ലീഗ ജീവനോടെയുണ്ട്.... പക്ഷേ അപകടത്തിലാണ്... ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍!! പോലീസില്‍ വിശ്വാസമില്ല
ലീഗയുടെ തിരോധാനത്തില്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍
ഡബ്ലിന്‍: ചികിത്സ തേടി കേരളത്തിലെത്തിയ ലീഗ സ്ക്രോമാനെയുടെ തിരോധാനത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാന്‍. ലീഗ ജീവനോടെയുണ്ടെന്ന് തനിക്കറിയാമെന്ന് ആന്‍ഡ്രൂ പറയുന്നു. എന്നാല്‍ ഇതെങ്ങനെ അറിയാമെന്ന് തന്നോട് ചോദിക്കരുതെന്നും ആന്‍ഡ്രൂ പറഞ്ഞു. ചികിത്സയ്ക്കായി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ലീഗയെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് കാര്യമായ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കുറിച്ചും യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
സംഭവത്തില്‍ പോലീസ് വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് യുവതിയുടെ ഭര്‍ത്താവ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ കോവളം കടലിന്റെ ഭാഗത്താണ് അവസാനം കണ്ടതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഈ ഭാഗത്തെ കടലില്‍ കാര്യമായ തിരച്ചില്‍ നടത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധരെ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കാര്യമായിട്ടുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല.
അവള് ജീവിച്ചിരിപ്പുണ്ട്
ലീഗയെ കാണാതായതോടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. ലീഗയെ കണ്ടെത്തുന്നത് വരെ കേരളത്തില്‍ തുടരുമെന്നാണ് ജോര്‍ദാന്‍ പറയുന്നത്. മൂന്നാഴ്ച്ചയോളമായി ലീഗയെ കാണാതായിട്ട്. ലീഗ ജീവിച്ചിരിപ്പുണ്ടെന്ന് തനിക്ക് ഉറപ്പാണെന്ന് ജോര്‍ദാന്‍ പറയുന്നു. എന്നാല്‍ അവരുടെ ജീവന് അപകടത്തിലാണെന്ന് കരുതുന്നുവെന്ന് ആന്‍ഡ്രൂ പറഞ്ഞു. അതേസയം കേരള പോലീസിന്റെ അന്വേഷണം വളരെ മോശമാണെന്നും ലീഗയെ കണ്ടുപിടിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്നും ആന്‍ഡ്രൂ ആരോപിക്കുന്നു. അതേസമയം ലീഗ കടുത്ത രീതിയിലുള്ള വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് ആന്‍ഡ്രൂ പറയുന്നു. ഒരിക്കല്‍ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഇതിന് ശേഷം നിരന്തരം രോഗങ്ങള്‍ അലട്ടിയിരുന്നതിനെ തുടര്‍ന്നാണ് ഫെബ്രുവരി നാലിന് സഹോദരി ഇല്‍സെയ്ക്കൊപ്പം ലീഗ കേരളത്തിലെത്തിയത്.
പോലീസിന്റെ അന്വേഷണം ശരിയല്ല
ആറാഴ്ച്ചത്തെ ആയുര്‍വേദ ചികിത്സയ്ക്കാണ് ലീഗ കേരളത്തിലേക്ക് വന്നത്. മാര്‍ച്ച് 14ന് ഇവര്‍ ചികിത്സ നിര്‍ത്തി. അന്ന് ലീഗ കോവളം ബീച്ചില്‍ വച്ച് ചിലരുമായി സംസാരിക്കുന്നത് കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് ഇവരെ ആരും കണ്ടിട്ടില്ലെന്ന് ആന്‍ഡ്രൂ പറഞ്ഞു. ഇവരുടെ പാസ്പോര്‍ട്ടും ഫോണും റിസോര്‍ട്ടില്‍ തന്നെയാണുള്ളത്. മാര്‍ച്ച് 17നാണ് താന്‍ കേരളത്തിലെത്തിയത്. എന്നാല്‍ കേരള പോലീസിന്റെ അന്വേഷണം തന്നെ അസംതൃപ്തനാക്കിയെന്ന് ആന്‍ഡ്രൂ പറഞ്ഞു. ലീഗയെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം അന്വേഷിച്ച് കഴിഞ്ഞെന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍ വിശദമായി അന്വേഷിച്ചപ്പോള്‍ പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമായി. പോലീസ് ഇപ്പോഴും വെറുമൊരു വിനോദസഞ്ചാരിയെ കാണാതായി എന്ന രീതിയിലാണ് അന്വേഷിക്കുന്നത്. ദൂരെയെവിടെയോ അവര്‍ പോയതായും തിരിച്ചുവരുമെന്നാണ് പോലീസ് ധരിച്ചിരിക്കുന്നതെന്ന് ആന്‍ഡ്രൂ വ്യക്തമാക്കി.
