ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ അല്‍ഖാഇദയുടെ പുതിയ മേധാവി?!
പാരിസ്: പാകിസ്താനിലെ ഒളിത്താവളത്തില്‍ വച്ച് അമേരിക്കന്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഉമാസ ബിന്‍ ലാദിന്റെ മകന് ഹംസ ബിന്‍ ലാദിന് അല്‍ഖാഇദയുടെ പുതിയ മേധാവിയാവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്! കോമ്പാറ്റിംഗ് ടെററിസം സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനയുള്ളത്. 28കാരനായ ഹംസയെ സംഘടനയുടെ തലവനാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി എഫ്.ബി.ഐയുടെ മുന്‍ ഏജന്റും അല്‍ ഖാഇദ സ്പെഷ്യലിസ്റ്റുമായ അലി സൗഫാനെ ഉദ്ധരിച്ചാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജിഹാദിന്റെ കിരീടാവകാശി!
സപ്തംബര്‍ 11 ആക്രമണത്തിന്റെ 16ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അല്‍ഖാഇ പ്രസിദ്ധീകരിച്ച ഫോട്ടോ മൊണ്ടാഷില് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരുടവറുകളിലും തീപ്പടരുന്ന ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉസാമ ബിന്‍ ലാദിന്റെ മുഖവും സമീപത്ത് 'ജിഹാദിന്റെ കിരീടാവകാശി' എന്ന രീതിയില്‍ മകന് ഹംസയുടെ ഫോട്ടോയുമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അല്‍ഖാഇ നേരത്തേ പ്രസിദ്ധീകരിച്ച പരിശീലന വീഡിയോകളില്‍ ചെറിയ കുട്ടിയായിരിക്കെ ഹംസ തോക്കുമേന്തി നില്ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ജിഹാദി ആശയങ്ങള്‍ പരിശീലിച്ച ഹംസയെ ഉസാമയുടെ പിന്‍ഗാമിയാവാന്‍ ചെറുപ്പം മുതലേ പരുവപ്പെടുത്തി എടുത്തതായാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ ആഗോള നേതാവ്?
ഇറാഖിലും സിറിയയിലും ഐ.എസ് പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ അല്‍ഖാഇദയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വിവിധ ജിഹാദി വിഭാഗങ്ങളെ കൂട്ടിയിണക്കാനും യുവാവായ ഹംസ ബിന്ലാദിന് കഴിയുമെന്നാണ് അല്‍ഖാഇദ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജിഹാദി സംഘടനകളെ ഒരു നേതൃത്വത്തിനു കീഴില്‍ ഏകോപിപ്പിക്കാനുള്ള ശ്രമമാണ് ഹംസയുടെ നേതൃത്വത്തില്‍ നടക്കുക. ഇറാഖില്‍ ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച് അബൂബക്കര്‍ ബഗ്്ദാദി രംഗത്തുവന്ന ശേഷം അല്‍ഖാഇദയ്ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ടായിരുന്നില്ല. നഷ്ടപ്പെട്ട പ്രസക്തി വീണ്ടെടുക്കാന്‍ പുതിയ നേതാവിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിലെ നേതൃത്വം.
9/11ന്റെ തലേന്ന് ബിന്‍ലാദിനുമായി പിരിഞ്ഞു
സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദിന്റെ 20 മക്കളില്‍ പതിനഞ്ചാമനാണ് ഹംസ ബിന്‍ ലാദിന്. ഉസാമയുടെ മൂന്നാമത്തെ ഭാര്യയില്‍ ജനിച്ച ഹംസ ചെറുപ്പം മുതലേ അഫ്ഗാനിസ്താനില്‍ പിതാവിനോടൊപ്പമുണ്ടായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ തൊട്ടുമുമ്പാണ് ഉസാമയും മകന് ഹംസയും തമ്മില്‍ പിരിയുന്നത്. തനിക്കെതിരേയുണ്ടാവുന്ന ആക്രമണത്തില്‍ മകന് പെടാതിരിക്കാനുള്ള മുന്‍കൂട്ടിയുള്ള നീക്കമായിരുന്നു ഇത്. ചെറുപ്പത്തിലേ ആയുധങ്ങളുപയോഗിക്കാനും ജിഹാദി ആശയങ്ങളിലും പരിശീലനം കിട്ടിയ ഹംസയെ ഭാവിയിലേക്കായി കരുതിവയ്ക്കുകയായിരുന്നു. പിന്നീടൊരിക്കലും അവര്‍ പരസ്പരം കണ്ടിരുന്നില്ലത്രെ.
