ഗസയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഇസ്രായേല്‍; ഗ്യാസും ഇന്ധനവും തടഞ്ഞു
ഗസ സിറ്റി: ഫലസ്തീനിലെ ഹമാസ് നിയന്ത്രണത്തിലുള്ള ഗസയ്ക്കു മേല്‍ കൂടുതല്‍ കടുത്ത ഉപരോധവുമായി ഇസ്‌റായേല്‍. ഗസയിലേക്കുള്ള ഗ്യാസ്, ഇന്ധനം എന്നിവയ്ക്കാണ് പുതുതായി ഇസ്രായേല്‍ അധികൃതര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗസ-ഇസ്രായേല്‍ അതിര്‍ത്തിയിലെ കറം ശാലോം ക്രോസിംഗ് അടിച്ച് ഒരാഴ്ച തികയും മുമ്പാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍.
ഗസയുടെ മത്സ്യബന്ധന മേഖലയും ഇസ്രായേല്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആറു നോട്ടിക്കല്‍ മൈല്‍ ദൂരമുണ്ടായിരുന്നത് മൂന്നിലേക്ക് ചുരുക്കിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് 12 നോട്ടക്കല്‍ മൈലില്‍ നിന്ന് ആറാക്കി ചുരുക്കിയത്. ജൂലൈ ഒന്‍പതിന് ഇസ്രായേല്‍ സൈന്യം അടച്ച ഈ അതിര്‍ത്തി വഴി മാനുഷിക പരിഗണന അര്‍ഹിക്കുന്ന സാധനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ എന്ന് അറിയിച്ചിരുന്നു.

ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇന്ധനം, കാലിത്തീറ്റ, കന്നുകാലികള്‍ എന്നിവയായിരുന്നു നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. എന്നാല്‍ ഇന്ധനം, ഗ്യാസ് എന്നിവ കടത്തിവിടില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. മരുന്നും ഭക്ഷണവും മാത്രമേ ഇനിമുതല്‍ കടത്തിവിടുകയുള്ളൂ എന്നും അതും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഹമാസിന്റെ തുടരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നിയന്ത്രണം ശക്തിപ്പെടുത്താന്‍ കാരണമെന്ന് ഇസ്റായേല്‍ പ്രതിരോധ മന്ത്രി അവിഗധര്‍ ലീബര്‍മാന്‍ പറഞ്ഞു. ഇസ്രായേല്‍ സേനാ മേധാവിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഞായറാഴ്ച വരെ ഇന്ധനവും പാചകവാതകവും തടയാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേലിന്റെ ഇത്തരം നടപടികള്‍ ഗസ നിവാസികള്‍ക്കെതിരായ കൂട്ട ശിക്ഷയായി വേണം കരുതാനെന്ന് യുഎന്‍ കുറ്റപ്പെടുത്തി.
ഇന്ധനവും പാചകവാതകവും തടയാനുള്ള ഇസ്രായേല്‍ തീരുമാനം മാനുഷ്യകത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഹമാസ് അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ കൃഷിയിടങ്ങളിലേക്ക് ഗസയില്‍ നിന്ന് പറത്തിവിടുന്ന തീപ്പട്ടങ്ങളും ബലൂണുകളും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നുവെന്നാരോപിച്ച് ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗസയിലെ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഹമാസ് നടത്തിയ റോക്കറ്റാക്രമണങ്ങളില്‍ നാല് ഇസ്രായേലികള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി.












Click it and Unblock the Notifications