ട്രംപ് നിശ്ചയിച്ചു, ഇസ്രായേൽ തൊടുത്തു... സിറിയയിലേക്ക് 2 മിസൈലുകൾ; കൊല്ലപ്പെട്ടത് ഇറാന്റെ സൈനികർ?
Recommended Video
ബൈറൂത്ത്: പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കിക്കൊണ്ട് സിറിയക്ക് നേര്‍ക്ക് ഇസ്രായേലിന്റെ ആക്രമണം. ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്താത്ത ഇസ്രായേല്‍ ഇപ്പോള്‍ നടത്തിയ ആക്രമണത്തിന് പിന്നിലുള്ള കാര്യങ്ങള്‍ സുവ്യക്തമാണ്.
ഇറാനുമായുള്ള ആണവ കരാര്‍ ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി റദ്ദ് ചെയ്തതിന് തൊട്ടുപിറകെ ആയിരുന്നു ഇസ്രായേല്‍ സിറിയയിലേക്ക് മിസൈലുകള്‍ തൊടുത്തത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഐസിസിനെ തുരത്താന്‍ ബാഷര്‍ അല്‍ അസദിന് ഏറ്റവും അധികം പിന്തുണ നല്‍കുന്നത് ഇറാന്‍ ആണ്.
ഇസ്രായേല്‍ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ട്രംപിന്റെ വാശി
ഇറാനുമായി അമേരിക്ക ഉണ്ടാക്കിയ ആണവ കരാറിന് അധികം പഴക്കമൊന്നും ഇല്ല. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ആ കരാര്‍. ഡൊണാള്‍ ട്രംപ് അധികാരത്തില്‍ എത്തിയതിന് പിറകേ ഈ കരാര്‍ റദ്ദാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും എന്ന ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു.
ഇറാനെതിരെ, സിറിയയില്‍
ഇറാനുമായുള്ള ആണവ കരാര്‍ ടൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി റദ്ദ് ചെയ്തതിന് തൊട്ടുപിറകെ ആയിരുന്നു സിറിയയിലേക്ക് ഇസ്രായേല്‍ മിസൈലുകള്‍ വര്‍ഷിച്ചത്. ഇറാനുമായുള്ള പ്രശ്‌നത്തില്‍ എന്തുകൊണ്ട് സിറിയ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം സിറിയയ്ക്ക് എക്കാലത്തും സൈനികമായും അല്ലാതേയും ഏറ്റവും അധികം പിന്തുണ നല്‍കുന്നത് ഇറാന്‍ ആണ്. സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടം അമേരിക്കയുടേയും ഇസ്രായേലിന്റേയും മാത്രമല്ല, സൗദി ഉള്‍പ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളുടേയും കണ്ണിലെ കരടാണ്.
രണ്ട് മിസൈലുകള്‍
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന് തെക്ക് മാറി കിസ്വേ ലക്ഷ്യമാക്കി രണ്ട് മിസൈലുകള്‍ ആണ് ഇസ്രായേല്‍ തൊടുത്തുവിട്ടത് എന്ന് സിറിയയുടെ ഔദ്യോഗിക മാധ്യമം പുറത്ത് വിടുന്ന വാര്‍ത്ത. ലണ്ടന്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയുടെ സൈനിക താവളങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലം ആണിത്.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ്
ക്വിസ്വേയിലെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ആയുധ ശേഖരത്തേയും റോക്കറ്റ് ലോഞ്ചറുകളേയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നത്. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും ഇവര്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല.