അഫ്ഗാനില്‍ നിന്ന് ജലാദാബാദ് വഴി ഇറാനിലെത്തിയ ഹംസ കുറച്ചുകാലം ഇവിടെ വീട്ടുതടങ്കലിലായിരുന്നുവെന്നും പിന്നീട് എവിടെയാണെന്നതിനെ കുറിച്ച് വിവരങ്ങളില്ലെന്നുമാണ് കോമ്പാറ്റിംഗ് ടെററിസം സെന്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബന്ധപ്പെട്ടത് കത്തുകളിലൂടെ!
ഹംസ ബിന്‍ ലാദിന് പിതാവുമായി പിരിഞ്ഞതിനു ശേഷം പിന്നീട് ബന്ധപ്പെട്ടത് കത്തുകളിലൂടെയായിരുന്നു. അതും അതിവിദഗ്ധമായി ദൂതന്മാര് വഴിയായിരുന്നു എത്തിച്ചിരുന്നത്. മൊബൈല്‍ ഫോണും മറ്റ് ആധുനിക സംവിധാനങ്ങളും ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നതായിരുന്നു ഇതിനു കാരണം.
ഹംസ ഉസാമയ്ക്കയച്ച കത്തുകളില്‍ ചിലത് പാക്കിസ്താനിലെ ഒളിത്താവളമായിരുന്ന അബട്ടാബാദിലെ വീട്ടിനകത്ത് നിന്ന് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അവയിലൊന്നില്‍ താന്‍ ഉരുക്കില്‍ കുരുത്തതാണെന്നും വിജയംവരെ അല്ലെങ്കില്‍ രക്തസാക്ഷ്യം വരെ പോരാടാന്‍ തയ്യാറാണെന്നും പറയുന്നുണ്ട്. 2009ല്‍ എഴുതിയ ഒരു കത്തില്‍ മറ്റുള്ളവര്‍ യുദ്ധം ചെയ്യുമ്പോള്‍ അവരുടെ കൂടെ ചേരാന്‍ പറ്റാത്തതിലുള്ള സങ്കടം ഹംസ പങ്കുവയ്ക്കുന്നു.
അച്ഛന്റെ മകന്!
ബിന്‍ ലാദിനും മൂത്ത മകന് ഖാലിദും പാകിസ്താനില്‍ വച്ച് കൊല്ലപ്പെട്ടതിനു ശേഷം 2015 ആഗസ്തില്‍ റെക്കോര്‍ഡ് ചെയ്ത ഒരു ഓഡിയോ സന്ദേശത്തിലെ ആഹ്വാനം, കാബൂള്‍ മുതല്‍ ബഗ്ദാദ് വരെ, ഗസ മുതല്‍ വാഷിംഗ്ടണ്‍ വരെ, ലണ്ടന്‍ മുതല്‍ പാരിസും തെല്‍ അവീവും വരെ ആക്രമണം നടത്തണം എന്നായിരുന്നുവത്രെ. ഒരു വര്‍ഷത്തിന് ശേഷം 'നമ്മളെല്ലാം ഉസാമ' എന്ന പേരിലിറക്കിയ ശബ്ദ സന്ദേശത്തില്‍ ഉസാമയെ കൊന്നതിന് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു. അമേരിക്കന്‍ സൈനികരോടായി ഹംസ പറയുന്നതിങ്ങിനെ: 'അബട്ടാബാദിലെ കുറ്റകൃത്യത്തിന് മറുപടി പറയേണ്ടിവരില്ല എന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു'. ഉസാമാ ബിന്‍ ലാദിന് 1990കളില്‍ അല്‍ഖാഇദ പ്രചാരണത്തിനായി നിര്‍മിച്ച വിഡിയോ സന്ദേശങ്ങളില്‍ ഉപയോഗിച്ച അതേ ശൈലിയും പ്രയോഗങ്ങളുമാണ് ഹംസയുടേതായി കണ്ടെത്തിയ ഓഡിയോ സന്ദേശങ്ങളിലുമുള്ളതെന്ന് അലി സൗഫാന്‍ പറയുന്നു.