പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം തീര്‍ക്കാന്‍ പാരിസില്‍ ലോക സമ്മേളനം: ഉടക്കിട്ട് ഇസ്രായേല്‍
70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുക എന്നതാണ്.
പാരിസ്: ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നങ്ങളില്‍ പരാഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ലോക നേതാക്കളുടെ സമ്മേളനം. 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുക എന്നതാണ്.
പലസ്തീന്‍ നേതാക്കള്‍ സമ്മേളനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇസ്രായേല്‍ ഉടക്കിട്ടിരിക്കുകയാണ്. ഇസ്രായേലിനെതിരായ നീക്കമാണിതെന്നാണ് അവരുടെ നിലപാട്. ഇസ്രായേല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.
ഇരുരാജ്യങ്ങളും തമ്മില്‍ അവസാനം നേരിട്ട് സമാധാന ചര്‍ച്ച നടത്തിയത് 2014 ഏപ്രിലിലാണ്. പലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത ഇസ്രായേല്‍ കുടിയേറ്റ നിര്‍മാണം ത്വരിതപ്പെടുത്തിയതോടെ ചര്‍ച്ച പൊളിയുകയായിരുന്നു.
സമ്മേളനത്തിന്റെ അവസാന സെഷനുകളില്‍ പങ്കെടുക്കാനാണ് ഇസ്രായേലിനും പലസ്തീനും ക്ഷണമുള്ളത്. എന്നാല്‍ ഇസ്രായേല്‍ വരുന്നില്ലെന്ന് അറിയിച്ചു. ഇസ്രായേലിനെതിരേ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് ആ രാജ്യവും അന്താരാഷ്ട്ര സമൂഹവും ഭിന്നത ശക്തമായിരിക്കെയാണ് സമ്മേളനമെന്നതും ശ്രദ്ധേയമാണ്.
തങ്ങള്‍ക്കെതിരേ പ്രമേയം കൊണ്ടുവരാന്‍ കരുക്കള്‍ നീക്കിയത് ഒബാമ ഭരണകൂടമാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. അമേരിക്ക വീറ്റോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം പ്രമേയം പാസായത്. നേരത്തെ സമാനമായ പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പാസായിരുന്നില്ല.
ഇസ്രായേലും പലസ്തീനും ദ്വിരാഷ്ട്ര പരിഹാരത്തിന് ഔദ്യോഗികമായി മുന്നോട്ട് വരണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന പാരിസ് സമ്മേളനം പുറത്തിറക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ചര്‍കളില്‍ മുന്‍വിധികളില്ലാതെ പങ്കെടുക്കണമെന്നു ഇരുരാജ്യങ്ങളിലെ നേതാക്കളോടും പ്രസ്താവന ആവശ്യപ്പെടും.
മൂന്നാം കക്ഷി ചര്‍ച്ചകളില്‍ ഇടപെടുന്നതിന് ഇസ്രായേല്‍ എതിരാണ്. നേതാക്കളുടെ നേരിട്ടുള്ള ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരമുണ്ടാവുവെന്നാണ് അവരുടെ നിലപാട്. പാരിസ് സമ്മേളനം അനാവശ്യമാണെന്നും സമ്മേളനത്തിലെ തീരുമാനം അംഗീകരിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രായേലിനെതിരേ വീണ്ടും അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കാനാണ് പലസ്തീന്റെ ശ്രമം. ഇതിന് ഫ്രഞ്ച് ഭരണകൂടം പിന്തുണ നല്‍കുകയാണ്. ഇത് ചര്‍ച്ചകള്‍ തകര്‍ക്കാനേ ഉപകരിക്കൂവെന്നും നെതന്യാഹു പറഞ്ഞു.
അമേരിക്കയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് പങ്കെടുക്കുക. ആരു പങ്കെടുത്തില്ലെങ്കിലും സമ്മേളനം നിര്‍ണായകവും സന്തുലിതവുമായ തീരുമാനമെടുക്കുമെന്ന്് ജോണ്‍ കെറി പറഞ്ഞു. തീരുമാനങ്ങള്‍ ഇസ്രായേലിനെതിരേ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്കക്ക് താല്‍പര്യമില്ലെന്നു വിദേശകാര്യ വകുപ്പിന്റെ വക്താവ് മാര്‍ക്ക് ടോണര്‍ പ്രതികരിച്ചു.
സമ്മേളനം ദ്വിരാഷ്ട്ര പരിഹാരത്തിന്റെ കാര്യത്തില്‍ അന്തിമ കരാര്‍ ഉണ്ടാക്കുമോ എന്നാണ് ഇസ്രായേലിന്റെ ആശങ്ക. ചര്‍ച്ച ഏറെ കാലമായി നടക്കുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഇടയ്ക്ക് നിര്‍ത്തി വയ്ക്കും. എന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത ഇതുവരെ അവസാനിച്ചിട്ടില്ല.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ നടത്തുന്ന ജൂത കുടിയേറ്റ നിര്‍മാണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് പലസ്തീന്റെ പ്രധാന ആവശ്യം. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പലസ്തീന്‍ രാഷ്ട്രം അവര്‍ തീരുമാനിച്ചിട്ടുള്ളത്.
ആറ് ലക്ഷത്തിലധികം ജൂതരാണ് കുടിയേറ്റ സ്ഥലത്ത് വീട് നിര്‍മിച്ച് താമസമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഈ നിര്‍മാണങ്ങള്‍ തെറ്റാണ്. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല. ഇസ്രായേലിനെ ജൂത രാഷ്ട്രമായി പലസ്തീന്‍ അംഗീകരിക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. ജറുസലേമിന്റെ പദവിയും ലക്ഷക്കണക്കിന് വരുന്ന പലസ്തീന്‍ അഭയാര്‍ഥികളുടെ കാര്യവുമാണ് മറ്റ് വിവാദ വിഷയങ്ങള്‍.