ഗള്‍ഫില്‍ സംഭവിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
ബഗ്ദാദിലാണ് കൂടിക്കാഴ്ച
ഇറാഖ് സര്‍ക്കാര്‍ ബഗ്ദാദിലാണ് മേഖലാ രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചുചേര്‍ത്തത്. ഇറാഖിന്റെ പുതിയ നയങ്ങളും മുന്നേറ്റവും അയല്‍രാജ്യങ്ങളെ അറിയിക്കുകയും അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം തിരിച്ചുകൊണ്ടുവരിക എന്നതുമായിരുന്നു ഇറാഖിന്റെ ലക്ഷ്യം.
മുപ്പത് വര്‍ഷത്തിലേറെ
മുപ്പത് വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷമാണ് ഇറാഖ് സ്വയം ശാക്തീകരണത്തിന് ഒരുങ്ങുന്നത്. അമേരിക്കന്‍ അധിനിവേശവും പിന്നീട് ആഭ്യന്തര യുദ്ധവും കലുഷിതമാക്കിയ ഇറാഖ്, ആഗോള വ്യവസായ മേഖലയിലേക്ക് കാലൂന്നുകയാണ്. ഈ ഘട്ടത്തിലാണ് അയല്‍രാജ്യങ്ങളെ വിളിച്ചുചേര്‍ത്തത്.
മധ്യസ്ഥന്റെ റോളിലേക്ക്
അറബ് രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥന്റെ റോളിലേക്ക് മാറുകയാണ് ഇറാഖ്. സിറിയയിലെ പ്രശ്നങ്ങള്‍, സൗദി ഇറാന് തര്‍ക്കം, സൗദി ഖത്തര്‍ ഉപരോധ വിഷയം തുടങ്ങിയവയിലെല്ലാം സമാധാനപരമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖ് നീങ്ങുന്നത്.
യോഗത്തില്‍ പങ്കെടുത്തത്
സൗദി അറേബ്യ, സിറിയ, ഇറാന്, തുര്‍ക്കി, ജോര്‍ദാന്‍, കുവൈത്ത് എന്നീ അയല്‍രാജ്യങ്ങളുടെ പ്രതിനിധികളെയാണ് ഇറാഖ് വിളിച്ചുചേര്‍ത്തത്. യോഗത്തിന് ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹര്ബൗസി അധ്യക്ഷത വഹിച്ചു.
പ്രത്യേകമായ താല്‍പ്പര്യമില്ല
എല്ലാ അയല്‍രാജ്യങ്ങളോടും ഇറാഖിന് തുല്യമായ നിലപാട് ആയിരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സൗദിയോടും ഇറാനോടും പ്രത്യേകമായ താല്‍പ്പര്യം ഇറാഖിനില്ല. എല്ലാ അയല്‍രാജ്യങ്ങളും സമാധാനപരമായ മുന്നേറ്റം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാസങ്ങളുടെ ശ്രമഫലം
ഗള്‍ഫിലും അറബ് മേഖലയിലും സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയും പ്രസിഡന്റ് ബര്‍ഹാം സ്വാലിഹും കഴിഞ്ഞ കുറച്ചുമാസങ്ങളായി ശ്രമം നടത്തുന്നു. ഇതിന്റെ ഫലമായിട്ടാണ് സൗദിയുടെയും ഇറാന്റെയും പ്രതിനിധികളെ ഒരുമിച്ചിരുത്താന്‍ സാധിച്ചത്.
ഇറാനും സൗദിയും സന്ദര്‍ശിച്ചു
കഴിഞ്ഞ വര്‍ഷമാണ് അബ്ദുല്‍ മഹ്ദി ഇറാഖ് പ്രധാനമന്ത്രിയായത്. തൊട്ടുപിന്നാലെ അദ്ദേഹം ഇറാനും സൗദിയും സന്ദര്‍ശിച്ചു. വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഇറാഖിന്റെ ലക്ഷ്യം. സിറിയയുടെ കാര്യത്തില്‍ ഇറാഖ് പ്രത്യേക താല്‍പ്പര്യം എടുക്കുന്നുണ്ട്.
സിറിയ അറബ് ലീഗിലേക്ക്
സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെത്തിക്കാനാണ് ഇറാഖിന്റെ ശ്രമം. 2011ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ വേളയിലാണ് സിറിയയെ സംഘടന സസ്പെന്റ് ചെയ്തത്. ബാശര്‍ അല്‍ അസദ് ഇപ്പോഴും പ്രസിഡന്റായി തുടരുന്ന വേളയില്‍ സിറിയയെ വീണ്ടും അറബ് ലീഗിലെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
അമേരിക്കയോടുള്ള നിലപാട്
പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൗഹൃദ രാജ്യമാണ് ഇറാഖ്. എന്നാല്‍ ഇറാനെതിരെ അമേരിക്ക ശക്തമായ നിലപാട് എടുക്കുന്നുണ്ട്. ഇറാനെതിരായ നിലപാടിനെ പിന്തുണക്കില്ലെന്ന ഇറാഖ് വ്യക്തമാക്കി. അതേസമയം, അമേരിക്കയുമായി സൗഹൃദം തുടരുമെന്നും ഇറാഖ് നേതൃത്വം അറിയിച്ചു.
സൗദി സഹായം ഇറാനിലെത്തി
ഇറാഖ് നടത്തിയ സമാധാന ശ്രമത്തിന്റെ ഫലമായിട്ടാണ് ഇറാന് സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നും സഹായം ലഭിച്ചിരിക്കുന്നത്. പ്രളയ ദുരന്തത്തില്‍പ്പെട്ട് പ്രയാസത്തിലാണ് ഇറാന്. ഇറാനിലേക്ക് 95 ടണ്‍ അവശ്യവസ്തുക്കളാണ് ഇരുരാജ്യങ്ങളും എത്തിച്ചത്.
ബിന്‍ സല്‍മാന്റെ നിര്‍ദേശം
ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് സൗദിയും യുഎഇയും ഇറാനിലെത്തിച്ചത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ആരുടെ സഹായവും സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് തടസമില്ല എന്നാണ് ഇറാന്റെ പ്രതികരണം.
ഐക്യകാഹളം
ഇറാഖ് നടത്തുന്ന നീക്കങ്ങള്‍ വിജയം കണ്ടാല്‍ അറബ് ലോകത്ത് വന്‍ മാറ്റങ്ങളാകും സംഭവിക്കുക. സൗദിയും ഇറാനും സഹകരിക്കണമെന്ന് തന്നെയാണ് തുര്‍ക്കിയും കുവൈത്തും നിലപാടെടുക്കുന്നത്. എന്നാല്‍ അമേരിക്കയുട ഇടപെടലുകളാണ് ഭിന്നത രൂക്ഷമാക്കുക.
വാരണാസിയില്‍ പ്രിയങ്കാ പേടിയില്‍ ബിജെപി; മോദി സുരക്ഷിത മണ്ഡലം തേടി, രണ്ടിടത്ത് സാധ്യത