ലെബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 80 ഓളം പേർക്ക് പരിക്ക്
സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും ലെബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഞായറാഴ്ച നടന്ന വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. 80 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു ലെബനീസ് സൈനികനും ഉൾപ്പെടുന്നതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിർത്തി ഗ്രാമങ്ങളിലുള്ളവർക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്.
അതേസമയം ഇസ്രായേൽ നടപടിക്കെതിരെ ഹിസ്ബുള്ളയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയർന്നു. വെടിനിർത്തൽ കരാർ പ്രകാരം 60 ദിവസത്തിനുള്ളിൽ തെക്കൻ ലെബനനിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങുമെന്ന് അറിയിച്ചിട്ടും ഇതുവരെ ഇസ്രായേൽ കരാർ പാലിക്കാൻ തയ്യാറായിട്ടില്ലെന്ന് ഹിസ്ബുള്ള ചൂണ്ടിക്കാട്ടി.

അതേസമയം തെക്കൻ ലെബനനിലെ എല്ലാ പ്രദേശങ്ങളിലും ഹിസ്ബുള്ള തങ്ങളുടെ സാന്നിധ്യം പുനഃസ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ ലെബനൻ സൈന്യത്തെ വിന്യസിക്കാത്ത സാഹചര്യത്തിൽ തങ്ങൾ കൂടുതൽ കാലം മേഖലയിൽ തുടരുമെന്നാണ് ഇസ്രായേൽ വാദം. ഞായറാഴ്ചത്തെ പ്രതിഷേധത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്നും ഇസ്രായേൽ ആരോപിച്ചു.
ഭീഷണിയെ തുടർന്നാണ് വെടിയുതിർക്കേണ്ടി വന്നതെന്നും ഒരു മുന്നറിയിപ്പ് എന്ന നിലയിലായിരുന്നു നടപടിയെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ലെബനനിലെ ജനങ്ങളുടെ അന്തസും അവകാശങ്ങളും ഉറപ്പാക്കാൻ തന്നാൽ ആകുംവിധമുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഓൺ പറഞ്ഞു. ജനങ്ങൾ ലബനീസ് സൈന്യത്തിൽ വിശ്വാസം പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതിനിടെ ജനങ്ങൾ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നിർദേശങ്ങൾ പാലിക്കണമെന്ന് ലെബനീസ് സൈന്യം പൗരൻമാരോട് ആവശ്യപ്പെട്ടു.'അതിർത്തി പ്രദേശത്തെ ചില പട്ടണങ്ങളിൽ പൗരൻമാർക്ക് സുരക്ഷയൊരുക്കി സൈന്യം പോകുന്നുണ്ട്. എല്ലാവരും സൈന്യത്തിന്റെ നിർദേശങ്ങൾ പാലിക്കണം', സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ലെബനനും ഇസ്രായേലും വെടിനിർത്തൽ കരാർ പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്ന് യുഎന്നും യുനിസെഫും ആവശ്യപ്പെട്ടു. ലെബനനിലെ യുഎൻ സ്പെഷ്യൽ കോർഡിനേറ്റർ ജീനൈൻ ഹെന്നിസ്-പ്ലാഷേർട്ടും യുഎൻ സമാധാന സേനയുടെ ദൗത്യ തലവൻ ലഫ്റ്റനൻ്റ് ജനറൽ അരോൾഡോ ലസാരോയും ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. നവംബറിലെ കരാറിൽ പറഞ്ഞിരിക്കുന്ന സമയക്രമം പാലിച്ചിട്ടില്ലെന്നത് വസ്തുതയാണ്. ഞായറാഴ്ച രാവിലത്തെ സാഹചര്യം പൗരൻമാർക്ക് സ്വന്തം ഗ്രാമത്തിലേക്ക് സുരക്ഷിതമായി മടങ്ങാൻ പോലും കഴിയുന്നില്ലെന്നതിന്റെ തെളിവാണ്. കരാർ ലംഘിക്കുന്നത് മേഖലയിലെ സുരക്ഷയെ ബാധിക്കും', പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications