ഇസ്രായേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണയുടെ ഭാവി? അമേരിക്കയും ഇസ്രായേലും നേടിയെടുത്ത ലക്ഷ്യങ്ങള്‍
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തുടര്‍ന്നു കഴിഞ്ഞാല്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കയും ഇസ്രായേലും ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടിയെടുത്തതായും വിദേശകാര്യ വിദഗ്ധനും ചരിത്രകാരനും അധ്യാപകനുമായ ഡോ. പിജെ വിന്‍സെന്റ്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയും വണ്‍ ഇന്ത്യ മലയാളത്തിനു വേണ്ടി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രായേല്‍-ഇറാന്‍ യുദ്ധം പശ്ചിമേഷ്യ മുഴുവന്‍ വിഴുങ്ങുന്ന മാനങ്ങളിലേക്കു വളര്‍ന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഇറാന്റെ മൂന്ന് സുപ്രധാന ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്ക കൂടി ഈ യുദ്ധമുഖത്തേക്കു വന്നു. ഇത് പശ്ചിമേഷ്യ മുഴുവന്‍ വ്യാപിക്കുന്ന ഒരു സംഘര്‍ഷ സാധ്യതയാണ് മുന്നോട്ടുവച്ചത്.

ഗള്‍ഫ് മേഖലയും തന്ത്രപ്രധാന വ്യാപാര പാതയായ ഹോര്‍മൂസ് കടലിടുക്കും സാമ്പത്തികമായി വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ എണ്ണ ഉല്‍പാദനത്തെയും വിതരണത്തെയും പ്രതികൂലമായി ബാധിക്കും. ഇത് ഗള്‍ഫിലെ എണ്ണ സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെയും സുരക്ഷയെയും ബാധിക്കും.
യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടപ്പോള്‍
ഖത്തര്‍, യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ അമേരിക്കയയ്ക്കു വ്യോമതാവളങ്ങളുണ്ട്. അതില്‍ ഖത്തറിലാണ് ഏറ്റവും വലിയ വ്യോമ താവളമുള്ളത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ 24 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നതാണ് ഈ വ്യോമ താവളം. പതിനായിരത്തോളം അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. അമേരിക്ക കൂടി യുദ്ധമുഖത്തേക്കു വന്നതോടെ അവരുടെ സൈനിക താവളങ്ങളും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.
ഈ സ്ഥിതി തുടര്‍ന്നു കഴിഞ്ഞാല്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന തിരിച്ചറിവിലാണ് സംഘര്‍ഷം അവസാനിച്ചത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും ആണവ റിയാക്ടറുകളും ഗവേഷണ കേന്ദ്രങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യം ഒരു പരിധി വരെ നേടാന്‍ ഇസ്രായേലിനും അമേരിക്കയ്ക്കും കഴിഞ്ഞു എന്നു വേണം വിലയിരുത്താന്‍. ഇനിയുള്ള ലക്ഷ്യം ഇറാന്റെ ഭരണമാറ്റമാണ്. അത് വളരെ എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്.
ഇറാനിലെ ഭരണമാറ്റം
ഇറാന്‍ ഒന്‍പതു ലക്ഷത്തോളം സൈനികരുള്ള വലിയ സൈനിക ശക്തിയാണ്. ഇറാനെ കീഴ്‌പ്പെടുത്തി ഭരണമാറ്റം കൊണ്ടുവരിക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ചൈനയും റഷ്യയും ഇറാനിലെ ഭരണമാറ്റത്തെ അംഗീകരിക്കുന്നില്ല. ഇറാനെ അസ്ഥിരതയിലാക്കരുത് എന്ന് റഷ്യയും ചൈനയും കൃത്യമായ മുന്നറിയിപ്പ് യുഎസിന് നല്‍കിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികളുടെ നാശം അമേരിക്കയ്ക്കും ഇസ്രായേലിനും സാധിച്ചാലും ഒരിക്കലും ഇറാനെ ശിഥിലീകരിക്കാന്‍ സാധിക്കില്ല. പശ്ചിമേഷ്യയില്‍ വലിയ ആയുധ ശേഖരമുള്ള രാജ്യം കൂടിയാണ് ഇറാന്‍. അതിനാല്‍ തന്നെ അവരെ കീഴടക്കുന്നത് എളുപ്പത്തില്‍ സാധ്യമല്ല. അതിനാല്‍ തന്നെ ഈ യുദ്ധം മുന്നോട്ടുകൊണ്ടു പോകുന്നതിലും അര്‍ത്ഥമില്ല. സംഘര്‍ഷം മുന്നോട്ടു പോയാല്‍ പ്രതിസന്ധിയിലാകുന്നത് അമേരിക്കയും ഇസ്രായേലും ആയിരിക്കും. വെടിനിര്‍ത്തല്‍ ധാരണ സ്വിച്ചിട്ട പോലെ ഒറ്റയടിക്ക് നടന്നില്ലെങ്കിലും അത് ഘട്ടം ഘട്ടമായി നടക്കുമെന്നു തന്നെയാണ് കരുതുന്നത്.
രണ്ടാം വട്ടം ട്രംപ് പ്രസിഡന്റായി ചുമതലയേറ്റപ്പോഴാണ് ഇറാന്‍ ആണവായുധം നിര്‍മിക്കരുതെന്ന കടുത്ത നിലപാട് അമേരിക്ക സ്വീകരിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്താണ് ഇറാന്‍ ആണവ സമ്പുഷ്ടീകരണത്തില്‍ വലിയ പുരോഗതി നേടിയത്. ബൈഡന്‍ നയതന്ത്ര തലത്തില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചപ്പോള്‍ ട്രംപ് സായുധ മാര്‍ഗത്തിലൂടെ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിച്ചു.
സംഘര്‍ഷം ഇനിയും മുന്നോട്ടു കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. കാരണം ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അതു ബാധിക്കും. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നാലും അത് പൂര്‍ണമായി നടപ്പാകാന്‍ സമയം എടുക്കും. എങ്കിലും സമാധാനത്തിലേക്കു കാര്യങ്ങള്‍ പോകുന്നു എന്നതാണ് ഇപ്പോഴുള്ള സൂചനകള്‍.












Click it and Unblock the Notifications