ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ യുഎസ്സിന്റെ കരങ്ങള്‍?
ബഗ്ദാദ്: തെക്കന്‍ ഇറാഖില്‍ നിന്ന് തുടങ്ങി തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് വ്യാപിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ അമേരിക്കയുടെ കരങ്ങളെന്ന് വിലയിരുത്തല്‍. വൈദ്യുതിയുള്‍പ്പെടെ ജീവിതസൗകര്യങ്ങളിലെ അപര്യാപ്തതയും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി ആരംഭിച്ച ജനകീയ പ്രക്ഷോഭം രണ്ടാഴ്ച പിന്നിട്ടിരിക്കെയാണ് അമേരിക്കയ്‌ക്കെതിരായ ആരോപണങ്ങള്‍ ശക്തിപ്രാപിക്കുന്നത്.
രണ്ടാഴ്ച മുമ്പ് തെക്കന്‍ ഇറാഖിലെ ബസറയില്‍ നിന്നായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. ഇറാഖ് ഭരണകൂടം 1.5 ബില്യന്‍ ഡോളര്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ഇറാന്‍ നല്‍കിക്കൊണ്ടിരുന്ന വൈദ്യുതി വിതരണം നിര്‍ത്തലാക്കിയതോടെയായിരുന്നു ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വൈദ്യുതി ഇനത്തില്‍ ഇറാന് നല്‍കാനുള്ള തുക ഇറാഖ് നല്‍കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നത് തടയുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്ന് ഇറാഖ് രാഷ്ട്രീയ നേതാവ് റഹീം അല്‍ ദറജി കുറ്റപ്പെടുത്തി. ഇറാനെതിരായ ഉപരോധത്തില്‍ അമേരിക്കയുടെ കൂടെ നില്‍ക്കാന്‍ ഇറാഖ് ഭരണകൂടത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്കയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന് നല്‍കാനുള്ള പണം നല്‍കാതിരിക്കാന്‍ ഇറാഖിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതും ട്രംപ് ഭരണകൂടമാണെന്നാണ് തന്റെ ബലമായ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, 2003ലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇറാന്‍ ഇക്കാര്യത്തില്‍ അമേരിക്കയുമായി എത്രമാത്രം സഹകരിക്കുമെന്ന കാര്യത്തിലും സംശയമുണ്ട്. ഇറാന് നല്‍കാനുള്ള പണം തടഞ്ഞുവയ്ക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇടവരുന്നത് അപകടകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ മാത്രം കരുത്തില്ലാത്ത കേന്ദ്ര ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും വിലയിരുത്തപ്പെടുന്നു. സദ്ദാം ഭരണകൂടത്തിലും യു.എസ് അധിനിവേശത്തിലും ഇപ്പോള്‍ പുതിയ ജനാധിപത്യ സര്‍ക്കാരിന്റെ കാലത്തും തെക്കന്‍ ഇറാഖ് പൂര്‍ണമായും അവഗണിക്കപ്പെട്ടതായാണ് പ്രക്ഷോഭകരുടെ വിലയിരുത്തല്‍.