ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ യഥാർത്ഥ്യമാകുന്നു; കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറിയെന്ന് റിപ്പോർട്ട്
ദോഹ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത വെടി നിർത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും അന്തിമ കരട് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇസ്രായേലിനും ഹമാസിനും കൈമാറിയതായി റിപ്പോർട്ട്. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഖത്തറാണ് ഇരുരാജ്യങ്ങൾക്കും കരട് രേഖ കൈമാറിയതെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ അർധ രാത്രി അമേരിക്കൻ, ഇസ്രയിൽ ഹമാസ്, ഖത്തർ പ്രതിനിധികൾ പങ്കെടുത്ത് നടന്ന ചർച്ചയിലാണ് വെടി നിർത്തലിനുള്ള അന്തിമ ധാരണയായതെന്നാണ് റിപ്പോർട്ട്. ഈ അന്തിമ ധാരണയാണ് ഇസ്രേയേലിനും ഹമാസിനും കരട് രേഖയായി ഇപ്പോൾ ഖത്തർ കൈമാറിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നത്.

യു എസ് പ്രസിഡന്റ് ഡോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുൻപ് തന്നെ ഹമാസ് - ഇസ്രായേൽ വെടി നിർത്തൽ യാഥാർത്ഥ്യമാക്കണമെന്ന നിർദ്ദേശം നേരത്തെ ഉയർന്നിരുന്നു. യു എസ് പ്രസിഡന്റ് ഡോ ബൈഡൻ ഞായറാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി സംസാരിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ജനുവരി 20 ന് ബൈഡൻ ഓഫീസ് വിടുന്നതിന് മുൻപ് വെടി നിർത്തൽ കരാറിലെത്താൻ നടപടികൾ നടക്കുകയാണ്. പലസ്തീൻ എൻക്ലേവിലെ പോരാട്ടം അവസാനിപ്പിക്കാനും അവിടെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിലെത്താനുള്ള ശ്രമങ്ങൾ ബൈഡനും നെതന്യാഹും ചർച്ച ചെയ്തുവെന്ന് ഇരു നേതാക്കളും ടെലിഫോണിൽ സംസാരിച്ച ശേഷം വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ ആയാൽ ഘട്ടം ഘട്ടമായിട്ടായിരിക്കും സൈന്യത്തെ പിൻവലിക്കുന്നത് നടപ്പാക്കുക. അതേ സമയം ബന്ദികളെ കൈമറുകയും ചെയ്യും എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ അമേരിക്ക, ഇസ്രയേൽ, ഖത്തർ, ഹമാസ് രാജ്യങ്ങളുടെ സ്ഥിരീകരണം വരാനുണ്ട്. വെടി നിർത്തലിനായി ഘട്ടം ഘട്ടമായുള്ള ധാരണകളുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് ലംഘനങ്ങൾ ഉണ്ടായതോടെയാണ് വെടി നിർത്തൽ കരാർ നീണ്ടുപോയത്.
2023 ഒക്ടോബറിൽ ഹമാസ് അതിർത്തി കടന്ന് 1200 പേരെ കൊല്ലുകയും 250 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിനെ തുടർന്നാണ് ഇസ്രായേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്. അതിന് ഗാസയിൽ 46000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടി നിർത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും അന്തിമ കരട് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ കൈമാറി എന്ന വാർത്തകൾ പുറത്തുവന്നതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.












Click it and Unblock the Notifications