ഗാസയ്ക്കു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ: സംഘര്‍ഷവും പ്രതിഷേധവും തുടരുന്ന ഗസ-ഇസ്രായേല്‍ അതിര്‍ത്തിക്കു സമീപം ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ- ഇസ്രായേല്‍ അതിര്‍ത്തിയില്‍ സ്ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്ലാമിക് ജിഹാദ് സംഘടനയുടെ നിയന്ത്രണത്തിലുള്ള നിരീക്ഷണ പോസ്റ്റിനു നേരെയാണ് ആക്രമണം നടന്നത്.
രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 25കാരനായ ഹുസൈന്‍ അല്‍ അമൂര്‍, 28കാരനായ അബ്ദുല്‍ ഹലീം അല്‍ നഖ എന്നിവര്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് അംഗങ്ങളാണ്. മൂന്നാമത്തെയാളായ നസീം മര്‍വാന്‍ അല്‍ അമൂര്‍ എന്ന 25കാരന്‍ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടതെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം ഹമാസിന്റെ സൈനിക താവളങ്ങള്‍ക്കു നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ രണ്ടു തവണ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണങ്ങളില്‍ ഇതില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് ജന്‍മനാടുകളിലേക്ക് തിരിച്ചെത്താന്‍ അവകാശം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധ സമരങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലും മറ്റുമായി ഇതിനകം 118 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. അതിനിടെ, ഒരു മാസത്തിലേറെയായി തുടരുന്ന പ്രതിഷേധ പരിപാടികളുടെ പര്യവസാനമെന്ന നിലക്ക് ജൂണ്‍ അഞ്ചിന് ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് പടുകൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനാണ് ഹമാസിന്റെ തീരുമാനം.