ഇറാഖ് സൈന്യം അടി തുടങ്ങി; ആദ്യ ലക്ഷ്യം കിര്‍ക്കുക് വ്യോമതാവളം; കുര്‍ദ് സേനയുമായി പൊരിഞ്ഞ പോരാട്ടം
ഇര്‍ബില്‍: ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ ഭാഗമായി കുര്‍ദിസ്താനിലെ പ്രാദേശിക ഭരണകൂടം നടത്തിയ ഹിതപരിശോധന തുറന്ന സംഘര്‍ഷത്തിലേക്ക്. കുര്‍ദ് പേഷ്‌മെര്‍ഗ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിര്‍ക്കുക്കില്‍ ഇറാഖ് സൈന്യം പ്രവേശിച്ചു.
ലക്ഷ്യം കിര്‍ക്കുക്ക് വ്യോമതാവളം
കുര്‍ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ കിര്‍ക്കുക്കിലെ തന്ത്രപ്രധാനമായ കെ-1 വ്യോമതാവളവും കിര്‍ക്കുക്കിലെ എണ്ണപ്പാടങ്ങളും ലക്ഷ്യമാക്കിയാണ് ഇറാഖിന്റെ ഒന്‍പതാം സായുധ ഡിവിഷന്റെ മുന്നേറ്റം. കുര്‍ദുകളുടെ നിയന്ത്രണത്തിലായിരുന്ന നിരവധി പ്രദേശങ്ങളിലേക്ക് ഇറാഖ് സൈന്യം മുന്നേറിയതായി ലഫ്. കേണല്‍ സലാഹ് അല്‍ കിനാനി അറിയിച്ചു.
ശിയാ സായുധസേനയുടെ പിന്തുണ
ഇറാന്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ച ശിയാ-തുര്‍ക്കി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സായുധസംഘമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിന്റെ പിന്തുണയോടെയാണ് ഇറാഖിന്റെ മുന്നേറ്റമെന്ന് കുര്‍ദിഷ് സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി. കുര്‍ദ് സേനയുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമില്ലാതെയാണ് കിര്‍ക്കുക്കിലെ വിശാലമായ പ്രദേശങ്ങള്‍ സൈന്യം നിയന്ത്രണത്തിലാക്കിയതെന്ന് ഇറാഖിന്റെ ഔദ്യോഗിക ടെലിവിഷന്‍ പറയുന്നുണ്ടെങ്കിലും കിര്‍ക്കുക്കിന് തെക്കുഭാഗത്ത് ശക്തമായ ഏറ്റുമുട്ടലാണ് ഇരുവിഭാഗവും തമ്മില്‍ നടക്കുന്നതെന്ന് കുര്‍ദിഷ് ന്യൂസ് പോര്‍ട്ടലായ റുദോ, പേഷ്‌മെര്‍ഗ കമാന്ററെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
അവസാനം വരെ പ്രതിരോധിക്കുമെന്ന് കുര്‍ദുകള്‍
തങ്ങളുടെ ഭാഗത്തു നിന്ന് ഏറ്റുമുട്ടല്‍ തുടങ്ങരുതെന്നും എന്നാല്‍ എതിര്‍വിഭാഗം വെടിവയ്പ്പ് തുടങ്ങിയാല്‍ തിരിച്ചടിക്കാനുമാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് കുര്‍ദിഷ് റീജ്യണല്‍ ഗവണ്‍മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ മുതിര്‍ന്ന സഹായി ഹമീം ഹൗറമി പറഞ്ഞു. തങ്ങളിലെ അവസാനത്തെ ആള്‍ മരിച്ചുവീഴുന്നതു വരെ നഗരത്തെ പ്രതിരോധിക്കുമെന്ന് കുര്‍ദ് സൈന്യം പ്രഖ്യാപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളോട് ആയുധമെടുക്കാന്‍ കിര്‍ക്കുക്കിലെ കുര്‍ദ് ഗവര്‍ണര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ കൈവശമുള്ളവരെല്ലാം അത് കൈയിലെടുത്ത് നഗരത്തെ പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷ ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
അതിനിടെ, ജനങ്ങളുടെയും പേഷ്‌മെര്‍ഗ സൈന്യത്തിന്റെയും സഹകരണത്തോടെ കിര്‍ക്കുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രസിഡന്റ് ഹൈദര്‍ അല്‍ അബാദി ഇറാഖ് സൈന്യത്തിന് നിര്‍ദേശം നല്‍കി. പ്രത്യേക ടി.വി സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം. സൈന്യത്തിന്റെ ഒന്‍പതാം സായുധ ഡിവിഷന്റെ നേതൃത്വത്തില്‍ ഇറാഖ് ഭീകരവിരുദ്ധ പോലിസും ശിയാ പോരാളി വിഭാഗവും ചേര്‍ന്നാണ് കിര്‍ക്കുക്ക് ഓപറേഷന്‍ നിയന്ത്രിക്കുന്നതെന്ന് ഇറാഖി സൈന്യം അറിയിച്ചു.
നേരത്തേ അന്ത്യശാനം നല്‍കി
ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് കിര്‍ക്കുക്ക് പിടിച്ചെടുത്ത ശേഷം അവിടെ തമ്പടിച്ചിരിക്കുന്ന കുര്‍ദ് സൈനികര്‍ ഉടന്‍ പ്രദേശം വിട്ടുപോവണമെന്ന് ഇറാഖ് സൈനികര്‍ നേരത്തേ അന്ത്യശാസനം നല്‍കിയിരുന്നു. 2014 ജൂണ്‍ ആറിന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തിരിച്ചുപോവാനായിരുന്നു ഇറാഖ് സൈനികരുടെ മുന്നറിയിപ്പ്. അന്ത്യശാസന സമയം കഴിഞ്ഞതിനു ശേഷമാണ് കുര്‍ദ് നിയന്ത്രിത പ്രദേശങ്ങളിലേക്ക് ഇറാഖി സൈന്യം പ്രവേശിച്ചത്.
സംഘര്‍ഷത്തിനു കാരണം ഹിതപരിശോധന
ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ ഭാഗമായി കുര്‍ദിസ്താനിലെ പ്രാദേശിക ഭരണകൂടം ഹിതപരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് പുതിയ സംഘര്‍ഷത്തിന് കാരണം. സപ്തംബര്‍ 25ന് നടന്ന സ്വാതന്ത്ര്യ ഹിതപ്പരിശോധനയില്‍ കിര്‍ക്കുക്ക് പങ്കെടുത്തത് ഇറാഖ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. എണ്ണ സമ്പന്നമായ ഈ പ്രവിശ്യയില്‍ കുര്‍ദ് ജനങ്ങളാണ് കൂടുതല്‍. അറബ്, ശിയാ വിഭാഗക്കാരും ഇവിടെയുണ്ട്. കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് കിര്‍ക്കുക്ക്. ഇവിടെനിന്നുള്ള എണ്ണ തുര്‍ക്കി വഴി വിതരണം ചെയ്താണ് കുര്‍ദിഷ് സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത്.
ഇറാഖിന്റെ ഭാഗമായിരുന്ന തന്ത്രപ്രധാന പ്രദേശമായ കിര്‍ക്കുക്ക്, 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. അവരില്‍ നിന്ന് മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് കുര്‍ദ് സൈനികരാണെന്നതിനാലാണ് പ്രവിശ്യയുടെ നിയന്ത്രണം അവരുടെ കൈയിലെത്തിയത്. എന്നാല്‍ ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തില്‍ കിര്‍ക്കുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനാണ് ഇറാഖ് ഭരണകൂടത്തിന്റെ ശ്രമം.