ഇറാന്‍ തകർന്ന് തരിപ്പണമാകും? ഇസ്രായേല്‍ 'സീക്രട്ട് മിഷന്‍' പുറത്തെടുക്കുന്നു, നെതന്യാഹു ഒന്ന് മൂളിയാല്‍ മതി
ഒക്ടോബർ ഒന്നിന് ഇസ്രായേലിനെ നേരെ അതിശക്തമായ ആക്രമണമായിരുന്നു ഇറാന്‍ അഴിച്ചുവിട്ടത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇതിന് പിന്നാലെ വ്യക്തമാക്കിയെങ്കിലും ഇതുവരെയായി ഇസ്രായേല്‍ ഭാഗത്ത് നിന്നും അത്തരം കനത്ത നീക്കങ്ങള്‍ ഇറാന് നേരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇറാനെതിരെ വമ്പന്‍ യുദ്ധ നീക്കങ്ങള്‍ക്കാണ് ഇസ്രായേല്‍ ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഇറാന് തിരിച്ചടി നല്‍കുന്നതിനായി വന്‍ ആസൂത്രണങ്ങള്‍ ഇസ്രായേല്‍ സേന നടത്തിവരികയാണ്. ആക്രിമിക്കാന്‍ ഉന്നമിടുന്ന സ്ഥലങ്ങലുടെ പട്ടിക ഇസ്രായേല്‍ സൈന്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗല്ലന്റിനും കൈമാറിയെന്നാണ് ഇസ്രയേൽ ചാനലായ 12 ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

ആക്രമിക്കുന്ന സ്ഥലങ്ങലുടെ കാര്യത്തില്‍ മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഇസ്രായേല്‍ കൂടിയാലോചന നടത്തിയതായി റിപ്പോർട്ടുണ്ട്. ഇറാന്‍ എണ്ണ പാടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ അത് തങ്ങളുടെ എണ്ണപ്പാടങ്ങളേയും ബാധിച്ചേക്കുമെന്ന ആശങ്ക നേരത്തെ ഖത്തറും സൗദി അറേബ്യയും യു എ യുമൊക്കെ അമേരിക്ക വഴി ഇസ്രായേലിനെ അറിയിച്ചിരുന്നു.
ഇറാനില്‍ പ്രധാനമായും സൈനിക കേന്ദ്രങ്ങളാണ് ഇസ്രായേല്‍ സേന ലക്ഷ്യമിടുകയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട്. അയല്‍ രാജ്യം കൂടിയായ ഇറാനെ തകർക്കാൻ കഴിഞ്ഞ ഇരുപത് വർഷമായി ഇസ്രായേൽ ആവിഷ്കരിക്കുന്ന രഹസ്യ പദ്ധതിക്കായി സൈന്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ അനുവാദം മാത്രം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ഇറാനില്‍ ആക്രമിക്കപ്പെടേണ്ട സുപ്രധാന സ്ഥലങ്ങളുടെ ഹിറ്റ് ലിസ്റ്റ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പോലും കണ്ടുപിടിച്ച് നിർവീര്യമാക്കാന്‍ കഴിയാത്ത തരത്തിലുള്ള മിസൈലുകള്‍ അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാവും ഇസ്രായേല്‍ ഇറാനെ ആക്രമിക്കുകയെന്നാണ് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നതിന് മാത്രമായി രൂപകൽപ്പന ചെയ്ത ശക്തമായ മിസൈലുകൾ ഇസ്രായേൽ കൈവശം വച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകൾ അനുമാനിക്കുന്നു. ഇവ ഇതുവരെ ഇസ്രായേല്‍ സൈന്യം പുറം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ല. എഫ്-15 യുദ്ധവിമാനങ്ങളിലും അടുത്തിടെയായി കാര്യമായ പരിഷ്കരണങ്ങളും ഇസ്രായേല്‍ നടത്തിയിട്ടുണ്ട്.
ജെറിക്കോ മിസൈൽ എന്ന ഒരു രഹസ്യായുധവും ഇസ്രായേലിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്. ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറം ലോകത്തിന് ലഭ്യമല്ല. ബങ്കർ വരെ തകർക്കുന്ന വന്‍ നാശം വിതയ്ക്കുന്ന ബോംബുകളും ഇസ്രായേല്‍ ഇറാനായി കരുതിവെച്ചിരിക്കാം. നിലത്ത് പതിക്കുന്ന ഈ ബോംബിന് നാല് മീറ്റർ വരെ ആഴത്തില്‍ നാശം വിതയ്ക്കാന്‍ സാധിക്കും. ഇറാന്റെ എണ്ണപ്പാടങ്ങളെയായിരിക്കും ഒരു പക്ഷെ ഇത്തരം ബോംബുകള്‍ പ്രധാനമായും ലക്ഷ്യം വെക്കുക.
അതേസമയം, ഗാസയില്‍ ഇസ്രായേല്‍ ആക്രണം കൂടുതല്‍ ശക്തമാക്കുകയാണ്. വടക്കൻ ഗാസയിലെ ജബാലിയിലെ സ്കൂളിന് നേർക്ക് നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 28 ഫലസ്തീനികൾ കൊല്ലപ്പെടുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഭയാർത്ഥികള്‍ താമസിക്കുന്ന യു എൻ ആർ ഡബ്ല്യു എ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications