13 ബന്ദികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ്, കൊല്ലപ്പെട്ടത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലെന്നും ഹമാസ്
ഗസ സിറ്റി: ബന്ദികളാക്കിയ 13 പേര്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വടക്കന്‍ ഗസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ബന്ദികള്‍ അടക്കമുളളവര്‍ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് ആരോപിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഇസ്രായേല്‍ സ്വദേശികളും വിദേശികളും ഉണ്ടെന്ന് ഹമാസ് പറയുന്നു.
150 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. അക്കൂട്ടത്തില്‍ ഇസ്രായേലി പൗരന്മാരും സൈനികരും അടക്കമുളളവരുണ്ട്. ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ട 5 ഇടങ്ങളിലായാണ് 13 ബന്ദികള്‍ കൊല്ലപ്പെട്ടത് എന്നാണ് ഇസദിന്‍ അല്‍ ഖസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഗസ മുനമ്പില്‍ വ്യോമ മാര്‍ഗത്തിലൂടെയടക്കം നിരവധി ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയിരിക്കുന്നത്. ഗസയില്‍ 2.4 മില്യണ്‍ ആണ് ഗസയിലെ ജനസംഖ്യ. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തുകയും 1500 പേര്‍ ഇതുവരെ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവില്‍ കുറഞ്ഞത് 500 കുട്ടികളെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്നറിയിപ്പില്ലാതെ തങ്ങളുടെ ജനങ്ങളെ ലക്ഷ്യം വെച്ച് വെച്ച് നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഓരോ ബന്ദിയെ വീതം കൊലപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഇസെദിന്‍ അല്‍ ഖസം ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബന്ദികളാക്കിയ ഒരു സ്ത്രീയേയും രണ്ട് കുട്ടികളേയും ഹമാസ് മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അല്‍ജസീറ ടിവിയാണ് വീഡിയോ പുറത്ത് വിട്ടത്.
അതിനിടെ ഗസയില്‍ നിന്ന് 10 ലക്ഷത്തോളം പേരോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രായേലി സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സൈന്യത്തിന്റെ ഈ നീക്കത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാകും എന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. തെക്ക് ഭാഗത്തേക്ക് പോകാനാണ് സാധാരണക്കാരും യുഎന്‍ ഉദ്യോഗസ്ഥരും അടക്കമുളളവരോട് ഇസ്രായേലി സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. വടക്ക് നിന്ന് കരമാര്‍ഗമുളള ആക്രമണത്തിനാണ് സൈന്യം ഒരുങ്ങുന്നത് എന്നാണ് സൂചന.
ഗസ സിറ്റിയിലെ ടണലുകളിലാണ് ഹമാസിന്റെ ആളുകള്‍ ഒളിച്ചിരിക്കുന്നതെന്നും അതിനാലാണ് ആളുകളോട് അവിടെ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഇസ്രായേലി സൈന്യത്തിന്റെ വിശദീകരണം. ''ഗസ നിവാസികള്‍ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെ സുരക്ഷയ്ക്കും വേണ്ടി തെക്ക് ഭാഗത്തേക്ക് നീങ്ങണം. മനുഷ്യകവചമായി നിങ്ങളെ ഉപയോഗിക്കുന്ന ഹമാസ് തീവ്രവാദികളുമായി ബന്ധപ്പെടാതിരിക്കുക. വരും ദിവസങ്ങളില്‍ ഗസ സിറ്റിയില്‍ ഇസ്രായേലി സുരക്ഷാ സേന ശക്തമായ നീക്കങ്ങള്‍ നടത്തും. അപ്പോള്‍ സാധാരണക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് ഒഴിവാക്കാനാഗ്രഹിക്കുന്നു', സൈന്യം വ്യക്തമാക്കി.












Click it and Unblock the Notifications