ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനം
തെഹ്റാന്: ഇറാന് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ ഇസ്രായേലിന്റെ ശക്തമായ ആക്രമണം. ഇറാഖിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് രണ്ടുതവണ ബോംബുകള്‍ വര്‍ഷിച്ചത്. സിറിയയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്താറുണ്ടെങ്കിലും ഇറാഖില്‍ ആക്രമണം നടത്തുന്നത് അപൂര്‍വമാണ്. എഫ്-35 യുദ്ധവിമാനം ഉപയോഗിച്ചാണ് ഇസ്രായേല്‍ വ്യോമ സേന ആക്രമണം നടത്തിയതെന്ന് ലണ്ടനില്‍ നിന്ന് ഇറങ്ങുന്ന അറബി പത്രമായ അശ്ശാര്ഖ് അല്‍ അസ്വത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അണ്വായുധ മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനം പരീക്ഷിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇറാഖിലെ ഷിയാ കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിയാ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഇറാനുള്ള മുന്നറിയിപ്പായിട്ടാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
എഫ്-35 യുദ്ധവിമാനം ഉപയോഗിച്ച്
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. എന്നാല്‍ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് പാശ്ചാത്യ നയതന്ത്ര പ്രതിനിധികള്‍ സ്ഥിരീകരിച്ചത്. ബഗ്ദാദിനെ വടക്കുള്ള ഷിയാ സായുധ സംഘത്തിന്റെ കേന്ദ്രത്തിലായിരുന്നു ആക്രമണം. എഫ്-35 യുദ്ധവിമാനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖ് സൈന്യം ശരിവെച്ചു
ഇറാഖ് സൈന്യം ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. ഷിയാ സായുധ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാഖ് സൈന്യം അറിയിച്ചു. കൂടാതെ രണ്ടു ഇറാന് പൗരന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നും അവര്‍ പറയുന്നു.
ക്യാംപ് അഷറഫിലും ആക്രമണം
ഇറാന് അതിര്‍ത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ക്യാംപ് അഷറഫില്‍ ആക്രമണം നടത്തിയതും ഇസ്രായേലാണെന്നാണ് വിവരം. ഇറാനിലെ ഉപദേശകരെയും ബാലസ്റ്റിക് മിസൈലുകളുമാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതത്രെ. ഈ ആക്രമണത്തില്‍ ഇറാന് സൈനികരും ഹിസ്ബുല്ലയുടെ അംഗങ്ങളും കൊല്ലപ്പെട്ടുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നു.
1981ന് ശേഷം ആദ്യം
1981ന് ശേഷം ആദ്യമായിട്ടാണ് ഇറാഖില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത്. ഇസ്രായേലും അമേരിക്കയും കഴിഞ്ഞദിവസം അലാസ്കയിലെ പരീക്ഷണ കേന്ദ്രത്തില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പരീക്ഷിച്ചിരുന്നു. ഉന്നത സൈനിക നേതാക്കളുടെ ചര്‍ച്ചയും നടന്നിരുന്നു. ശേഷമാണ് ഇറാഖില്‍ രണ്ടിടത്ത് ആക്രമണം നടത്തിയത്.
ഇറാനികളെ കൊല്ലുന്ന ഏക രാജ്യം
ഇറാനില്‍ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കാന്‍ സാധിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചതെന്ന് ഇസ്രായേല്‍ മിസൈല്‍ ഡിഫന്‍സ് ഓര്ഗനൈസേഷന് ഡയറക്ടര്‍ മോശെ പട്ടേല്‍ പറയുന്നു. ഇറാന് പൗരന്മാരെ കൊലപ്പെടുത്തുന്ന ഏക രാജ്യം ഇസ്രായേലാണെന്ന് മുതിര്‍ന്ന ഇസ്രായേല്‍ മന്ത്രി സാച്ചി ഹാനെഗ്ബി പറഞ്ഞു. ക്യാംപ് അഷറഫിലെയും സിറിയയിലെയും ആക്രമണങ്ങള്‍ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെ പ്രകോപിപ്പിക്കുക
ഇറാനെതിരെ അമേരിക്കയും ബ്രിട്ടനും നീക്കം നടത്തവെയാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നത്. ഇറാഖിലാണ് ആക്രമണം നടത്തിയത് എങ്കിലും കൊല്ലപ്പെട്ടവര്‍ ഷിയാക്കളാണ്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇറാന് സഹായത്തോടെ ഒട്ടേറെ സായുധ സംഘങ്ങള്‍ ഇറാഖില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
ഉദ്യോഗസ്ഥരെ പിന്‍വലിച്ച് അമേരിക്ക
അടുത്തിടെ ഇറാഖില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ അമേരിക്ക പിന്‍വലിച്ചിരുന്നു. ഷിയാ സായുധ സംഘങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. ഇര്‍ബില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ കോണ്‍സുലേറ്റും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
ഇറാന് സൈന്യവുമായി ഏറ്റുമുട്ടല്‍
കഴിഞ്ഞാഴ്ച ഇറാഖ് അതിര്‍ത്തിയില്‍ ഒരുസംഘം ആയുധധാരികള്‍ ഇറാന് സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഇറാന് സൈന്യം ശക്തമായി തിരിച്ചടിച്ചു. അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഇറാന്റെ ചരക്കുകപ്പല്‍ കടലില്‍ മുങ്ങിയതും വാര്‍ത്തയായി.
കുര്‍ദിസ്താലെ ആക്രമണം
കുര്‍ദിസ്താന്‍ പ്രവിശ്യയിലെ സര്‍വാബാദില്‍ പട്രോളിങ് നടത്തിയിരുന്ന ഇറാന് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് സൈന്യത്തിന്റെ തിരിച്ചടിയില്‍ സംഘം ചിതറിയോടി. ഒട്ടേറെ പേരെ സൈന്യം കൊലപ്പെടുത്തി. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
സഹായം ചെയ്ത് പാശ്ചാത്യര്‍
സര്‍വാബാദില്‍ മുമ്പും ഇറാന് സൈന്യത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. കുര്‍ദിസ്താന്‍ മേഖലയില്‍ ഇറാനെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ സജീവമാണ്. ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത് പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ കൂടെ നില്ക്കുന്നു. ഇറാനില്‍ മാത്രമല്ല, ഇറാഖിലും ഈ സംഘങ്ങള്‍ക്ക് ശക്തമായ വേരോട്ടമുണ്ട്.
ചരക്കുകപ്പലില്‍ ഇന്ത്യക്കാരും
അതിനിടെയാണ് ഇറാന്റെ ചരക്കുകപ്പല്‍ കാസ്പിയന്‍ കടലില്‍ മുങ്ങിയത്. അസര്‍ബൈജാനിലെ ലങ്കാറന്‍ തുറമുഖത്തോട് ചേര്‍ന്ന മേഖലിയലാണ് കപ്പല്‍ മുങ്ങിയത്. കപ്പലില്‍ ഒമ്പതു ജീവനക്കാരാണുണ്ടായിരുന്നത്. ഏഴ് പേര് ഇറാന്‍കാരും രണ്ടു പേര് ഇന്ത്യക്കാരുമാണ്. ഇവരെ അസര്ബൈജാന് സൈന്യം ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
കോണ്‍ഗ്രസിന് പുതിയ അമരക്കാരന്; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും