ഇറാനില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു; പുറത്തുവിടാതെ ഭരണകൂടം, വന്‍ ദുരന്തവാര്‍ത്ത, ബിബിസി റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: കൊറോണ വൈറസ് രോഗം കൂടുതല്‍ ജീവനെടുത്ത രാജ്യങ്ങളിലൊന്നാണ് ഇറാന്‍. മരണ സംഖ്യ ആയിരം കടന്നുവെന്നാണ് ഔദ്യോഗിക വിവരമെങ്കിലും രാജ്യം നേരിടുന്നത് വന്‍ ദുരന്തമാണെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് പ്രവിശ്യകളില്‍ സഞ്ചരിച്ച് ഡോക്ടര്‍മാരെ കണ്ട് ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
രോഗം പ്രതിരോധിക്കാന്‍ പര്യാപ്തമായ വിഭവങ്ങള്‍ ഇറാനില്‍ ഇല്ല എന്നതാണ് പ്രതിസന്ധി ഇരട്ടിയാക്കുന്നത്. ദിനംപ്രതി നിരവധി പേര്‍ മരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും. സര്‍ക്കാര്‍ നടപടി ഭയന്ന് ഡോക്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....
എവിടെയാണ് രോഗികള്‍ കൂടുതല്‍
ഇറാനിലെ വടക്കന്‍ പ്രവിശ്യകളിലാണ് കൊറോണ വൈറസ് രോഗം കൂടുതല്‍ ബാധിച്ചത്. ഇവിടെയുള്ള ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ വരെ ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധരിക്കാന്‍ മാസ്‌ക് പോലും ഇറാനില്‍ ഇല്ലെന്നാണ് വിവരം. അമേരിക്കയുടെ ഉപരോധവും ഇറാനെ വല്ലാതെ കുഴക്കുന്നുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരും മരിക്കുന്നു
ആരോഗ്യ പ്രവര്‍ത്തകര്‍ വരെ ദിവസവും മരിക്കുന്നുണ്ടെന്ന് ഗിലാന്‍ പ്രവിശ്യയിലെ ഡോക്ടര്‍ മുഹമ്മദ് (പേര് യഥാര്‍ഥമല്ല) ബിബിസിയോട് പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുമോ എന്ന് ഭയന്നാണ് ഡോക്ടര്‍മാര്‍ പേര് മാറ്റി പറഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുന്നത്.
16 ദിവസംകൊണ്ട് രാജ്യവ്യാപകമായി
ആദ്യ കൊറോണ രോഗം ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം 16 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രാജ്യത്തെ 31 പ്രവിശ്യകളിലും രോഗ ബാധിതര്‍ ആശുപത്രികളിലെത്തി. ഇറാനില്‍ നിന്ന് വന്നവരിലൂടെയാണ് 16 രാജ്യങ്ങളില്‍ രോഗം പടര്‍ന്നത്. ഇറാഖ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, യുഎഇ, കാനഡ, പാകിസ്താന്‍, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം രോഗം പടര്‍ന്നത് ഇറാനില്‍ നിന്ന് എത്തിയവരിലൂടെയാണ്.
സര്‍ക്കാര്‍ വാദം
കൊറോണ രോഗത്തെ രാജ്യത്തിന്റെ ശത്രുക്കള്‍ പെരുപ്പിച്ച് കാട്ടുകയാണെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയും പ്രസിഡന്റ് ഹസന്‍ റൂഹാനിയും അവകാശപ്പെടുന്നു. അമേരിക്കയുടെ ജൈവായുദ്ധമാണ് കൊറോണവൈറസ് എന്നാണ് ഇറാനിലെ ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സമാനമായ രീതിയില്‍ തന്നെയാണ് നേതാക്കളുടെയും പ്രതികരണം.
1300 പേര്‍ മരിച്ചു
മാര്‍ച്ച് 20ന് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇറാനില്‍ 1300 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 18000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇറാന്‍. ഇവിടെയുള്ള ഗിലാന്‍, ഗോലിസ്താന്‍, മസാന്‍ഡന്‍ എന്നീ പ്രവിശ്യകളിലാണ് രോഗം ഏറ്റവും കൂടുതല്‍ വ്യാപിച്ചിട്ടുള്ളത്.
