ബാഗ്ദാദിക്ക് പിന്‍ഗാമി; കൊടുക്രൂരനായ നേതാവ്, യുഎസിന് ഉടന്‍ മറുപടിയെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍: അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം ഒടുവില്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഐഎസ്. എന്നാല്‍ ബാഗ്ദാദിയുടെ മരണത്തോടെ സമാധാനം കൈവെന്നന്ന് യുഎസ് വിശ്വസിക്കേണ്ടെന്ന മുന്നറിയിപ്പാണ് ഐഎസ് നല്‍കുന്നത്. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കാന്‍ പകരക്കാരനെ തിരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അബു ഇബ്രാഹിം അല്‍ ഹഷീമി അല്‍ ഖുറേഷിയാണ് പുതിയ തലവനെന്ന് ഐഎസ് മാധ്യമ വിഭാഗം അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന് വക്താവ് ടെലിഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നു.
അതേസമയം തങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയതില്‍ അധികം സന്തോഷിക്കേണ്ടെന്ന മുന്നറിയിപ്പാണ് ഐഎസ് പുറത്തുവിട്ട ശബ്ദ രേഖയില്‍ പറയുന്നത്. ബാഗ്ദാദിദിയുടെ മരണത്തിനുള്ള പ്രതികാരം ഉടന്‍ ഉണ്ടാകുമെന്നും ഓഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിശദാംശങ്ങളിലേക്ക്
പുതിയ നേതാവ്
സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിൽ ഒക്ടോബര്‍ 26 ന് നടന്ന യുഎസ് സ്പെഷ്യൽ ഫോഴ്സ് റെയ്ഡിലാണ് 2014 മുതൽ ഐഎസിനെ നയിച്ച ലോകം കണ്ട ഏറ്റവും ക്രൂരനായ ഭീകരന് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ യുഎസ് വകവരുത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ബാഗ്ദാദിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട അബു ഹസന് അല്‍ മുഹാജിറിനേയും ഇല്ലാതാക്കിയതായി യുഎസ് അവകാശപ്പെട്ടിരുന്നു.
ഓഡിയോ സന്ദേശം
ശൈഖ് അബുബക്കർ അൽ ബാഗ്ദാദിയുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ച ഉടൻ ഇസ്ലാമിക് സ്റ്റേറ്റ് ശൂറ കൗൺസിൽ യോഗം ചേർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തതെന്ന് ഐസിസ് പുറത്തുവിട്ട 7 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു. അതേസമയം ഹാഷിമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. നേരത്തേ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി പലപ്പോഴും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഹാഷിമി തത്സ്ഥാനത്തേക്ക് എത്തുമെന്ന സാധ്യതകളോ വിവരങ്ങളും ഉണ്ടായിരുന്നില്ല.
മുന്‍നിര നേതാവ്
ഐസിസില്‍ തിരുമാനങ്ങള്‍ എടുത്തിരുന്നവരില് മുൻനിരയിലുള്ള ആളാണെന്നും ശരീഅത്ത് സമിതിയുടെ തലവനാണെന്നും അല്ലാതെ ഞങ്ങൾക്ക് അയാളെ കുറിച്ച് കൂടുതൽ അറിയില്ലെന്ന് ഐഎസ് വിഷയത്തില്‍ വൈദഗ്ദ്യം ഉള്ള ഇറാഖിലെ ഹിഷാം അൽ ഹാഷെമി പറഞ്ഞതായി ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന് മറുപടി
യുഎസിന് ശക്തമായ മുന്നറിയിപ്പാണ് ഐസിസ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ നല്‍കുന്നത്. അന്ത്യ നിമിഷം ഒരു തുരങ്കത്തിലേക്ക് ബാഗ്ദാദി ഓടിക്കയറുകയായിരുന്നു. നിലവിളിച്ചും പൊട്ടിക്കരഞ്ഞുകൊണ്ടുമായിരുന്നു ബാഗ്ദാദി ഓടിയത്. ഒരു പട്ടിയെ പോലെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഐഎസിനെ ഭീഷണിപ്പെടുത്തിയ ട്രംപിനുള്ള മറുപടിയും ഓഡിയോ സന്ദേശത്തില്‍ നല്‍കുന്നുണ്ട്.
ഭ്രാന്തനായ വയസന്
ഭ്രാന്തനായ വയസന് എന്നാണ് ഓഡിയോയില്‍ ട്രംപിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്ക അധികം ആഹ്ളാദിക്കേണ്ട. ഇത്രയും നാള് നിങ്ങള്‍ അനുഭവിച്ചതിനേക്കാള്‍ ഇരട്ടി ഭീകരമായിരിക്കും പുതിയ ആള് നിങ്ങള്‍ക്ക് നല്‍കുക. ബാഗ്ദാദിയുടെ നാളുകളായിരുന്നു മികച്ചതെന്ന് വരെ നിങ്ങള്‍ക്ക് അപ്പോള്‍ തോന്നും, ഓഡിയോയില്‍ പറയുന്നു.
മോചിപ്പിക്കണം
സിറിയൻ, ഇറാഖ് ജയിലുകളിൽ തടവിലാക്കപ്പെട്ട ആയിരക്കണക്കിന് ഐസിസ് പോരാളികളെ മോചിപ്പിക്കണമെന്നും ഓഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സിറിയയിൽ സിറിയൻ കുർദിഷ് സൈന്യം ഏകദേശം 12,000 ഐസിസ് ഭീകരരെ തടവിലാക്കിയിട്ടുണ്ടെന്നാണ് കണക്ക്. തടവുകാരിൽ ഭൂരിഭാഗവും ഇറാഖി, സിറിയൻ വംശജരാണ്. ഇവരില്‍ 50 ലധികം വിവിധ രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദേശികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.