എംബസികളുടെ സമ്മര്‍ദം
താന്‍ എന്തുചെയ്യണമെന്നറിയാതെ നില്ക്കുന്ന ഘട്ടത്തില്‍ ലാത്വിയ, ഐറിഷ് എംബസികളാണ് തന്നെ സഹായിച്ചതെന്ന് ലീഗയുടെ ഭര്‍ത്താവ് പറയുന്നു. അവര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെട്ടതോടെയാണ് പോലീസ് കുറച്ചെങ്കിലും അന്വേഷിക്കാന്‍ തയ്യാറായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലും രണ്ടാഴ്ച്ച കഴിഞ്ഞാണ് പോലീസ് എത്തിയത്. കുറച്ചുദിവസങ്ങള്‍ ഈ കേസില്‍ ഏറ്റവും മികച്ച അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. പച്ചക്കള്ളമാണ് അത്. താന്‍ ലീഗയെ കാണാതായതുമായി ബന്ധപ്പെട്ട് നല്കിയ സൂചനകള്‍ അവര്‍ അവഗണിച്ചു. ലീഗ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് ആന്‍ഡ്രൂ പറയുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷിക്കുന്നതില്‍ പോലീസ് തീര്‍ത്തും പരാജയപ്പെട്ടു. ഇക്കാര്യം അവര്‍ക്കും മനസിലായിട്ടുണ്ട്. ഇപ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്ത്വതോടെ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ആന്‍ഡ്രൂ വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകാന്‍ നീക്കം
തുടക്കം മുതല്‍ ലീഗയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ചിരിക്കുകയാണ് ചെയ്തത്. ഒരുതരം പരിഹാസമായിരുന്നു അവരുടെ മുഖത്തുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. നേരത്തെ അന്വേഷിക്കേണ്ട ഇത്തരം വിഷയങ്ങള്‍ പോലീസ് എന്തുകൊണ്ട് വിട്ടുകളയുന്നു എന്ന് മനസിലാവുന്നില്ലെന്ന് ആന്‍ഡ്രൂ പറഞ്ഞു. ലീഗയുടെ അയ്യായിരത്തിലധികം പോസ്റ്ററുകള്‍ താന്‍ വിതരണം ചെയ്തിരുന്നു. നിരവധി പേരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ലീഗയെ കാണാതായിട്ടുണ്ടെന്ന കാര്യം കൂടുതല്‍ പേര് അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. പക്ഷേ താന്‍ ചെയ്ത കാര്യങ്ങളേക്കാള്‍ വലിയ കാര്യം മാധ്യമങ്ങള്‍ക്കും പോലീസ് ചെയ്യാനാവുമെന്ന് ആന്‍ഡ്രൂ വ്യക്തമാക്കി.
ഒരുകോടി പാരിതോഷികം
ലീഗയെ കണ്ടെത്താനുള്ള കാര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും താല്പര്യമില്ലെന്ന് ആന്‍ഡ്രൂ. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ഒന്നില്‍ പോലും ലീഗയെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമല്ല. ടൂറിസത്തിന് മങ്ങലേല്‍പ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സംഭവം പോലീസും മാധ്യമങ്ങളും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ലീഗ കാണാതായ സ്ഥലത്ത് അവര്‍ വന്നതായി പോലും നാട്ടുകാര്‍ക്ക് അറിയില്ല. ഹോട്ടലിലെ മാനേജരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് തന്നെ ആറുദിവസത്തോളം ആശുപത്രിയില്‍ കിടത്തി. പിന്നീട് അയര്‍ലന്‍ഡിലേക്ക് നാടുകടത്തിയെന്നും ആന്‍ഡ്രൂ പറഞ്ഞു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കാന്‍ താന്‍ ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഫണ്ട് റേസിംഗ് പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ലീഗയെ കണ്ടെത്താന്‍ വ്യക്തിക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് ആന്‍ഡ്രൂ പറയുന്നു. ഇത്രയും വലിയ തുകയെന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ വേണ്ടി പ്രഖ്യാപിച്ചതാണെന്നും ആന്‍ഡ്രൂ പറഞ്ഞു.
ലീഗ അപ്രത്യക്ഷയായിട്ട് പതിനാല് ദിവസങ്ങൾ.. കടലിനടിയിലും തെരച്ചിൽ.. ഒരു തുമ്പുമില്ലാതെ പോലീസ്!
വാരാപ്പുഴയിലെ ബിജെപി ഹര്‍ത്താലിനിടെ കുഞ്ഞുമായി ആസ്പത്രിയിലേക്ക് പോയ യുവാവിനെ റോഡിലിട്ട് മര്‍ദ്ദിച്ചു
പൊതുജനത്തിന്റെ അംഗീകാരം ദളിതർക്ക് ലഭിച്ചു; ഹർത്താൽ ഫാസിസത്തിനെതിരെയുള്ള ദളിത് മുന്നേറ്റം: യുസി രാമൻ