ആശുപത്രികള്‍ ഇല്ലായ്മയുടെ കേന്ദ്രങ്ങള്‍
രോഗികളെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലുമില്ല. മരുന്നുകളോ ഓക്‌സിജന്‍ ടാങ്കുകളോ മാസ്‌കുകളോ ഇവിടെ ലഭ്യമല്ല. ഗ്ലൗസ് ധരിക്കാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിയില്‍ ഏര്‍പ്പെടുന്നത്. താല്‍ക്കാലിക ആശുപത്രികള്‍ ഏറെയുണ്ട്. എന്നാല്‍ എവിടെയും ഡോക്ടര്‍മാര്‍ക്കുള്ള കിറ്റുകള്‍ ഇല്ല.
ദിവസം 300 പേര്‍
ഗോലിസ്താനിലെ ആശുപത്രികളില്‍ ദിവസം 300 പേരാണ് ചികില്‍സ തേടിയെത്തുന്നത്. ഇതില്‍ 70 ശതമാനം പേര്‍ക്കും രോഗബാധയുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം ചികില്‍സ നല്‍കാനുള്ള സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഇല്ല. അതുകൊണ്ടു തന്നെ വളരെ ഗുരുതരമായി രോഗമുള്ളവരെ മാത്രമാണ് ആശുപത്രികളില്‍ സ്വീകരിക്കുന്നത്.
നഴ്‌സിന്റെ മരണം വിവാദമായി
ഒട്ടേറെ ഡോക്ടര്‍മാരും നഴ്‌സുമാരും മരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ലാഹിജാനിലെ ആശുപത്രിയില്‍ 25കാരിയായ നഴ്‌സ് നര്‍ഗീസ് മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ കൊറോണ രോഗം മൂലമല്ല നഴ്‌സ് മരിച്ചത് എന്നാണ് ഇറാന്‍ ഭരണകൂടം നല്‍കിയ വിശദീകരണം. പക്ഷേ, നഴ്‌സുമാരുടെ സംഘടന ഇക്കാര്യം നിഷേധിച്ചു.
ഇറാനില്‍ രോഗമെത്തിയത് ഇങ്ങനെ
ചൈനയില്‍ നിന്നാണ് ഇറാനിലേക്ക് രോഗം പടര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി 19ന് ഖും നഗരത്തിലെ വ്യവസായി മരിച്ചു. രോഗം എന്താണെന്ന് ആദ്യം കണ്ടെത്തിയിരുന്നില്ല. പിന്നീട് വിശദമായ പരിശോധനയിലാണ് കൊറോണ വൈറസ് രോഗമാണെന്ന് തെളിഞ്ഞത്. ഇയാള്‍ക്ക് ചൈനയുമായി ബിസിനസ് ബന്ധമുണ്ടായിരുന്നു.
മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചത് ഇങ്ങനെ...
ഇറാനില്‍ ഏറ്റവും ആദ്യം രോഗം കണ്ടത് ഖും നഗരത്തിലാണ്. ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധ നഗരമാണ് ഖും. ഇവിടെ ഒട്ടേറെ ഷിയാ പണ്ഡിതന്‍മാരുടെ മഖാമുകളുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഷിയാ വിശ്വാസികള്‍ ഇവിടെ തീര്‍ഥാടനത്തിന് വരുന്നത് പതിവാണ്. ഇതോടെ രോഗം അതിവേഗം വ്യാപിച്ചു.
Recommended Video
മഖാമുകള്‍ നിയന്ത്രിച്ച് സര്‍ക്കാര്‍
ഓരോ വര്‍ഷവും 4 കോടിയലധികം ആളുകള്‍ ഖും നഗരത്തില്‍ തീര്‍ഥാടനത്തിന് എത്താറുണ്ടെന്നാണ് കണക്കാക്കുന്നത്. തീര്‍ഥാടന കേന്ദ്രങ്ങളിലെത്തുന്നവര്‍ പുണ്യം കരുതി മഖാമുകളിലെ മതിലുകളില്‍ ചുംബിക്കുന്നതും പതിവാണ്. ഇതെല്ലാം രോഗം പടരാന്‍ കാരണമായി. രോഗം വ്യാപിച്ചതോടെ എല്ലാ മഖാമുകളും സര്‍ക്കാര്‍ അടച്ചിടുകയോ സന്ദര്‍ശകരെ നിയന്ത്രിക്കുകയോ ചെയ്തു.
കൊറോണ ബാധിച്ച് ആരും മരിച്ചില്ല; എല്ലാം മോദി സര്‍ക്കാരിന്റെ തന്ത്രം, ലക്ഷ്യം മറ്റൊന്ന്- എസ്പി നേതാവ്