സിറിയ പറയുന്നത്
എന്നാല്‍ 9 പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തകളെ സിറിയന്‍ അധികൃതര്‍ നിഷേധിക്കുകയാണ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭര്‍ത്താവും ഭാര്യയും മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് വിശദീകരണം. മിസൈല്‍ ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞതായും സിറിയ അവകാശപ്പെടുന്നുണ്ട്. ഗോലാന്‍ മലനിരകളില്‍ നിന്നായിരിക്കാം മിസൈലുകള്‍ വിക്ഷേപിച്ചത് എന്നാണ് കരുതുന്നത്. ഈ സമയം ആകാശത്ത് ഫൈറ്റര്‍ ജെറ്റുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇറാനെതിരെ, പലതവണ
ഇറാന്‍ ഇസ്രായേലിന്റെ പ്രഖ്യാപിത ശത്രുക്കളാണ്. സിറിയയിലെ ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേര്‍ക്കും മുമ്പും പലതവണ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം നടന്ന ആക്രമണത്തില്‍ ഏഴ് ഇറാന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനോ ഇസ്രായേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കടുത്ത യുദ്ധത്തിലേക്ക്?
പശ്ചിമേഷ്യയിലെ സ്ഥിതി ഗതികള്‍ വലിയ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് ലോക രാഷ്ട്രങ്ങള്‍ക്കുള്ളത്. ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. ഈ സാഹചര്യത്തില്‍ ഇറാന്‍ ഏത് രീതിയില്‍ പ്രതികരിക്കും എന്നാണ് വ്യക്തമല്ലാത്തത്. സിറിയ തന്നെ ആകുമോ ഈ വിഷയത്തിലും യുദ്ധഭൂമി എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഇസ്രായേലിനെ പ്രതിരോധിക്കാന്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ശേഷിയുള്ള രാജ്യമാണ് ഇസ്രായേല്‍. ഉപരോധങ്ങളുടെ തുടര്‍ച്ചയില്‍ പതറി നില്‍ക്കുന്ന ഇറാന് ഇസ്രായേലിനെ പ്രതിരോധിക്കാനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വേണമെങ്കില്‍ ഇസ്രായേലിനെ വരെ ആക്രമിക്കാന്‍ തക്ക മിസൈല്‍ സന്നാഹങ്ങള്‍ ഇറാന്റെ കൈവശും ഉണ്ട്. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ തടയുന്നതിനുള്ള മിസൈല്‍ പ്രതിരോധ സംവിധാനം അടുത്തിടെ ഇറാന്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യയുടെ നിലപാട്
ഈ വിഷയത്തില്‍ റഷ്യയുടെ നിലപാട് ഏറെ നിര്‍ണായകമാകും. സിറിയയില്‍ ഇറാനൊപ്പം നിന്നാണ് റഷ്യ ഐസിസിനെതിരെ പോരാടുന്നത്. ഇറാനുമായി റഷ്യയ്ക്ക് പല വിധത്തിലുള്ള സഹകരണങ്ങളും ഉണ്ട്. ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍ റഷ്യ ഇറാനൊപ്പം തന്നെ ആകും എന്നാണ് വിലയിരുത്തല്‍. വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്‌ലാദിമിര്‍ പുട്ടിന്‍ ഇറാനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ആളാണ്.
യുദ്ധം?
ഇറാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്നാണ് അമേരിക്കയുടേയും ഇസ്രായേലിന്റേയും അഭിപ്രായം. സൗദി അടക്കമുള്ള അറബ് രാജ്യങ്ങളും ഇറാന് എതിരാണ്. കാര്യങ്ങള്‍ ഈ രീതിയില്‍ ആണ് പോകുന്നത് എങ്കില്‍ ഒരു യുദ്ധ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഇസ്രായേല്‍ ഇറാനെതിരേ യുദ്ധത്തിനൊരുങ്ങുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍
സൗദിയില്‍ വിപ്ലവ മാറ്റം; ഇനി കാത്തിരിക്കണ്ട... ജൂണ്‍ 24 ന് സ്ത്രീകള്‍ റോഡുകളില്‍ വിപ്ലവം തീര്‍ക്കും
കിടപ്പറ വയലൻസ്! കൊടും പീഡനങ്ങൾ... റോൾപ്ലേ എന്ന് പറഞ്ഞ് ഒഴിയാനാവില്ല; #metoo കാമ്പയിൻ പോരാളി അടിപതറി