ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു, ആദ്യ അറബ് രാഷ്ട്രം, ചരിത്രപരമായ നീക്കം!!
അബുദാബി: ചരിത്രം കുറിച്ച് യുഎഇയും ഇസ്രയേലും നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം സാധാരണ ഗതിയിലേക്ക് എത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, അബുദാബി ഭരണാധികാരി മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന്, ട്രംപ് എന്നിവര്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവനയും പുറത്തിറക്കി. പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ ശക്തമാക്കാന്‍ ഈ ധാരണ സഹായിക്കുമെന്ന് ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വെസ്റ്റ്ഹാമിലെ പല പ്രദേശങ്ങളും സ്വന്തം അധീനതയിലാക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നിര്‍ത്തിവെക്കും. ഇത് കരാര്‍ പ്രകാരമുള്ള ധാരണയാണ്. നേരത്തെ വെസ്റ്റ്ഹാം അടക്കമുള്ള പ്രദേശങ്ങള്‍ ഇസ്രയേലിന്റേതാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. മൂന്ന് രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തിയ ദൈര്‍ഘ്യമേറിയ ചര്‍ച്ചയെതുടര്‍ന്നാണ് സമാധാന ഉടമ്പടി സാധ്യമായതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം അറബ് മേഖലയില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്ന ആദ്യ രാഷ്ട്രമാണ് യുഎഇ.
അതേസമയം പശ്ചിമേഷ്യയില്‍ ഇറാന്റെ സാന്നിധ്യം വര്‍ധിച്ച് വരുന്നത് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു. ഇറാന് അറബ് രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാവുന്ന സാഹചര്യത്തിലാണ് സംഭാഷണങ്ങള്‍ നടന്നതെന്നും സൂചനയുണ്ട്. ഇന്ന് ട്രംപും നെതന്യാഹുവും ഷെയ്ക് മുഹമ്മദ് ബിന്‍ സയ്യദും തമ്മില്‍ ഫോണിലൂടെ ദീര്‍ഘ നേരം ചര്‍ച്ച നടത്തിയിരുന്നു. യുഎഇയുമായുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലായത് ഇസ്രയേലിനെ ശക്തവും സുരക്ഷിതവുമാക്കുമെന്നും, അത് അയല്‍ രാജ്യങ്ങള്‍ക്കും മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് ഇസ്രയേലിലെ യുഎസ് അംബാസിഡര്‍ ഡേവിഡ് ഫ്രൈഡ്മാന് പറഞ്ഞു.
ചരിത്രത്തിലെ തന്നെ മൂന്നാമത്തെ ഇസ്രയേല്‍-അറബ് സമാധാന ഉടമ്പടിയാണിത്. 1948ലാണ് ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയത്. പിന്നീട് ഈജിപ്ത് 1979ലും ജോര്‍ദാന്‍ 1994ലും സമാധാന കരാറുണ്ടാക്കിയിരുന്നു. അടുത്ത ആഴ്ച്ചകളിലായി ഇസ്രയും യുഎഇ പ്രതിനിധികളും തമ്മില്‍ ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടും. ടൂറിസം, വിമാന സര്‍വീസുകള്‍, സുരക്ഷ ടെലി കമ്മ്യൂണിക്കേഷന്‍, സാങ്കേതികത, ആരോഗ്യ മേഖല, ഊര്‍ജ മേഖല, എന്നീ മേഖലകളിലായിരിക്കും കരാര്‍ ഉണ്ടാക്കുക. അതേസമയം ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് അല്‍ അഖ്സ് പള്ളിയിലേക്ക് കൂടുതല്‍ എത്തിപ്പെടാനും ഈ കരാര്‍ സൗകര്യമുണ്ടാക്കും.