ഗസയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി ഇറ്റലിയില്‍ നിന്നെത്തിയ സഹായ ബോട്ട് ഇസ്രായേല്‍ തടഞ്ഞു
ഗസസിറ്റി: 12 വര്‍ഷമായി തുടരുന്ന ഉപരോധം കാരണം കഷ്ടപ്പെടുന്ന ഗസ നിവാസികള്‍ക്കായി ഇറ്റലിയില്‍ നിന്നെത്തിയ സഹായ ബോട്ട് ഇസ്രായേല്‍ നാവിക സേന തടഞ്ഞു. 23 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ട് ഗസ അതിര്‍ത്തിയോടടുക്കവെ സൈന്യം തടയുകയും ഇസ്രായേല്‍ തുറമുഖമായ അഷ്‌ദോദിലേക്ക് തിരിച്ചുവിടുകയും ചെയ്യുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 15000 ഡോളര്‍ വിലവരുന്ന മരുന്നുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്.
12 വര്‍ഷമായി ഗസയ്‌ക്കെതിരേ തുടരുന്ന ഇസ്രായേല്‍-ഈജിപ്ത് ഉപരോധത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ രാജ്യക്കാരായ ആക്ടിവിസ്റ്റുകളാണ് ബോട്ടില്‍ സഹായവുമായി ഗസയിലേക്ക് തിരിച്ചത്. ഇസ്രായേല്‍ പൗരന്‍മാര്‍ അടക്കം 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അടങ്ങിയതായിരുന്നു ബോട്ട്. കഴിഞ്ഞയാഴ്ചയാണ് ഇറ്റലിയിലെ പാലെര്‍മോ തുറമുഖത്തുനിന്ന് ഔദ എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ യാത്രതിരിച്ചത്.
ബോട്ട് പിടിച്ചെടുത്ത കാര്യം ഇസ്രായേല്‍ സൈന്യം സമ്മതിച്ചിട്ടുണ്ട്. ഗസയ്‌ക്കെതിരായ ഉപരോധം മറികടക്കാന്‍ ശ്രമിച്ചതിനാണ് ബോട്ട് പിടിച്ചെടുത്തതെന്നും സൈന്യം അവകാശപ്പെട്ടു. അതേസമയം, ഇസ്രായേല്‍ ബോട്ട് തടയുമെന്ന ബോധ്യത്തോടെ തന്നെയാണ് ബ്രെയ്ക്ക് ദി സീജ് കമ്മിറ്റിയുടെ ആക്ടിവിസ്റ്റുകള്‍ ഗസയിലേക്ക് യാത്ര തിരിച്ചതെന്ന് ബോട്ടിലുണ്ടായിരുന്നവരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധത്തിന്റെ കെടുതി അനുഭവിക്കുന്ന 18 ലക്ഷം ഗസ നിവാസികളുടെ നരകതുല്യമായ ജീവിതം ഇതിലൂടെ പുറം ലോകം ചര്‍ച്ച ചെയ്യട്ടെ എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ യാത്ര തിരിച്ചതെന്നും അവര്‍ പറഞ്ഞു. അതേസമയം, ബോട്ടിലുണ്ടായിരുന്ന സഹായ വസ്തുക്കള്‍ ഗസയിലേക്ക് എത്തിച്ചുനല്‍കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.
ബോട്ട് പിടിച്ചെടുത്ത ഇസ്രായേല്‍ നടപടിയെ യാത്രയുടെ സംഘാടകരായ ബ്രെയ്ക്ക് ദി സീജ് കമ്മിറ്റി അപലപിച്ചു. ബോട്ടിലുണ്ടായിരുന്ന വിവിധ രാജ്യക്കാരുടെ ഭരണകൂടങ്ങള്‍ ഇതിനെതിരേ രംഗത്തുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനു മുമ്പും ഇസ്രായേല്‍ സൈന്യം ഗസയിലേക്കുള്ള ബോട്ടുകള്‍ക്കെതിരേ തിരിഞ്ഞിരുന്നു. 2010ല്‍ തുര്‍ക്കിയില്‍ നിന്നെത്തിയ മാവി മര്‍മറയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയില്‍ 10 തുര്‍ക്കി പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.